യുദ്ധഭീതിയിൽ സ്വർണവിപണി; വീണ്ടും സർവകാല റിക്കാർഡിൽ, ഒറ്റയടിക്ക് കൂടിയത് 1,560 രൂപ
Friday, June 13, 2025 1:11 PM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും കുതിച്ചുയർന്ന് സ്വർണവില സർവകാല റിക്കാർഡിൽ. ഇന്ന് ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,295 രൂപയിലും പവന് 74,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയിലെത്തി.
സംസ്ഥാനത്ത് നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില വീണ്ടും കുതിച്ചുയർന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. പിന്നാലെ വ്യാഴാഴ്ച പവന് 640 രൂപയും വർധിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണവില ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും ഇടിഞ്ഞ ശേഷമാണ് ബുധനാഴ്ചത്തെ കുതിപ്പ്. ഇതോടെ, മൂന്നു ദിവസത്തിനിടെ മാത്രം ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയും ഉയർന്നു.
ഏപ്രിൽ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് അന്ന് ഒറ്റയടിക്ക് ഉയർന്നത്. തുടർന്ന് പടിപടിയായി താഴേക്കിറങ്ങിയ സ്വർണവിലയാണ് ഇപ്പോൾ വീണ്ടും കുതിച്ചുകയറിയത്.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ചാഞ്ചാട്ടം.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,438 ഡോളറായി. ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണക്കുതിപ്പിന് ഇടയാക്കിയത്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ എന്ന പ്രതിരോധ നിരക്ക് ഭേദിച്ചാല്‍ കുതിപ്പ് 3,500 ഡോളര്‍ വരെയെങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് വന്‍ വിലവര്‍ധന ഉണ്ടാകുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.