സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി, വ്യാപക നാശനഷ്ടങ്ങൾ
Friday, May 30, 2025 11:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് പൂർണമായി തകർന്നു. വീട്ടിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. നെടുമങ്ങാട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. മൂഴി സ്വദേശി അജിത്തിന്റെ വീട്ടിലാണ് മരം വീണത്.
വിഴിഞ്ഞത്തു നിന്ന് പോയ മീൻപിടിത്ത ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.
കോഴിക്കോട് നാദാപുരം തലശേരി സംസ്ഥാന പാതയിൽ തണൽ മരം കടപുഴകി വീണു. പെരിങ്ങത്തൂർ പാലത്തിന് സമീപം പത്തിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈദ്യുതി ലൈനുകൾക്കിടയിൽപ്പെട്ട് കാർ മറിഞ്ഞു. റോഡിന് സമീപത്തെ ഒരു കെട്ടിടവും തട്ടുകടയും തകർന്നു.
കാസർഗോഡ് ചെമ്മനാട് കുന്നിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ചെമ്മനാട് ചേക്കരങ്കോട് നൈസാമിന്റെ വീടിനു മുകളിലേക്കാണ് കുന്നിടിഞ്ഞുവീണത്. പുലർച്ചെ ഒരു മണി മുതൽ പെയ്ത കനത്ത മഴയിൽ മഞ്ചേശ്വരത്ത് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. മഞ്ചേശ്വരം താലൂക്കിലെ ഗേരുകെട്ട റേഷൻ കടയിൽ വെള്ളം കയറി 50 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയവ നശിച്ചു.
നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുതുതായി തുറന്ന ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഉൾപ്രദേശങ്ങളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആലപ്പുഴ ഹരിപ്പാട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വൈകുന്നേരം മുതൽ പെയ്ത മഴയിലും കാറ്റിലും ചെറുതന, വീയപുരം കരുവാറ്റ, ചേപ്പാട് പഞ്ചായത്തുകളിലെ നിരവധി വീടുകളുടെ മുകളില്‍ മരംവീണ് പല വീടുകളുടെയും മേല്‍ക്കൂര പൂര്‍ണമായും നശിച്ചു.
ചെറുതന മൂന്നാം വാർഡ് കണ്ണമാലിൽ ബേബിയുടെ വീടിനു മുകളിലേക്ക് സമീപ പുരയിടത്തിൽ നിന്ന വലിയ പാലമരം പിഴുതുവീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റും കോൺക്രീറ്റുമായ മേൽക്കൂരയുടെ ഷീറ്റ് പൂർണമായും തകരുകയും കോൺക്രീറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വീയപുരം രണ്ടാം വാര്‍ഡില്‍ നടുലവീട്ടില് എന്‍.എ. ബഷീര്‍കുട്ടിയുടെ വീടിനുമുകളില്‍ മൂന്ന് ആഞ്ഞിലി മരംവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും നശിച്ചു. ഇദ്ദേഹത്തിന് തലക്ക് പരിക്കേറ്റു. ഏഴരപ്പറയില്‍ ബേബിയുടെ വീടിന് മുകളില്‍ തേക്കുവീണു. മാര്ത്താണ്ഡംപറമ്പില് സജിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ്പറന്നുപോയി. വടക്കേപറമ്പില്‍ അനിയുടെ വീടിന് മുകളില്‍ പുളിമരംവീണു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പുരയരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളംകയറി പല റോഡുകളിലും ഗതാഗത തടസവും നേരിടുന്നുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രണ്ടടിയിലേറെയാണ് ജലനിരപ്പുയർന്നിരിക്കുന്നത്. കാറ്റിൽ മരങ്ങൾ വീഴുന്നതോടെ വൈദ്യുതി തടസങ്ങളും പതിവാകുകയാണ്. ശക്തമായ കാറ്റിൽ ഇന്നലെ മാത്രം വിവിധയിടങ്ങളിലായി 70ലേറെ പോസ്റ്റുകൾ ഒടിഞ്ഞു.
ജലനിരപ്പുയർന്നതോടെ കാവാലം കൃഷിഭവൻ പരിധികഴിഞ്ഞ മംഗലം മാണിക്യമംഗലം കായൽ, കട്ടക്കുഴി പാടശേഖരം എന്നിവിടങ്ങളിൽ മടവീഴ്ചയുണ്ടായി. കൈനകരി ആറുപങ്ക് പാടശേഖരത്തിലും മടവീഴ്ചയുണ്ടായത് പ്രദേശത്തെ താമസക്കാരെ ദുരിതത്തിലാക്കി. തട്ടാശേരി നാൽപതിൽ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിലെ കിടങ്ങറ കരിക്കത്തറയിലെ മോട്ടോർ തറയുടെ ഷെഡ് തകർന്നു.
വൈശ്യംഭാഗം-ചതുർത്ഥ്യാകരി-പുളിങ്കുന്ന്-പള്ളിക്കൂട്ടുമ്മ-നീലംപേരൂർ, മുട്ടാർ സെൻട്രൽ, മിത്രക്കരി ജീമംഗലം, മുളയ്ക്കാംതുരുത്തി വാലടി എന്നീ റോഡുകളിൽ വെള്ളം കയറി.എന്നാൽ ഇവിടെയെല്ലാം കെഎസ്ആർടിസി സർവീസുകൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഇനിയും ജലനിരപ്പുയർന്നാൽ സർവീസുകൾ പ്രതിസന്ധിയിലാകും.