കൊച്ചി: സംസ്ഥാനത്തു പച്ചക്കറിവില ഉയരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ പച്ചക്കറി ലഭ്യതയിൽ കുറവു വന്നതിനെ തുടർന്നാണ് വിലയിൽ വർധനയുണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു.
നിലവിൽ ഉണ്ടായിട്ടുള്ള വിലവർധന സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ബീൻസ്, പച്ചമുളക്, തക്കാളി, ചെറുനാരങ്ങ, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില കുത്തനെ വർധിച്ചു. കഴിഞ്ഞയാഴ്ച 55-60 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് എറണാകുളം മാർക്കറ്റിൽ കിലോയ്ക്ക് 70 രൂപയാണ് മൊത്തവില. ചില്ലറവില ഇതിലും കൂടും. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പച്ചക്കറികൾക്ക് 10 രൂപവരെ വില വർധിച്ചതായി വ്യാപാരികൾ പറഞ്ഞു.
തക്കാളി 44-50, കാരറ്റ് 50-60, ബീൻസ് 80-100 രൂപ, പാവയ്ക്ക 40-50, ഇഞ്ചി 130-160 എന്നിങ്ങനെയാണ് മൊത്തവിലയും ചില്ലറവിലയും. വെണ്ടയ്ക്ക, അച്ചിങ്ങ, കുന്പളങ്ങ, മത്തങ്ങ, വെള്ളരി, ചേന എന്നിവയുടെ വിലയാണ് ഉയരാതെ നിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറികളുടെ വരവിലും ഗണ്യമായ കുറവുണ്ടായി. നേരത്തെ വന്നുകൊണ്ടിരുന്നതിലും പകുതിയിൽ താഴെ അളവിലാണ് കഴിഞ്ഞ ദിവസം എറണാകുളം മാർക്കറ്റിൽ പച്ചക്കറികൾ എത്തിയത്. നാടൻ പച്ചക്കറികളുടെ വരവാണ് കുറഞ്ഞത്.
ചില്ലറ വിപണിയിൽ 100 രൂപയാണ് ഒരു കിലോ നാരങ്ങയുടെ വില. മൊത്തവിപണിയിൽ 90 രൂപയും. മൂന്നാഴ്ച മുന്പ് 60 രൂപയായിരുന്നു വില. സീസണ് അവസാനിച്ചതിനെതുടർന്ന് മാർക്കറ്റുകളിൽ ലോഡ് എത്തുന്നത് പകുതിയായി കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. അതിനിടെ വില നിയന്ത്രണമില്ലാത്തതിനാൽ വ്യത്യസ്ത വിലകളാണ് കച്ചവടക്കാർ ഈടാക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.