ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ഒരേ വേദിയിൽ; സൗഹൃദചിത്രം
Sunday, September 8, 2019 10:35 AM IST
ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ഒരേ വേദിയിൽ. കലാപത്തിൽ ആക്രമണങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ചു കലാപത്തിന്റെ ദുരന്തമുഖമായി മാറിയ കുത്ത്ബുദീൻ അൻസാരിയുമാണു വേദി പങ്കിട്ടത്.
മോച്ചി തുടങ്ങിയ ഏക്താ ചപ്പൽ ഘർ എന്ന ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലായിരുന്നു ഒത്തുകൂടൽ. മോച്ചി ആരംഭിച്ച ചെരിപ്പുകട ഉദ്ഘാടനം ചെയ്തത് അൻസാരിയാണ്.
പോയ കാലം തങ്ങൾ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടനവേളയിൽ അൻസാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി പറയുന്നു.
2002-ലെ ഗുജറാത്ത് വർഗീയ കലാപത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നതായിരുന്നു ഇരുകൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അൻസാരിയുടെ ചിത്രം. അന്നു കലാപകാരിയായി വാളും കൈയിലേന്തി ഇരുകൈളും വിടർത്തി ആക്രോശിക്കുന്ന മോച്ചിയുടെ ചിത്രവും കുപ്രസിദ്ധി നേടി.
കലാപത്തിനു ശേഷം കോൽക്കത്തയിലേക്കു പാലായനം ചെയ്ത അൻസാരി കുറച്ചു വർഷങ്ങൾക്കു മുന്‍പാണു ഗുജറാത്തിൽ തിരികെയെത്തുന്നത്. വർഷങ്ങൾക്കു ശേഷം കലാപത്തെയും വംശീയഹത്യകളേയും മോച്ചി തള്ളിപ്പറഞ്ഞിരുന്നു. സിപിഎം നേതാവ് പി. ജയരാജനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഇരുവരും അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു.