ജീവനൊടുക്കാൻ കനാലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാരൻ മരിച്ചു
Sunday, May 18, 2025 3:47 AM IST
ലക്നോ: ഉത്തർപ്രദേശിൽ ജീവനൊടുക്കാൻ കനാലിലേക്ക് ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ഗാസിയാബാദിലെ ഹിൻഡൺ കനാലിലാണ് യുവതി ചാടിയത്.
അങ്കിത് തോമർ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധർ ചെളി നിറഞ്ഞ കനാലിൽ നിന്ന് അങ്കിതിനെ പുറത്തെടുത്ത ശേഷം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
ശനിയാഴ്ച രാവിലെ വൈശാലി സെക്ടർ രണ്ടിലെ താമസക്കാരിയായ ആരതി (23) ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നാണ് കനാലിലേക്ക് ചാടിയത്. ഈ സമയം സബ് ഇൻസ്പെക്ടർ ധർമേന്ദ്രയും കോൺസ്റ്റബിൾ അങ്കിത് തോമറും സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു.
ആരതിയെ രക്ഷിക്കാൻ അങ്കിത് തോമറും ധർമേന്ദ്രയും കനാലിലേക്ക് ചാടി. നിരവധി വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു. ആരതിയെ രക്ഷിച്ച് കനാലിൽ നിന്ന് പുറത്തെടുത്തുവെങ്കിലും അങ്കിതും ധർമേന്ദ്രയും കനാലിലെ ചെളിയിൽ കുടുങ്ങി.
ധർമേന്ദ്ര ഒരു വിധം കനാലിൽ നിന്ന് പുറത്തുവന്നുവെങ്കിലും അങ്കിതിന് രക്ഷപെടാനായില്ല. ഏറെ സമയത്തിന് ശേഷം ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചതായി പോലീസ് അറിയിച്ചു.