എംഎസ്സി എല്‍സ-3 അപകടം: തുടര്‍നടപടികള്‍ വൈകുന്നു
Saturday, June 14, 2025 4:04 PM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 അപകടത്തില്‍പ്പെട്ട് 18 ദിവസം പിന്നിട്ടപ്പോള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകുന്നു.
കേസില്‍ രണ്ടും മൂന്നും പ്രതികളായിട്ടുള്ളത് കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരുമാണ്. കോവിഡ് ബാധിതരായി ഇവര്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. കേസ് അന്വേഷണം നടക്കുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അധികൃതര്‍ പറയുമ്പോഴും ക്യാപ്റ്റനും ജീവനക്കാരും രോഗമുക്തി നേടിയ ശേഷം മാത്രമേ ഇവരുടെ മൊഴി രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുകയുള്ളു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേസെടുത്ത കാര്യം കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
എംഎസ്സി എല്‍സ 3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. അലക്ഷ്യമായി കപ്പലോടിക്കുക, കപ്പല്‍പ്പാതയില്‍ തടസവും അപകടവും ഉണ്ടാക്കുക, ആശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
ഇത്രയും വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയ കപ്പല്‍ അപകടത്തില്‍ ആരെയോ സംരക്ഷിക്കുന്ന രീതിയില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയുള്ള കോസ്റ്റല്‍ പോലീസിന്റെ കേസെടുക്കല്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ആദ്യം മുതലേ ഉയര്‍ന്നിരുന്നു. കേരള തീരത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി എന്നതാണ് യാഥാര്‍ഥ്യം.
കപ്പലില്‍നിന്നുള്ള കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതും എണ്ണപ്പാടയും മലിനീകരണ പ്രശ്നവും തീരമേഖലയ്ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തുടര്‍പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍
അതേസമയം, കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്സി കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നു കാണിച്ച് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന് കത്തയച്ചു.
കപ്പലിന്റെ ടാങ്കില്‍നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ ആരംഭിച്ചില്ലെങ്കില്‍ ഇരുകമ്പനികള്ക്കുമെതിരേ നിയമപരമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് എംഎസ്സി കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായി നടപടി എടുക്കാത്തതു മൂലം സമുദ്ര പരിസ്ഥിതിക്കും രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ തീരമേഖലയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
മുങ്ങിയ കപ്പലില്‍ നിന്നും വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍(വിഡിആര്‍) എത്രയും വേഗം വീണ്ടെടുക്കണമെന്നും കത്തിലുണ്ട്. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. 24മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും ഡിജിഎസ് കൈമാറിയിട്ടുണ്ട്. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്.