വാഗമണിൽ സഞ്ചാരികളെ കാത്ത് "കടുവ'
Monday, July 8, 2019 12:47 PM IST
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണിൽ വാച്ച് ടവർ ഒരുങ്ങുന്നു. തീക്കോയിയിൽ നിന്നും വാഗമണിലേക്കുള്ള റോഡിൽ കാരികാട് ടോപ്പിലാണ് വാച്ച് ടവറിന്റെ നിർമാണം പുരോഗമിക്കുന്നത്. വാഗമണ് മലനിര കയറി വരുന്ന സഞ്ചാരികളുടെ നേരെ ശൗര്യത്തോടെ നിൽക്കുന്ന കടുവയുടെ ശില്പമാണ് വാച്ച് ടവറിന്റെ മുഖ്യ ആകർഷണം.
പി.സി. ജോർജ് എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ടവർ നിർമാണം. മൂന്നു നിലകളിലായിട്ടാണ് ടവർ നിർമാണം. മൂന്നാമത്തെ നിലയിലാണ് സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ അവസരം ഒരുക്കുന്നത്. ഇവിടെ വലിയ ബൈനോക്കുലറും സ്ഥാപിക്കും. വെള്ളികുളത്തുനിന്നും ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങൾ പതിയെ കയറിവരുന്നത് ഇവിടെ നിന്നാൽ മനോഹരമായി കാണാം. താഴ്വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂരദൃശ്യവും നയനമനോഹരമാണ്. മനസിനും ശരീരത്തിനും കുളിരേകി കാറ്റിൽ പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാർക്ക് നവ്യാനുഭൂതിയാണ് പകരുന്നത്.

മൂന്നുനിലകളിലായി നിർമിക്കുന്ന വാച്ച് ടവറിന്റെ താഴത്തെ രണ്ടു നിലകൾ റെസ്റ്റോറന്റിനായിട്ടാണ് ഉപയോഗിക്കുന്നത്. മുകൾ നിലയിലാണ് ടവർ ഇവിടെയാണ് ചേന്നാട് സ്വദേശി രാജേഷിന്റെ ശില്പചാരുതയിൽ പണി പൂർത്തിയാകുന്ന കടുവയുടെ കൂറ്റൻ ശില്പം. ഇവിടെയാണ് ബൈനോക്കുലറും കാഴ്ച കാണാനുള്ള സൗകര്യവും ഒരുക്കുന്നത്. 30 പേർക്കു ഒരേ സമയം കാഴ്ച കാണാനുള്ള സൗകര്യമുണ്ടാകും. തെളിഞ്ഞ കാലാവസ്ഥയിൽ ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങൾ ഈ ടോപ്പ് സ്റ്റേഷനിൽനിന്നാൽ കാണാം. കൊച്ചിൻ റിഫൈനറി വരെ കാണാമെന്നാണ് നാട്ടുകാർ പറയുന്നത്.

വാഗമണിലെത്തുന്ന സഞ്ചാരികൾ യാത്രാ മധ്യേ സമയം ചെലഴിക്കുന്ന ഇടമാണ് കാരികാട് ടോപ്പ്. ഇവിടുത്തെ പെട്ടിക്കടകളിൽനിന്നു ചായയും മറ്റും വാങ്ങി കുടിച്ച് കോടമഞ്ഞിൽ കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും മറ്റുമാണ് ആളുകൾ മടങ്ങുന്നത്. റോഡിനു വീതി കൂട്ടിയതോടെ വാഹനങ്ങൾ പാർക്കും ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. വാച്ച് ടവറിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാരികാട് ടോപ്പിൽ സഞ്ചാരികളുടെ തിരക്കേറും. കാരികാട് ടോപ്പിൽനിന്നു രണ്ടു കിലോ മീറ്റർ മുകളിലായി സർക്കാർ വക ഗസ്റ്റ് ഹൗസും നേരത്തെ ബജറ്റിൽ വിഭാവനം ചെയ്തതാണ്.
ജിബിൻ കുര്യൻ
ചിത്രങ്ങൾ: അനൂപ് ടോം