ഓഹരി അവലോകനം / സോണിയ ഭാനു
സ്വപ്നതുല്യമായ കുതിച്ചുചാട്ടം കാഴ്ചവച്ച് ഓഹരിവിപണി നിക്ഷേപകരെ ആവേശം കൊള്ളിച്ചു. റിക്കാർഡ് പ്രകടനങ്ങൾക്കുശേഷം തിരുത്തലിനു വിപണി ശ്രമം നടത്തുമോ അതോ വീണ്ടും മുന്നേറുമോയെന്ന് ഉറ്റുനോക്കുകയാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. ബോംബെ സെൻസെക്സ് ഈ വർഷത്തെ ഏറ്റവും മികച്ച പ്രതിവാരനേട്ടമായ 1504 പോയിന്റും നിഫ്റ്റി 437 പോയിന്റും വാരികൂട്ടിയ ആഹ്ളാദത്തിലാണ്. പ്രമുഖ ഇൻഡെക്സുകൾ നാലു ശതമാനം മികവ് കാണിച്ചു.
ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച മേയ് സീരീസ് സെറ്റിൽമെന്റാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ജൂൺ സീരീസിലേക്ക് റോൾ ഓവറിന് സാധ്യത കൂടുതലാണ്. അതേസമയം ഉയർന്ന നിലവാരത്തിൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള അവസരങ്ങളെ കാത്തിരിക്കുന്നവർ വില്പനക്കാരായി രംഗത്തിറങ്ങാം.
ഇതിനിടെ തെരഞ്ഞടുപ്പുവേളയിലെ അനിശ്ചിതത്വങ്ങൾ മുൻനിർത്തി ഏതാനും ദിവസങ്ങളായി വിപണിയിൽനിന്നുവിട്ടുനിന്നവർ പുതിയ നിക്ഷേപത്തിന് ഈവാരം രംഗത്തിറങ്ങും. പുതിയ ബയ്യർമാരുടെ വരവ് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കും. കാബിനറ്റ് മന്ത്രിമാരെ തെരഞ്ഞടുക്കുന്നതിലും അവരുടെ വകുപ്പുകൾ സംബന്ധിച്ച അനിശ്ചിതത്വങ്ങളും വരും ദിനങ്ങളിൽ സൂചികയിൽ ചാഞ്ചാട്ടം ഉളവാക്കും.
അതേസമയം ക്രൂഡ് ഓയിൽ വില കുറഞ്ഞത് ആശ്വാസം പകരും. ഒപ്പം വിനിമയ വിപണിയിൽ ഇതര നാണയങ്ങൾക്കു മുന്നിൽ രൂപയുടെ തിളക്കം വർധിക്കാനുള്ള സാധ്യതകൾ വിദേശ ഓപ്പറേറ്റർമാരെ ആകർഷിക്കാം. എന്നാൽ യുഎസ്‐ഇറാൻ സംഘർഷാവസ്ഥ എണ്ണവില വീണ്ടും ചൂടുപിടിക്കാൻ കാരണമാവാം. ഒപെക് ജൂൺ അവസാനവാരം യോഗം ചേരാനുള്ള തയാറെടുപ്പിലാണെങ്കിലും സൗദി അറേബ്യയുടെ ആവശ്യപ്രകാരം യോഗം ജൂലൈ ആദ്യവാരത്തിലേക്കു മാറ്റാനും ഇടയുണ്ട്. വാരാന്ത്യം ബാരലിന് 69.26 ഡോളറിൽ നിലകൊള്ളുന്ന ക്രൂഡ് ഓയിലിന് 71.10 ഡോളറിൽ പ്രതിരോധവും 66.90‐ൽ താങ്ങുമുണ്ട്.
എണ്ണവിപണിയിലെ ഓരോ ചലനവും രൂപയുടെ വിനിമയ മൂല്യത്തിലും പ്രതിഫലിക്കും. വിനിമയനിരക്ക് 70.27ൽനിന്ന് വാരാവസാനം 69.36 ലേക്കു ശക്തിപ്രാപിച്ചു. താത്കാലികമായി രൂപ 68.42‐69.07 റേഞ്ചിൽ സഞ്ചരിക്കാം.
