വാഹനാപകട ഇൻഷ്വറൻസ്: മുന്നറിയിപ്പുമായി പോലീസ്
Monday, December 3, 2018 2:41 PM IST
കോഴിക്കോട്: വാഹനാപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ നിബന്ധനകൾ പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കുട്ടികൾക്കോ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കോ വാഹനമോടിക്കാൻ നൽകിയാൽ ആ വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനികൾ ക്ലെയിം നിഷേധിക്കും.
വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് അറിയിച്ചു.
മദ്യപിച്ചു വാഹനമോടിച്ചാലും, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ വാഹനത്തിൽ സഞ്ചരിച്ചാലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് കമ്പനികൾ ക്ലെയിം അനുവദിക്കുകയില്ലെന്ന് പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകുന്നു.
1) മദ്യപിച്ചു വാഹനമോടിച്ചാൽ
2) ഡ്രൈവർക്ക് ലൈസൻസോബാഡ്ജോ (വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന LMV(ലൈറ്റ് മോട്ടോർ വെഹിക്കിൾ) ഒഴികെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക്) ഇല്ലാതിരുന്നാൽ
3) മനപ്പൂർവം ഉണ്ടാക്കുന്ന അപകടങ്ങൾ
4) വാഹനത്തിന് അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരോ ഭാരമോ ഉണ്ടായിരുന്നാൽ
5) റോഡ്നികുതി അടച്ചിട്ടില്ലെങ്കിൽ
6) മതിയായ പെർമിറ്റ് കൂടാതെയുള്ള വാണിജ്യ വാഹനങ്ങള്‍ അപകടത്തിൽപ്പെട്ടാൽ .
7) വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മതിയായ പെർമിറ്റ് ഇല്ലാതിരിക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കിൽ.
8)വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാതെ ഇരുന്നാൽ.
9) ടാക്സി, കൊമേഴ്സ്യൽ വാഹനങ്ങൾ പോളിസിയിൽ പറയുന്ന സ്ഥലപരിധിക്കു പുറത്തുവച്ചു അപകടത്തിൽപ്പെട്ടാൽ.
10) അപകടത്തിൽപ്പെട്ട വാഹനം ഇൻഷ്വറന്‍സ് കമ്പനിയെ അറിയിക്കാതെ സ്വന്തം ചെലവിൽ റിപ്പയർ ചെയ്തതിനു ശേഷം ക്ലെയിമിന് അപേക്ഷിച്ചാൽ.
11) അപകടം കമ്പനിയെ അറിയിച്ച ശേഷം റിപ്പയര്‍ ചെയ്യാതെ വ്യാജബില്ലുകൾ നൽകിയാൽ.
12) സ്വകാര്യവാഹനമായി രജിസ്റ്റർ ചെയ്ത വാഹനം ടാക്സിയായി ഉപയോഗിച്ചാൽ.
13) വാഹനം മറ്റൊരാൾക്ക് വിറ്റാൽ രജിസ്ട്രേഷന് മാറ്റിയ തീയതി മുതല്‍ 14 ദിവസത്തിനകം പോളിസിയിൽ പുതിയ ഉടമയുടെ പേരു മാറ്റിയില്ലെങ്കിൽ.