മുഖ്യമന്ത്രിക്കുനേരേ വിമാനത്തിൽ പ്രതിഷേധം; കുറ്റപത്രം സമർപ്പിക്കാതെ പോലീസ്
Friday, June 13, 2025 7:36 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽവെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നുവർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പോലീസ്. 2022 ജൂൺ 13ന് നടന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ.നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സിവിൽ ഏവിയേഷൻ സുരക്ഷാനിയമം ലംഘിച്ചതടക്കമുള്ള വകുപ്പ് ചുമത്തിയതാണ് പോലീസിനുതന്നെ പുലിവാലായത്. മരണത്തിന് കാരണമായേക്കാവുന്ന ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനുള്ള വകുപ്പും എഫ്ഐആറിൽ ചേർത്തിരുന്നു. വിമാനം റാഞ്ചൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കിടുന്നതാണിത്.
ഇത്തരം വകുപ്പുകൾപ്രകാരം പ്രോസിക്യൂഷൻ നടപടി തുടങ്ങണമെങ്കിൽ കേന്ദ്രാനുമതി വേണം. എയർക്രാഫ്റ്റ് നിയമത്തിലെ രണ്ട് വകുപ്പും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികളും സിവിൽ ഏവിയേഷൻ വിഭാഗത്തിൽനിന്നുള്ള രേഖകളും വേണം. എന്നാൽ ഇതൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
പ്രോസിക്യൂഷന് അനുമതിതേടി കേന്ദ്രസർക്കാരിന് പോലീസ് പലതവണ കത്തയച്ചെങ്കിലും മറുപടിലഭിച്ചില്ലെന്നാണ് സൂചന. ഗൂഢാലോചനയ്ക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരീനാഥനെ നാലാംപ്രതിയാക്കി വലിയതുറ പോലീസ് രജിസ്റ്റർചെയ്തിരുന്നു.
ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നു കാണിച്ച് നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരം എടുത്ത കേസിലും തുടർ നടപടികൾ നിലച്ചമട്ടാണ്.