ബോംബെ സെൻസെക്സ് 37,930ൽനിന്നു കുതിച്ച് ഒരു വേളറിക്കാർഡ് നിലവാരമായ 40,124.96 വരെ മുന്നേറി. വ്യാപാരാന്ത്യം സെൻസെക്സ് 39,434 പോയിന്റിലാണ്. മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് അനുകൂല വാർത്തകൾക്ക് സൂചികയെ 39,704‐40,740 പോയിന്റിലേക്ക് ഉയർത്താനാവുമെന്ന കാര്യം.
ഈ വാരം വിപണിക്കു മുന്നിലുള്ള ആദ്യകടന്പ 40,125 തന്നെയാണ്. ഇതു മറികടന്നാൽ 40,816ലേക്ക് അടുക്കും. വിപണി ലക്ഷ്യമിടുന്നത് 42,200 പോയിന്റിനെയാണെങ്കിലും അതിനായി വീണ്ടും കാത്തിരിക്കണം. ഈ വാരം 38,743‐38,052 പോയിന്റിൽ താങ്ങുണ്ട്.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, സ്റ്റോക്കാസ്റ്റിക് 14 എന്നിവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ ബോട്ടാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,407ൽനിന്ന് അതിവേഗത്തിലാണ് പുതിയ റിക്കാർഡായ 12,041 പോയിന്റിലേക്ക് മുന്നേറിയത്.
ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിൽ മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 11,844ലാണ്. 50 ഡിഎംഎ ആയ 11,542നെ അപേക്ഷിച്ച് ഏറെ മുകളിലാണ് സൂചികയിപ്പോൾ. സാങ്കേതിക വശങ്ങൾ പലതും ബുള്ളിഷായത് മുന്നേറ്റ സാധ്യതകൾക്കു ശക്തി പകരും. നിഫ്റ്റി 12,044 ലെ പ്രതിരോധം മറികടന്നാൽ 12,244ൽ വീണ്ടും തടസം പ്രതീക്ഷിക്കാം. 11,641ലും 11,438ലും സപ്പോർട്ടുണ്ട്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് ശക്തമായ ചാഞ്ചാട്ടങ്ങൾക്കു വിധേയമായി. 28.07ൽനിന്ന് 22.60 ലേക്കു വാരാരംഭത്തിൽ താഴ്ന്നത് നിക്ഷേപതാത്പര്യം ഇരട്ടിപ്പിച്ചു. ഇതിനിടയിൽ സൂചിക വീണ്ടും 29 ലേക്ക് ഉയർന്നെങ്കിലും വാരാന്ത്യം 16.24 ലേക്ക് ഇടിഞ്ഞത് ശുഭസൂചനയാണ്. മാർച്ചിൽ വിദേശനിക്ഷേപം ഉയർന്ന അവസരത്തിലെ നിലവാരത്തിൽ വോളാറ്റിലിറ്റി ഇൻഡക്സ് ഇപ്പോൾ ചലിക്കുന്നത് കുതിപ്പിനുള്ള സാധ്യതകൾക്ക് വീര്യം പകരും.
ഏഷ്യൻ മാർക്കറ്റുകൾ പലതും വാരാന്ത്യം അല്പം തളർന്നു. എന്നാൽ ചൈനയിൽ ഷാങ്ഹായ് സൂചികയും ഹോങ്കോംഗിൽ ഹാൻസെങും മികവിലാണ്. യുഎസ്‐ചൈന വ്യാപാരയുദ്ധം വിപണികളെ സ്വാധീനിച്ചു. അതേസമയം യൂറോപ്യൻ ഇൻഡക്സുകൾ ശക്തമാണ്.
അമേരിക്കൻ ഇൻഡെക്സുകൾ എല്ലാം വാരാന്ത്യദിനം നേട്ടത്തിലാണെങ്കിലും തുടർച്ചയായ അഞ്ചാം വാരത്തിലും നഷ്ടത്തിലാണ്. ഡൗജോൺസ് സൂചിക 2011നു ശേഷം ആദ്യമായാണ് ഇത്തരം ഒരു തളർച്ചയിൽ അകപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.