ഡാമിലെ വെള്ളം വറ്റിയപ്പോൾ തെളിഞ്ഞത് 3400 വർഷം പഴക്കമുള്ള രാജകൊട്ടാരം
Sunday, June 30, 2019 2:27 PM IST
വരൾച്ച രൂക്ഷമായതോടെ വറ്റി വരണ്ട ഡാമിൽ കണ്ടെത്തിയത് 3400 വർഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ കുർദ്ദിസ്ഥാനിലുള്ള മൊസൂൾ ഡാമിൽ നിന്നുമാണ് ഈ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഡാമിന്റെ അടിയിൽ നിന്നും 65 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം മിതാനി സാമ്രാജ്യത്തിന്റേതായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പര്യവേഷണമാണിതെന്നും ഗവേഷകനായ ഹസൻ അഹമ്മദ് കാസിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മണ്‍കട്ടകൾ കൊണ്ടാണ് കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നത്. രണ്ട് മീറ്റർ ഘനത്തിലാണ് ചുമരുകളുടെ നിർമാണം. ഈ കൊട്ടാരത്തെ കെമുന എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. കൂടാതെ ചുമപ്പും നീലയും നിറത്തിലുള്ള ചുമർ ചിത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തി. ഇത്രയും കാലം ഈ ചിത്രങ്ങൾ സുരക്ഷിതമായിരിക്കുന്നത് വളരെ അപൂർവമായ കാര്യമാണെന്നാണ് ഗവേഷകരുടെ ഭാഷ്യം.

ഈ പ്രദേശത്തു നിന്നും മിതാനി കാലഘട്ടത്തിലെ ചുമർ ചിത്രങ്ങൾ ലഭിച്ച രണ്ടാമത്തെ സ്ഥലമാണിതെന്നും ഗവേഷകർ പറഞ്ഞു. ഇവിടെ കൊട്ടാരമുണ്ടെന്ന് അധികൃതർ 2010ലാണ് കണ്ടെത്തിയത്. അന്ന് വെള്ളം നിറഞ്ഞ് എല്ലാം അപ്രത്യക്ഷമായിരുന്നു. ഇപ്പോൾ വെള്ളം വറ്റിയപ്പോൾ വീണ്ടും കൊട്ടാരം പ്രത്യക്ഷമാകുകയായിരുന്നു.