എം.എസ്. ധോണിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഇടയിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങൾക്ക് അവസരം നല്കാൻ സെലക്ടർമാർ വെസ്റ്റ് ഇൻഡീസിനെതിരായ ടീം പ്രഖ്യാപനത്തിൽ തയാറായി. വിൻഡീസിനെതിരായ ട്വന്റി-20 ടീം പ്രഖ്യാപനം അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുന്നിൽകണ്ടാണെന്ന് വ്യക്തം. ശുഭ്മാൻ ഗില്ലിന്റെയും മായങ്ക് അഗർവാളിന്റെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവം ശ്രദ്ധിക്കപ്പെട്ടെങ്കിലും ട്വന്റി-20 ലോകകപ്പ് ടീമിനെ കരുപ്പിടിപ്പിക്കാനുള്ള ആദ്യ ചുവടാണ് ബിസിസിഐ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് നടത്തിയത്.
ഞായറാഴ്ച പ്രസാദ് ആദ്യം പ്രഖ്യാപിച്ചതും വിൻഡീസ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിനെയാണ്. ഓസ്ട്രേലിയയിൽ അടുത്ത വർഷം ഒക്ടോബർ-നവംബറിൽ നടക്കുന്ന ലോകകപ്പാണ് മുന്നിലെന്ന് ടീമിലുൾപ്പെട്ട യുവനിരയിൽനിന്ന് വ്യക്തം. വെസ്റ്റ് ഇൻഡീസ് ആണ് ലോകത്തിൽ അതിശക്തമായ ട്വന്റി-20 ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിൽ പ്രധാനികൾ. അതുകൊണ്ടുതന്നെ യുവ ഇന്ത്യയുടെ കരുത്ത് ആദ്യ പരന്പരയിൽത്തന്നെ അളക്കാൻ സാധിക്കും. അല്ലെങ്കിൽ അവർക്ക് മുന്നേറാനുള്ള ആദ്യ ചുവട് തന്നെ ഉറപ്പുള്ളതാക്കും. രണ്ട് പുതുമുഖങ്ങളാണ് ട്വന്റി-20യിൽ അരങ്ങേറാൻ തയാറായി നിൽക്കുന്നത്, രാഹുൽ ചാഹറും നവദീപ് സൈനിയും.
വേൾഡ് ക്ലാസ് താരങ്ങളും (വിരാട് കോഹ് ലി, രോഹിത് ശർമ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, രവീന്ദ്ര ജഡേജ) പ്രതിഭാധനന്മാരും (കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്) സ്വന്തം വഴികണ്ടെത്തുന്നവരും (ശ്രേയസ് അയ്യർ, കൃണാൽ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ) ആണ് വിൻഡീസിനെതിരായ മൂന്ന് മത്സര ട്വന്റി-20ക്ക് ഇന്ത്യക്കായി അണിനിരക്കുക. അടുത്ത മാസം മൂന്നിന് ആദ്യ ട്വന്റി-20 പോരാട്ടം അരങ്ങേറും. തുടർന്ന് നാല്, ആറ് തീയതികളോടെ ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ട്വന്റി-20 പരന്പരയ്ക്ക് അവസാനമാകും.
മാറ്റങ്ങൾ
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി-20 ടീമിൽനിന്ന് പ്രകടമായ വ്യത്യാസങ്ങളോടെയാണ് വിൻഡീസിനെതിരായ സംഘത്തെ പ്രഖ്യാപിച്ചത്. ദിനേശ് കാർത്തിക്, വിജയ് ശങ്കർ എന്നിവർക്ക് പകരമായി മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ എന്നിവരും ഉമേഷ് യാദവിനു പകരം ഭുവനേശ്വർ കുമാറും ടീമിലെത്തി. ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നല്കിയപ്പോൾ ഓൾ റൗണ്ടർ സ്ഥാനം രവീന്ദ്ര ജഡേജയിലേക്കെത്തി. ലോകകപ്പ് സെമിയിൽ ജഡേജ നടത്തിയ പോരാട്ടവും അദ്ദേഹത്തിനു ഗുണമായി. ഹാർദിക്കിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെന്നതും ശ്രദ്ധേയം.
ജസ്പ്രീത് ബുംറയ്ക്ക് പൂർണവിശ്രമം നല്കിയപ്പോൾ ഖലീൽ അഹമ്മദും സിദ്ധാർഥ് കൗളിനെ ഒഴിവാക്കി ദീപക് ചാഹറും മായങ്ക് മാർക്കണ്ഡെയ്ക്കു പകരം രാഹുൽ ചാഹറും 15 അംഗ ടീമിൽ ഇടംപിടിച്ചു. യുസ്വേന്ദ്ര ചാഹലിന് ട്വന്റി-20യിൽ വിശ്രമം അനുവദിച്ചപ്പോൾ വാഷിംഗ്ടണ്‍ സുന്ദർ ഒരിക്കൽക്കൂടി ടീമിലേക്ക് കടന്നുവന്നു.
ഐപിഎൽ ഫൈനൽ ഉൾപ്പെടെ മുംബൈ ഇന്ത്യൻസിനായി മികച്ച കളി പുറത്തെടുത്ത പത്തൊന്‍പതുകാരനായ ദീപക് ചാഹർ ആണ് ഭാവിയിലെ വാഗ്ദാനം. ഐപിഎൽ ഫൈനലിൽ 14 റണ്‍സ് മാത്രമാണ് ദീപക് ചാഹർ നാല് ഓവറിൽ വഴങ്ങിയത്. സുരേഷ് റെയ്നയെ പുറത്താക്കുകയും ചെയ്തു. 13 വിക്കറ്റുകൾ കഴിഞ്ഞ ഐപിഎലിൽ കൗമാര താരം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.