വിമാനാപകടം; ഡിഎൻഎ സാമ്പിൾ ശേഖരണം തുടരുന്നു
Saturday, June 14, 2025 6:33 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകിയെന്നും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം വിമാനപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണങ്ങൾക്കായി യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം അഹമ്മദാബാദിലെത്തി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ ഒരു ബ്ലാക് ബോക്സും, ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം പരിശോധിക്കുകയാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്.
ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറൻസിക് സംഘവും പരിശോധിച്ചു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും തെരച്ചിൽ തുടരുകയാണ്. എൻഐഎയും ഗുജറാത്ത് എടിഎസും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്.