ജി-7 ഉച്ചകോടിക്കായി പ്രധാനമന്ത്രി കാനഡയിൽ
Tuesday, June 17, 2025 10:59 AM IST
കാൽഗറി: കാനഡയിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലെത്തി. സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി വിപുലമായ ചർച്ചകൾ നടത്തിയശേഷമാണു കാനഡയിലെത്തിയത്.
സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിലാണു മോദി. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷമുള്ള മോദിയുടെ ആദ്യ ബഹുമുഖ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ജി7 ഔട്ട്റീച്ച് ഉച്ചകോടിയിൽ മൂന്ന് കേന്ദ്ര വിഷയങ്ങൾ ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുക, ഊർജ സുരക്ഷ കെട്ടിപ്പടുക്കുകയും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഭാവിയിലെ പങ്കാളിത്തങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണു വിഷയങ്ങൾ.