വാഹന നിർമാണം കുറയ്ക്കുന്നത് തുടരും
Monday, August 12, 2019 3:25 PM IST
മുംബൈ: വാഹനവില്പന കുറഞ്ഞതിനെത്തുടർന്ന് വാഹനനിർമാതാക്കൾ ഉത്പാദനം കുറയ്ക്കുന്നത് തുടരും. പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ തങ്ങളുടെ പ്ലാന്റുകളുടെ പ്രവൃത്തിദിനത്തിൽ എട്ടു മുതൽ 14 ദിവസം വരെ കുറവ് വരുത്തും. ഈ കാലയളവിൽ പ്ലാന്റുകൾ അടച്ചിടാനാണ് തീരുമാനം.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ മാരുതി സുസുകി, ടൊയോട്ട, ഹോണ്ട കാർസ് ഇന്ത്യ, ടാറ്റാ മോട്ടോഴ്സ് എന്നിവ ഉത്പാദനം 7-18 ശതമാനം കുറച്ചിരുന്നു. തുടർച്ചയായ രണ്ടാം ത്രൈമാസമാണ് മഹീന്ദ്ര ഉത്പാദനം കുറയ്ക്കുന്നത്.
ഏപ്രിൽ-ജൂലൈ കാലയളവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആകെ ആഭ്യന്തര വാഹന വില്പന എട്ടു ശതമാനം തലേ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നു. ഈ കാലയളവിൽ 1.62 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്രയിൽനിന്ന് നിരത്തിലെത്തിയത്. എന്നാൽ, യാത്രാവാഹനങ്ങളുടെ വില്പനയിൽ 30 ശതമാനം കുറവുണ്ടായി. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വില്പനയിടിവാണിത്. കൊമേഴ്സൽ വാഹനങ്ങളുടെ വില്പനയിലാവട്ടെ പത്തു ശതമാനമാണ് കുറവ്.
അതേസമയം, ടാറ്റാ മോട്ടോഴ്സിന്റെ പൂനയിലും ജംഷഡ്പുരിലുമുള്ള പ്ലാന്റുകൾ ഈ മാസം എട്ടു മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. വാഹനങ്ങളുടെ ബുക്കിംഗ് അനുസരിച്ച് ഉത്പാദനം നടത്താൻ ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരിക്കാനാണ് ഇവ അടച്ചിട്ടത്. കന്പനിയുടെ സനന്ദിലെ പ്ലാന്റ് ജൂണിൽ ഏഴു ദിവസത്തോളം അടച്ചിട്ടു. മാരുതി സുസുകിയാവട്ടെ മനേസറിലെയും ഗുരുഗ്രാമിലെയും പ്ലാന്റുകൾ ജൂണിൽ എട്ടു ദിവസം അടച്ചിട്ടിരുന്നു. ഹോണ്ട കാർസ് ഇന്ത്യയും മൂന്നു ദിവസത്തേക്ക് പ്രവർത്തനം നിർത്തി.
ഇരുചക്ര വാഹന വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്, ഹോണ്ട മോട്ടോർസൈക്കിൾ, ടിവിഎസ്, റോയൽ എൻഫീൽഡ് എന്നിവയും ഉത്പാദനം കുറച്ചു.