സ്വർണവില വീണ്ടും കുതിച്ചുകയറി; വീണ്ടും 73,000ലേക്ക്
Friday, July 11, 2025 11:41 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 9,075 രൂപയിലും പവന് 72,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,435 രൂപയിലെത്തി.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണവില തിങ്കളാഴ്ച 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച അതേപടി ഉയരുകയായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച 480 രൂപ കുറഞ്ഞു. പിന്നീട് രണ്ടുദിവസം സ്വർണവില തിരിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയാണ് കൂടിയത്.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 14 ഡോളർ ഉയർന്ന് 3,331 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഇന്നു കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടു രൂപ കൂടി 118 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.