രാജ്കോട്ട്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോര്‍, 649 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനത്തെ കളി നിര്‍ത്തുമ്പോള്‍ 94 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് വിന്‍ഡീസ്. നാലു വിക്കറ്റുമാത്രം ബാക്കിയുള്ള വിൻ ഡീസ് 555 റൺസ് പിന്നിലാണ്. ഫോളോ ഓണിലേക്കാണ് വിൻഡീസ് നീങ്ങുന്നത്.
റോസ്റ്റന്‍ ചേസ് (27), കീമോ പോള്‍ (13) എന്നിവരാണു ക്രീസില്‍. തലേന്ന് പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറിക്കു പുറമെ നായകന് വിരാട് കോഹ്ലി (139), രവീന്ദ്ര ജഡേജ പുറത്താകതെ നേടിയ കന്നി സെഞ്ചുറി (100), ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി (92)എന്നിവയെല്ലം ചേര്‍ന്നപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തി.
ക്രെയ്ഗ് ബ്രാത്വെയ്ത് (2), കിറന്‍ പവല്‍ (1), ഷായ് ഹോപ് (10), ഷിമ്രോന്‍ ഹെത്മെയര് (10), സുനില്‍ അംബ്രിസ് (12), ഷെയ്ന് ഡൗറിച് (10) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി. ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
തകര്‍ത്തടിച്ച് കോഹ്ലി, പന്ത്, ജഡേജ
364 റണ്‍സില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് കോഹ്ലിയും പന്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു. കോഹ്ലി ക്ഷമയോടെയും പന്ത് ആക്രമിച്ചും കളിച്ചതോടെ സ്കോര്‍ വേഗം ഉയര്‍ന്നു. ഇതിനിടെ കോഹ്ലി ടെസ്റ്റില്‍ 24-ാം സെഞ്ചുറിയും നേടി. 184 പന്തില്‍നിന്നാണ് കോഹ് ലിയുടെ സെഞ്ചുറി നേട്ടം. തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന പന്തിനെ സെഞ്ചുറിക്ക് എട്ട് റണ്‍ അകലെ വച്ചു ബിഷു പുറത്താക്കി. 84 പന്തില്‍ എട്ട് ഫോറും നാലു സിക്സുമാണ് വിക്കറ്റ്കീപ്പര്‍ പായിച്ചത്. അഞ്ചാം വിക്കറ്റില്‍ കോഹ്ലി-പന്ത് സഖ്യം 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ക്രീസിലെത്തിയ ജഡേജ അനാവശ്യ തിടുക്കമൊന്നും കാണിക്കാതെ സൂക്ഷ്മമായാണ് കളിച്ചു തുടങ്ങിയത്. ജഡേജയില്‍ നല്ലൊരു കൂട്ടുകാരനെ കണ്ടെത്തിയ കോഹ്ലി, ഇന്ത്യന്‍ സ്കോര്‍ 500 കടത്തി. കോഹ് ലിയെ ബിഷു സ്വന്തം പന്തില്‍ പിടികൂടാനുള്ള അവസരം നഷ്ടമാക്കി. 120-ാം ഓവറിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഇന്ത്യന്‍ നായകന് 2018ല്‍ ടെസ്റ്റില്‍ 1000 റണ്‍സിലെത്തി. കോഹ്ലി കഴിഞ്ഞ രണ്ടു വര്‍ഷവും ആയിരത്തിലേറെ റണ്‍സ് നേടിയിരുന്നു. വൈകാതെ തന്നെ കോഹ്ലി പുറത്തായി. ലെവിസിന്റെ പന്തില്‍ ബിഷുവിന് ക്യാച്ച് നല്‍കിയാണ് നായകന് പുറത്തായത്. 230 പന്തില്‍ 139 റണ്‍സ് നേടിയ കോഹ്ലി 10 ഫോര്‍ നേടി. 64 റണ്‍സാണ് കോഹ്ലി-ജഡേജ സഖ്യം തീര്‍ത്തത്. ജഡേജയുടെ ബാറ്റിംഗ് അപ്പോള്‍ സാവധാനമായിരുന്നു. രവിചന്ദ്രന്‍ അശ്വിനെ (7) പെട്ടെന്നു നഷ്ടമായി. ബിഷുവിന്റെ പന്തില്‍ ഡൗറിച്ച് പിടികൂടുകയായിരുന്നു.
