പാക്കിസ്ഥാൻ ചാരവനിത കണ്ണൂരിലെ ക്ഷേത്രത്തിലെത്തി തെയ്യം കണ്ടു; അന്വേഷണം തുടങ്ങി
Friday, May 30, 2025 1:48 PM IST
പയ്യന്നൂര്‍: പാക് ചാര വനിത ഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിന് സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് തെയ്യത്തിന്റെ വീഡിയോ ബ്ലോഗ് ചെയ്തതില്‍നിന്നു വ്യക്തമാവുന്നത്. ഈ വിവരം പുറത്തുവന്നതോടെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ കാശിപുരം വനശാസ്താ ക്ഷേത്രം. ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയിൽ ഇവിടെ എത്തിയിരുന്നതായാണ് ചിത്രം വ്യക്തമാക്കുന്നത്.
തെയ്യത്തില്‍നിന്ന് ഇവർ പ്രസാദം വാങ്ങുന്ന ദൃശ്യങ്ങളുണ്ട്. കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണ് കരുതുന്നത്.
ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജ്യോതിയെ ഇപ്പോള്‍ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലീസ് പിടിച്ചെടുത്ത ജ്യോതിയുടെ മൊബൈല്‍ഫോണില്‍നിന്നും ലാപ്ടോപ്പില്‍നിന്നും വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഇതിനിടെ ജ്യോതി പാക്കിസ്ഥാനില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ അവിടത്തെ അനാര്‍ക്കലി ബസാറിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്കോട്ടിഷ് യൂ ട്യൂബറുടെ വീഡിയോയിലൂടെ പുറത്തുവന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പായിരുന്നു ഈ പാക് സന്ദര്‍ശനം.
പാക്കിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ ഉടന്‍തന്നെ ഇവര്‍ ചൈനയിലേക്ക് പോയതായും ആഢംബര കാറുകളില്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഇഹ്സാനു റഹീം എന്ന ഡാനിഷുമായി 2023 മുതല്‍ ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പാക് ചാരസംഘടനയിലെ അംഗങ്ങളുമായും ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ജ്യോതിക്കുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പോലീസും ഇവരുടെ കേരള സന്ദര്‍ശനത്തെപ്പറ്റി അന്വേഷിച്ചു വരികയായിരുന്നു. അതിനിടയിലാണ് ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.