മുംബൈ: വാഹനവില്പന തുടർച്ചയായ പതിനൊന്നാം മാസവും താണു. യാത്രാവാഹനങ്ങളുടെ വില്പനയിൽ നാമമാത്രമായ ഉയർച്ച (0.28 ശതമാനം) ഉണ്ടായെങ്കിലും വില്പനയിലെ മാന്ദ്യം മാറുമെന്ന സൂചന നല്കാൻ മാത്രമായില്ല.
യാത്രാവാഹനങ്ങളും വാണിജ്യവാഹനങ്ങളും ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ഉൾപ്പെട്ട മൊത്തം വാഹനവിപണിയുടെ വില്പന 12.76 ശതമാനമാണ് ഒക്ടോബറിൽ ഇടിഞ്ഞത്. ഉത്സവസീസണിലെ കിഴിവുകളും ആനുകൂല്യങ്ങളും യാത്രാവാഹന വില്പന അല്പം വർധിപ്പിച്ചെങ്കിലും മറ്റു വാഹനങ്ങളുടെയെല്ലാം വില്പന താഴോട്ടു പോയി.
മൊത്തം യാത്രാവാഹന വില്പന 2,85,027 ആയിരുന്നെന്നു സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കിൽ കാണുന്നു. തലേ ഒക്ടോബറിൽ 2,84,223 ആയിരുന്നു വില്പന.
കാറുകളുടെ വില്പനയും താഴോട്ടായിരുന്നു. 1,73,549 കാറുകളാണു വിറ്റത്. 6.34 ശതമാനം ഇടിവ്. 1,85,400 എണ്ണം 2018 ഒക്ടോബറിൽ വിറ്റതാണ്.
ടൂവീലർ വില്പന 14.43 ശതമാനം കുറഞ്ഞ് 17,57,264 ആയി. തലേ ഒക്ടോബറിൽ 20 ലക്ഷത്തിലധികം ടൂ വീലറുകൾ വിറ്റതാണ്.
വാണിജ്യവാഹന വില്പന 23.31 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ 51,439 എൽസിവികൾ അടക്കം 66,773 വാണിജ്യവാഹനങ്ങളേ വിറ്റുള്ളൂ.
ഉത്പാദനം വെട്ടിക്കുറച്ചു
വില്പന കുറഞ്ഞ പശ്ചാത്തലത്തിൽ കന്പനികളെല്ലാം ഒക്ടോബറിൽ വാഹനനിർമാണം കുറച്ചു. യാത്രാവാഹനങ്ങളുടെ ഉത്പാദനം 21.14 ശതമാനം കുറച്ച് 2,69,186 എണ്ണമാക്കി. കാർ ഉത്പാദനം 30.22 ശതമാനമാണു കുറച്ചത്. 1,62,343 കാറുകളേ കഴിഞ്ഞ മാസം നിർമിച്ചുള്ളൂ.
ഏപ്രിൽ-ഒക്ടോബർ കാലയളവിലെ മൊത്തം വാഹന ഉത്പാദനം 16.66 ശതമാനം കുറഞ്ഞു.
വാഹനവിപണിയിൽ ഇത്ര നീണ്ട തളർച്ച സമീപ ദശകങ്ങളിലൊന്നും ഉണ്ടായിട്ടില്ല.
മാരുതി തുടർച്ചയായ ഒൻപതാം മാസവും ഉത്പാദനം കുറച്ചു. ഒക്ടോബറിൽ 20.7 ശതമാനം കണ്ടാണ് ഉത്പാദനം കുറച്ചത്. 1,19,337 എണ്ണമേ കഴിഞ്ഞ മാസം നിർമിച്ചുള്ളൂ. സെപ്റ്റംബറിൽ ഉത്പാദനം 17.48 ശതമാനം കുറച്ചതാണ്.