പിന്നീടെത്തിയ കുല്‍ദീപ് യാദവിനും അധിക നേരം ക്രീസില്‍ നില്ക്കാനായില്ല. ബിഷു കുല്‍ദീപിനെ (12) വിക്കറ്റിനു മുന്നില്‍ കുരുക്കി. അടുത്ത ഓവറില്‍ ജഡേജ അര്‍ധ സെഞ്ചുറി തികച്ചു. ഉമേഷ് യാദവില്‍ മികച്ച കൂട്ടുകെട്ടു കണ്ടെത്തിയ ജഡേജ അനായാസമായി കളിച്ചു. ഫോറും സിക്സുമായി ഇരുവരും ബാറ്റിംഗ് ആസ്വദിച്ചു. 144-ാം ഓവറിന്റെ അവസാന പന്തില്‍ ഉമേഷ് (22) പുറത്തായി. ബ്രാത്വെയ്റ്റിനായിരുന്നു വിക്കറ്റ്. 55 റണ്‍സാണ് ഈ ഒമ്പതാം വിക്കറ്റ് സഖ്യം നേടിയത്. ഇതിനു തൊട്ടുമുമ്പുള്ള പന്തില്‍ ഹെത് മെയര്‍ ജഡേജയെ വിട്ടുകളഞ്ഞിരുന്നു. ഉമേഷ് പുറത്താകുമ്പോള്‍ ജഡേജ 79 റണ്‍സിലെത്തിയിരുന്നു. മുഹമ്മദ് ഷാമിയെ ഒരറ്റത്തുനിര്ത്തിക്കൊണ്ട് അനാവശ്യ തിടുക്കമൊന്നും കാണിക്കാത മോശം പന്തുകളില്‍ മാത്രം കളിച്ചു സ്ട്രൈക്ക് നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സെഞ്ചുറിയിലേക്കു സാവധാനം മുന്നേറി. സ്വന്തം ഗ്രൗണ്ടില്‍ കന്നി സെഞ്ചുറി കുറിച്ച ജഡേജ ബാറ്റ് ചുഴറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. 132 പന്ത് നേരിട്ട് സെഞ്ചുറി നേടിയ താരം അഞ്ചു ഫോറും അത്രതന്നെ സിക്സുമാണു പറത്തിയത്. സെഞ്ചുറി നേട്ടം കഴിഞ്ഞതേ കോഹ്ലി ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
വെസ്റ്റ് ഇന്‍ഡീസിനായി ദേവേന്ദ്ര ബിഷു നാലും ഷെര്മാന് ലെവിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ വന്‍ സ്കോറിനു മുന്നില്‍ പകച്ച വിന്‍ഡീസിന് ഏഴു റണ്‍സിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റുകള്‍ നിലംപതിച്ചു. ബ്രാത്വെയ്റ്റിനെയും പവലിനെയും ഷാമിയാണ് പുറത്താക്കിയത്. വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാന്‍ അനുവധിക്കാതെ സ്പിന്നര്‍മാര്‍ കൂടി കളംവാണതോടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഹോപ്പിനെ അശ്വിനും ആംബ്രിസിനെ ജഡേജയും ഡൗറിച്ചിനെ കുല്‍ദീപ് യാദവും പുറത്താക്കി. ഹെത് മെയറെ ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. ചേസും പോളും ചേര്‍ന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കാതെ രണ്ടാം ദിനം പൂര്‍ത്തിയാക്കി.
സ്കോർബോർഡ് / ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
പൃഥ്വി ഷാ സി ആന്‍ഡ് ബി ബിഷു134, രാഹുല്‍ എല്‍ബിഡബ്ല്യു ഗബ്രിയേല്‍ 0, പൂജാര സി ഡൗറിച്ച് ബി ലെവിസ് 86, കോഹ് ലി സി ബിഷു ബി ലെവിസ് 139, രഹാനെ സി ഡൗറിച്ച് ബി ചേസ് 41, പന്ത് സി പോള്‍ ബി ബിഷു 92, ജഡേജ നോട്ടൗട്ട് 100, അശ്വിന് സി ഡൗറിച്ച് ബി ബിഷു 7, കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യു ബിഷു 12, ഉമേഷ് യാദവ് സി ലെവിസ് ബി ബ്രാത് വെയ്റ്റ് 22, ഷാമി നോട്ടൗട്ട് 2, എക്സ്ട്രാസ്് 14. ആകെ 149.5 ഓവറില്‍ ഒമ്പത് വിക്കറ്റിന് 649 റണ്‍സിന് ഡിക്ലയേഡ്
ബൗളിംഗ്
ഗബ്രിയേല്‍ 21-1-84-1, പോള്‍ 15-1-61-0, ലെവിസ് 20-0-93-2, ബിഷു 54-3-217-4, ചേസ് 26-1-137-1, ബ്രാത്വെയ്റ്റ് 13.5-1-47-1
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്
ബ്രാത്വെയ്റ്റ് ബി ഷാമി 2, പവല്‍ എല്‍ബിഡബ്ല്യു ബി ഷാമി 1, ഹോപ് ബി അശ്വിന് 10, ഹെത് മെയര്‍ റണ്‍ഔട്ട് 10, ആംബ്രിസ് സി രാഹനെ ബി ജഡേജ 12, ചേസ് നോട്ടൗട്ട് 27, ഡൗറിച്ച്് ബി കുല്‍ദീപ് 10, പോള്‍ നോട്ടൗട്ട് 13, എക്സ്ട്രാസ് 9, ആകെ 29 ഓവറില്‍ ആറു വിക്കറ്റിന് 94 റണ്‍സ്.
ബൗളിംഗ്
ഷാമി 6-2-11-2, ഉമേഷ് യാദവ് 7-1-14-0, അശ്വിന് 7-0-32-1, ജഡേജ 5-1-9-1, കുല്‍ദീപ് യാദവ് 4-1-19-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.