സ്വന്തം കുഞ്ഞിനെപ്പോലും താലോലിക്കാന്‍ കഴിയാത്ത നാളുകള്‍ പിന്നിട്ട്, രോഗം അവശേഷിപ്പിച്ച അവശതകള്‍ മറന്ന് വീണ്ടും കോവിഡ് ഡ്യൂട്ടിയില്‍: ഇതല്ലേ പോരാട്ടത്തിന്റെ നല്ല "രാശി'
Thursday, December 3, 2020 3:29 PM IST
കോവിഡ് പ്രതിരോധത്തിന്റെ നല്ല രാശിയായി മാറിയിരിക്കുന്നു വനിതാ യുവ ഡോക്ടർ. മഹാമാരിയെ ചെറുക്കുന്നതിനായി മുന്നിട്ടിറങ്ങിയ ഡോക്ടർ തന്നെ അതിന് ഇരയായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും പ്രതിരോധ പോരാട്ടത്തിന് ഇറങ്ങുകയാണ് മുപ്പത്തിമൂന്നുകാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ. രാശി കുറുപ്പ്.
സന്നദ്ധ പ്രവർത്തനം
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 23നാണ് രാശി കലൂര്‍ പിവിഎസ് കോവിഡ് അപ്പെക്സ് സെന്ററില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, സന്നദ്ധ പ്രവര്‍ത്തകയായിട്ടായിരുന്നു പ്രവേശനം.
ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏല്‍പ്പിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുമ്പോൾ എൻജിനിയറായ ഭര്‍ത്താവ് ശ്യാംകുമാറിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു.
ചെറിയ പനി
ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ്. പനി മാറിയെങ്കിലും കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും മാറാതെ വന്നതോടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവ്.
പിവിഎസ് ആശുപത്രിയില്‍തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ച് അസുഖം കൂടുതല്‍ ഗുരുതരമായി. പത്തു ദിവസം ഐസിയുവില്‍. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്റെ വില മനസിലാക്കിയതു രോഗിയായപ്പോഴാണെന്നു രാശി പറയുന്നു. പിന്നീട് റൂമിലേക്കു മാറ്റി, അഞ്ചു ദിവസം കഴിഞ്ഞ് വീട്ടിലേക്ക്.
കാത്തിരുന്നത്
എന്നാൽ, കോവിഡിന്റെ ശേഷിപ്പായി മറ്റ് അസുഖങ്ങള്‍ കാത്തിരിപ്പുണ്ടായിരുന്നു. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടലും. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത തിരിച്ചറിഞ്ഞു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മയോകാര്‍ഡിയാറ്റിസ് എന്ന രോഗാവസ്ഥ. കുഞ്ഞിനെ താലോലിക്കാന്‍പോലും കഴിയാതെ മുഴുവന്‍ സമയ വിശ്രമവുമായി കഴിച്ചുകൂട്ടി. മരുന്നുകള്‍ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂര്‍ണമായും ഭേദമായില്ല. സംസാരിക്കുമ്പോൾ ഇപ്പോഴും കിതപ്പാണ്. മരുന്നുകള്‍ തുടരുകയാണ്.
കോവിഡിനോടു തന്നെ
വീണ്ടും ജോലിയില്‍ തുടരണോയെന്ന് നിരവധി പേര് ചോദിച്ചു. പക്ഷേ രാശി സംശയമില്ലാതെ തീരുമാനമെടുത്തു. വീണ്ടും ജോലിയില്‍ പ്രവേശിക്കണം. രോഗിയായിരുന്നപ്പോള്‍ എനിക്കു ലഭിച്ച പരിചരണം തന്നെയാണ് തീരുമാനത്തിനു പിന്നില്‍.
കോവിഡിനെതിരേയുള്ള പോരാട്ടം തുടരാന്‍ രാശി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ജയ്പൂരില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ രാശി ആലപ്പുഴ സ്വദേശികളായ എം.ജി. രാധാകൃഷ്ണന്റെയും ശോഭയുടെയും മകളാണ്.