കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ
* സമരക്കാർക്കെതിരേ നടപടിയെടുത്തില്ല
കണ്ണൂർ: സിൻഡിക്കറ്റ് യോഗഹാളിനുമുന്നിൽ സമരംചെയ്ത ജീവനക്കാർക്കെതിരേ നടപടിയെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്തിനെ സിൻഡിക്കറ്റ് യോഗം സസ്പെൻഡ് ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സിൻഡിക്കറ്റ് യോഗ ഹാളിനുമുന്നിൽ ഇന്നലെ ധർണ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് സിൻഡിക്കറ്റ് യോഗതീരുമാനം. അതേസമയം, സസ്പെൻഷൻ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ബാലചന്ദ്രൻ കീഴോത്ത് പറഞ്ഞു. വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ എന്നിവരൊഴിച്ചുള്ള സർവകലാശാല ജീവനക്കാർക്കെതിരേ നടപടിയെടുക്കാൻ സിൻഡിക്കറ്റിന് അധികാരമുണ്ട്. ജീവനക്കാർക്കെതിരേ നേരത്തേ സിൻഡിക്കറ്റ് നേരിട്ടുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ജീവനക്കാർക്കെതിരേ നടപടിയെടുത്തില്ലെന്ന പേരിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയപകപോക്കലാണെന്നും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.
രജിസ്ട്രാർക്കെതിരേയുള്ള സിൻഡിക്കറ്റിന്റെ നടപടി രാഷ്ട്രീയവിവാദത്തിനുകൂടി വഴിവച്ചിരിക്കുകയാണ്. ബാലിശമായ കാരണം പറഞ്ഞ് സസ്പെൻഡ് ചെയ്ത നടപടി സർക്കാരിന്റെ നിലവാരം കുറഞ്ഞ പ്രതികാരരാഷ്ട്രീയത്തിന്റെ തെളിവാണെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാറെപോലുള്ള ഉന്നത ഉദ്യോഗസ്ഥരോടുള്ള പ്രതികാരരാഷ്ട്രീയ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ നാണക്കേടാണെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. യൂണിവേഴ്സിറ്റി രൂപീകൃതമായതുമുതൽ ജീവനക്കാർ ഒട്ടേറെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമരം നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സമരം നടത്തിയത് ഇടതുപക്ഷ സർവീസ് സംഘടനയാണ്. സമരം നടത്തിയതിന്റെ പേരിൽ ഇതുവരെ ഒരു ജീവനക്കാരനെതിരേ ഒരു രജിസ്ട്രാറും നടപടി സ്വീകരിച്ചിട്ടില്ല. ഒരു രജിസ്ട്രാർക്കെതിരേയും ഒരു സർക്കാരും സസ്പെൻഷൻ നടപടിയും സ്വീകരിച്ചിട്ടില്ല. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ പറഞ്ഞ കാരണം ജില്ലാ കളക്ടർമാർക്കും ബാധകമാണല്ലോ. തികച്ചും പരിഹാസ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും സതീശൻ പാച്ചേനി ചൂണ്ടിക്കാട്ടി.