മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്
Friday, May 30, 2025 9:20 AM IST
കാസര്‍ഗോഡ്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം.
ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന് എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം.
ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി. ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.