ഡി.ശിൽപയെ കേരളത്തിൽനിന്ന് കർണാടക കേഡറിലേക്ക് മാറ്റണം; ഉത്തരവിട്ട് ഹൈക്കോടതി
Sunday, June 1, 2025 10:48 AM IST
കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കർണാടക സ്വദേശിയായ ഡി.ശിൽപ നൽകിയ ഹർജിയിലാണു ജസ്റ്റീസ് അമിത് റാവൽ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കേരള പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയാണ് ഹർജിക്കാരി. 2015ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
ഇതംഗീകരിച്ച ഡിവിഷൻ ബെഞ്ച് രണ്ടു മാസത്തിനുള്ളിൽ വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിച്ചു. അഡ്വ.ടി. സഞ്ജയ് ഹർജിക്കാരിക്കായി ഹാജരായി.
ബംഗളൂരു സ്വദേശിയായ ശിൽപ ഇലക്ട്രോണിക്സിൽ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്.
വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016 ൽ കേരള കേഡറിൽ നിയമനം ലഭിച്ചു. കാസർഗോഡ്, കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡാന്റ്. കോട്ടയം എസ്പി എന്നീ തസ്തികകൾ വഹിച്ചു.