ഓഹരി അവലോകനം / സോണിയ ഭാനു
ഓവർ ഹീറ്റായ മാർക്കറ്റിൽ സൂചികകൾ ഉരുകിത്തുടങ്ങി. ഏതാനും ആഴ്ചകളുടെ ശ്രമഫലമായി ഉയർത്തിയെടുത്ത സെൻസെക്സും നിഫ്റ്റിയും ഇനി തിരുത്തലിന്റെ പാതയിൽ സഞ്ചരിക്കാം. മുൻവാരം വ്യക്തമാക്കിയതാണ് പ്രോഫിറ്റ് ബുക്കിംഗിനുള്ള നീക്കങ്ങൾ തിരുത്തലിന് വഴിമാറുമെന്ന്. റിക്കാർഡ് പ്രകടനത്തിലാണ് ബാങ്ക് നിഫ്റ്റി.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 38,024 പോയിന്റിൽനിന്ന് 38,548 പോയിന്റ് വരെ ഉയർന്നു. കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധ മേഖലയായ 38,553 പോയിന്റ് വരെ മുന്നേറിയ ശേഷം സൂചിക തളർന്നു. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ സൂചിക 38,086 റേഞ്ചിലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 38,164 പോയിന്റിലാണ്. ഈ വാരം തുടക്കത്തിൽ 38,489 ലേക്ക് ഉയരാൻ സുചിക ശ്രമം നടത്താം.
നിഫ്റ്റി സൂചിക പ്രതിവാര നേട്ടത്തിലാണെങ്കിലും 11,426ൽനിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 11,572 ൽ വെളളിയാഴ്ച സൂചിക ചെന്ന് ഇടിച്ചു. ഒരു പോയിന്റ് പോലും ഇവിടെനിന്ന് ഉയരാനാവാതെ 11,420 ലേക്ക് തളർന്നന്നെങ്കിലും ക്ലോസിംഗിൽ 11,457 പോയിന്റിലാണ്. വ്യാഴാഴ്ച ഡെറിവേറ്റീവ് മാർക്കറ്റിൽ മാർച്ച് സീരീസ് സെറ്റിൽമെന്റാണ്. ഏപ്രിൽ സീരീസ് തുടക്കത്തിൽ 11,179 പോയിന്റ് സപ്പോർട്ട് നിലനിർത്തി മുന്നേറാൻ ശ്രമം നടത്താം.
സർവകാല റിക്കാർഡായ 11,760 ലേക്കുള്ള ദൂരത്തിന് 118 പോയിന്റ് അകലെ എത്തിയശേഷമാണ് പിന്നിട്ട വാരം സൂചിക തളർന്നത്. വിദേശ നിക്ഷേപത്തോത് കുതിച്ചുയരുന്നത് കണക്കിലെടുത്താൽ വിപണി വരുംമാസങ്ങളിൽ റിക്കാർഡ് പ്രകടനത്തിനുള്ള അണിയറ നീക്കങ്ങൾ നടത്താം.
നടപ്പുവർഷം കേന്ദ്രബാങ്ക് പലിശനിരക്കിൽ കാൽ ശതമാനം മറ്റം വരുത്തിയത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഉപകരിച്ചൂവെന്ന നിഗമനത്തിലാണ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്. നടപ്പുവർഷം അവസാനത്തോടെ ഡോളറിന് മുന്നിൽ രൂപയുടെ നിരക്ക് 72 ലേക്ക് ഇടിയുമെന്നും അവർ വിലയിരുത്തുന്നു.
ഈ മാസം വിദേശനിക്ഷേപം 27,424.18 കോടി രൂപയിലെത്തി. കടപ്പത്രത്തിൽ അവർ 10,787.02 കോടിയും നിക്ഷേപിച്ചു. മാർച്ചിലെ മൊത്തം നിക്ഷേപം 38,211.2 കോടി രൂപയായി. രണ്ടു വർഷത്തിനിടയിൽ ഇത്ര ശക്തമായ ഡോളർ പ്രവാഹം ആദ്യമാണ്. 2017 മാർച്ചിൽ 33,800 കോടി രൂപയുടെ നിക്ഷേപം നടന്നിരുന്നു.
ഓഹരി വിപണിയിലെ ലോംഗ് -ഷോട്ട് പൊസിഷനുകളുടെ അനുപാതം 60 ശതമാനത്തിനുമുകളിലെത്തി. തെരഞ്ഞടുപ്പ് കഴിയുന്നതോടെ അനുപാതംം വീണ്ടും ഉയരാൻ ഇടയുണ്ട്. അത്തരം ഒരു നീക്കം ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം വർധിപ്പിക്കും.
വിനിമയനിരക്ക് 68.93ൽനിന്ന് മുൻവാരം വ്യക്തമാക്കിയിരുന്ന 69.17ന് ഒരു പൈസ വ്യത്യാസത്തിൽ രൂപ 69.16 ലേക്ക് ശക്തിപ്രാപിച്ചു. ഈ വാരം രൂപ 69.43 ലേക്കും തുടർന്ന് 70.39 ലേക്കും ദുർബലമാകാം. അതേസമയം മികവിന് ശ്രമം നടത്തിയാൽ 68.39 ൽ ആദ്യതടസമുണ്ട്.
യുഎസ് ഫെഡ് റിസർവ് കഴിഞ്ഞദിവസം യോഗം ചേർന്നങ്കിലും പലിശനിരക്ക് സ്റ്റഡിയായി നിലനിർത്തി. ഈ വർഷം പലിശയിൽ മാറ്റത്തിനുള്ള സാധ്യതകൾ ചുരുങ്ങിയെന്ന സൂചനയും അവർ നൽകി. ഇതിനിടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും കഴിഞ്ഞ വാരം ഒത്തുകൂടിയെങ്കിലും പലിശനിരക്കിൽ മാറ്റം വരുത്തിയില്ല.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 58.84 ഡോളറിലാണ്. 60.24 ൽ പ്രതിരോധം നിലവിലുള്ളതിനാൽ 57.43 റേഞ്ചിലേക്ക് വീണ്ടും താഴാൻ ഇടയുണ്ട്. ആഗോള വിപണിയിൽ സ്വർണം 1319 ഡോളർ വരെ കയറിയ ശേഷം 1306 ലാണ്. താത്കാലികമായി 1284‐1344 ഡോളറിൽ മഞ്ഞലോഹം നിലകൊള്ളാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.