മുക്കം: വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി വയനാട് ചുരത്തിനു സമാന്തരമായി റോപ് വേയിലൂടെ കേബിൾ കാർ പദ്ധതി നടപ്പിലാക്കുന്നു. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് നിർദിഷ്ട റോപ് വേ പദ്ധതി. ആറ് സീറ്റുകൾ ഉള്ള കേബിൾ കാറുകളിൽ മണിക്കൂറിൽ 400 പേർക്കുവരെ യാത്ര ചെയ്യാം. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ നാല്പതോളം ടവറുകൾ സ്ഥാപിച്ചാണ് റോപ് വേ സ്ഥാപിക്കുക. 20 മിനിറ്റിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാനാവും.
ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിച്ച് കേബിൾ കാർ യാത്ര നടത്താം. സമാന്തര യാത്രാസൗകര്യമായതിനാൽ, ചുരത്തിലെ തിരക്ക് കുറയ്ക്കാനാകും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകർഷകവുമായ പദ്ധതിയാണിത്. ലക്കിടിയിൽ അപ്പർ ടെർമിനലും അടിവാരത്ത് ലോവർ ടെർമിനലും ഉണ്ടാവും.
അടിവാരം ടെർമിനലിനോട് അനുബന്ധിച്ച് പാർക്കിംഗ്, പാർക്ക്, മ്യൂസിയം, കഫറ്റീരിയ, ഹോട്ടൽ, ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും സ്ഥാപിക്കും. കോഴിക്കോട്, വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കോമേഴ്സ്, മലബാർ ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ,പൊതു പങ്കാളിത്ത (പിപിപി) പദ്ധതിയാണിത്.
ഇതിനായി സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും. കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്.
ജോർജ് എം. തോമസ് എംഎൽഎ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതർ, ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ, വനം, റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ വിശദപദ്ധതി അവതരിപ്പിക്കാനും അടുത്തയാഴ്ച മുതൽ സർവേയും ഡിപിആറും തയാറാക്കാനും യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.