ചരിത്രത്തിൽ ഇരുണ്ട അധ്യായം ചരിച്ച രാജരാജ ചോളൻ ഒന്നാമനെതിരേ (985-1014) നടത്തിയ പരാമർശത്തിന്റെ പേരിൽ തമിഴ് ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്തിനെതിരേ കേസ്. ഹിന്ദു മക്കൾ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഈ മാസം അഞ്ചിന് കുംഭകോണത്തിനു സമീപം തിരുപ്പനന്തലിൽ ദളിത് സംഘടനയായ നീല പുഗൽ ഇയക്കം സ്ഥാപക നേതാവ് ഉമർ ഫാറൂഖിന്റെ ചരമ വാർഷിക ചടങ്ങിൽ സംസാരിക്കുന്പോൾ നടത്തിയ പരാമർശമാണു വിവാദമായത്. രാജരാജ ചോളന്റെ കാലത്തു ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമർത്തിയെന്നും രഞ്ജിത്ത് പറഞ്ഞു. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നെന്നും രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സന്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമർശിച്ചു.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദു മക്കൾ കക്ഷി നേതാവ് കാ ബാല തിങ്കളാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുക (153 (എ) 1) എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
നീലം പൻപാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയാണ് രഞ്ജിത്ത്. മദ്രാസ്, കബാലി, കാല എന്നീ സിനിമകളിലൂടെയാണ് രഞ്ജിത് പ്രശ്സ്തി നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.