നടൻ രവി മോഹനും (ജയം രവി) ആർതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് ഗായികയും നടന്റെ സുഹൃത്തുമായ കെനിഷ ഫ്രാൻസിസ്. അധിക്ഷേപകരമായ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഒപ്പം വധഭീഷണിയുണ്ടെന്നും കെനിഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറഞ്ഞു. അധികം വൈകാതെ സത്യം പുറത്തുവരുമെന്നും കെനിഷ പറയുന്നു.
""ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ.
ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്.
ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ദയവായി എന്നെ കോടതിയിൽ കൊണ്ടുപോകൂ. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.
നിങ്ങളുടെ ശാപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് നേരിടുന്നത് എന്നതിനെക്കുറിച്ച് നിങ്ങളിൽ ആരെങ്കിലും ഒന്ന് ചിന്തിക്കാൻ മെനക്കെട്ടിട്ടുണ്ടോ? എന്നെ വേദനിപ്പിക്കാൻ നിങ്ങൾ കർമ്മത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ യഥാർത്ഥസത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല.
നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകളും ഇതിനേക്കാൾ മോശമായവയും എന്നിൽ അടിച്ചേൽപ്പിക്കാൻ കാരണമെന്ന് ഞാൻ മനസിലാക്കുന്നു.
നിങ്ങളുടെ തെറ്റിദ്ധാരണകൾ നിങ്ങളെ വേദനിപ്പിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്നാൽ വെളിച്ചത്തിന്റെ ദൈവങ്ങളോട് ഞാൻ പ്രാർത്ഥിക്കുന്നു, അധികം വൈകാതെ സത്യം പുറത്തുവരും. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോ?''. കെനിഷയുടെ വാക്കുകൾ.
കെനിഷയുമായുള്ള ബന്ധമാണ് രവി മോഹൻ- ആർതി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്ന് ആരോപിക്കുന്ന നെഗറ്റീവ് കമന്റുകളും അധിക്ഷേപങ്ങളുടെയും സ്ക്രീൻഷോട്ടാണ് കെനിഷ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഒരു നിര്‍മാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ ആർതി രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടി നല്കി രവി മോഹനും ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു. ഇതിനിടയിലാണ് കെനിഷ തനിക്കുവന്ന വധഭീഷണിയേക്കുറിച്ച് വെളിപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.