"ഇറാനിലെ ആണവകേന്ദ്രം പൂർണമായും നശിപ്പിക്കപ്പെട്ടു': ഇന്റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്
Wednesday, June 25, 2025 9:51 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ഫോർദോ ആണവനിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും.
ജൂൺ 22 ലെ ആക്രമണങ്ങൾ ഫോര്‍ദോ, നഥാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നായിരുന്നു ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ)യുടെ റിപ്പോർട്ട്. ആക്രമണത്തിലൂടെ ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയിട്ടില്ല, മറിച്ച് കുറച്ച് മാസങ്ങൾ മാത്രം പിന്നോട്ട് പോയെന്നും വിലയിരുത്തിയുള്ള റിപ്പോർട്ട് സിഎൻഎൻ ആണ് പുറത്തുവിട്ടത്.
എന്നാൽ ഇന്റലിജൻസ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. "ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി സിഎൻഎന്നും ന്യൂയോർക്ക് ടൈംസും ഒന്നിച്ചു ചേർന്നു വ്യാജവാര്‍ത്തയുണ്ടാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു.' - എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്റലിജൻസ് റിപ്പോർട്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും തള്ളിക്കളഞ്ഞു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാൻ മികച്ച പ്രകടനം കാഴ്ചവച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണെന്ന് അവർ പ്രതികരിച്ചു.
ഇറാന്റെ ആണവ പദ്ധതികൾ പൂർണമായി തകർന്നെന്നും ഫോർദോ ഇനിയില്ലെന്നുമാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇറാന് ആണവോർജ പദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയാത്ത വിധം അവർക്ക് പ്രഹരമേറ്റു എന്ന് ഇസ്രയേലും പ്രതികരിച്ചിരുന്നു.
അതേസമയം, യുഎസ് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും രാജ്യത്ത് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്യുടെ ഉപദേഷ്ടാവ് വ്യക്തമാക്കി.