കൗതുകം പാഷനാക്കി; സില്ലാസ് ബേക്ക്‌സ്
കൗതുകം പാഷനാക്കി; സില്ലാസ് ബേക്ക്‌സ്
Saturday, March 21, 2020 3:32 PM IST
ഒരു കൗതുകത്തിന് ചെയ്തു തുടങ്ങിയ കേക്ക് ബേക്കിംഗ് സില്ല ഡേവിസ് എന്ന തൃശൂര്‍ ഒല്ലൂര്‍ക്കാരിയെ കൊണ്ടിെത്തിച്ചിരിക്കുന്നത് സില്ലാസ് ബേക്ക്‌സ് എന്ന സംരംഭത്തിലാണ്. എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജില്‍ ബി.കോമിന് ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് സില്ല ആദ്യമായി കേക്കുണ്ടാക്കുന്നത്. ഒരു ബന്ധുവിനെ കേക്കുണ്ടാക്കാന്‍ സഹായിച്ച് വീട്ടിലെത്തിയ സില്ല പപ്പ ഡേവിസിനോട് ആവശ്യപ്പെട്ട് ഒരു അവ്ന്‍ വാങ്ങിച്ചു തരാനാണ്. അങ്ങനെ വീട്ടിലുള്ളവരുടെ ജന്മദിനങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമായി ഹോം മെയിഡ് കേക്കുകള്‍ തയ്യാറാക്കി. പതിയെ പതിയെ അത് പാഷനായി തീര്‍ന്നു.

കേളജിലേക്ക് ഒരു കേക്ക്

'കോളജിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കേക്കുണ്ടാക്കിയാണ് വീടിനു പുറത്തേക്ക് ആദ്യമായി എന്‍റെ കേക്ക് എത്തുന്നത്. കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ കേക്ക് ഇഷ്ടപ്പെട്ടു. അതോടെ ഈ മേഖലയില്‍ മുന്നോട്ടു പോകാം എന്ന ധൈര്യം വന്നു. പണ്ടു മുതലെ ക്രാഫ്റ്റിലും മറ്റും താല്‍പ്പര്യമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ കേക്ക് ബേക്കിംഗും എനിക്ക് താല്‍പ്പര്യമായിരുന്നു.ബന്ധുക്കളും കൂട്ടുകാരുമൊക്കെ ആവശ്യക്കാരായി എത്തിതുടങ്ങിയതോടെ ഗൗരവമായി തന്നെ കേക്ക് ബേക്കിംഗില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി' സില്ല തന്‍റെ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കി.ബേക്കിംഗ് ഗൗരവമായി എടുത്തതോടെ അത്യാവശ്യം വേണ്ട മെഷീനറികളൊക്കെ വാങ്ങിച്ചു.

ബട്ടര്‍ സ്‌കോച്ചും ബക്കലാവയും

സില്ലയുെട കേക്കുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തുന്നത് ബട്ടര്‍ സ്‌കോച്ച് കേക്കിനും ബക്കലാവയ്ക്കുമാണ്. പിസ്ത ഫില്ലിംഗും അതിനൊപ്പം കാരമല്‍ ഹണിയും ചേര്‍ന്നതാണ് ബക്കലാവ കേക്ക്. സാധാരണ കേക്കുകള്‍ മുതല്‍ തീം കേക്കുകള്‍ വരെ സില്ലാസ് ബേക്കസ്് ചെയ്യുന്നുണ്ട്. ഏറ്റവും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഫ്രഷായി തന്നെയാണ് ഓരോ കേക്കും തയ്യാറാക്കുന്നത്. ജന്മദിനം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കാവശ്യമായ കേക്കുകള്‍, തീം കേക്കുകള്‍, ഡെസേര്‍ട് ടേബിള്‍ അലങ്കാരം എന്നിവയൊക്കെ ചെയ്യുന്നുണ്ട്. അതോടൊപ്പം ബട്ടര്‍ കുക്കീസ്, പീനട്ട ബട്ടര്‍ കുക്കീസ്, ജാം കുക്കീസ്, ചോക്ലേറ്റ് കുക്കീസ് എന്നിങ്ങനെ കുക്കീസിന്‍റെ വൈവിധ്യങ്ങളും ചെയ്യുന്നു. കേക്കിന് 400 രൂപമുതലാണ് വില ആരംഭിക്കുന്നത്.തീം കേക്കാകുമ്പോള്‍ വില കൂടും. എങ്കിലും ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വില ഈടാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ചോക്ലേറ്റ് കുക്കീസിനൊക്കെ 350 രൂപയാണ് കിലോവിലവരുന്നത്.വീട്ടിലുണ്ടാക്കുന്ന കുക്കീസ് ആയതുകൊണ്ട് കുഞ്ഞു കുട്ടികളുള്ള വീട്ടിലേക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്.



ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഇവരില്‍ നിന്നൊക്കെ അറിഞ്ഞു കേട്ട് എത്തുന്നവര്‍ എന്നിവരും ഈവന്റ് മാനേജ്‌മെന്‍റ് കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കള്‍. തൃശൂര്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

പഠനം പരിശീലനം

നാലു വര്‍ഷമായി ബേക്കിംഗില്‍ സജീവമാണെങ്കിലും ബി.കോം കഴിഞ്ഞതോടെ പൂര്‍ണമായും ഇതിലേക്ക് മാത്രമായി ശ്രദ്ധ. വിദൂര വിദ്യാഭ്യാസം വഴി ഇഗ്നോയില്‍ എം.കോംചെയ്യുന്നുണ്ട്. ഇടക്ക് ഹ്രസ്വകാല ബേക്കിംഗ് കോഴ്‌സുകള്‍ക്ക് പങ്കെടുത്തിരുന്നു. ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി കോഴ്‌സ് ചെയ്യണം.ഫുഡ് പ്രോസസിംഗില്‍ ഡിപ്ലോമ കോഴ്‌സ് ചെയ്യണം എന്നിവയാണ് സില്ലയുടെ ആഗ്രഹങ്ങള്‍. ബേക്കിംഗിനെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുമുണ്ട് സില്ല. എട്ട് ബാച്ചുകള്‍ക്ക് ഇതുവരെ ക്ലാസ് എടുത്തു. ആവശ്യക്കാര്‍ക്ക് അനുസരിച്ചാണ് ക്ലാസും സംഘടിപ്പിക്കുന്നത്.

വീട്ടുകാരാണ് പിന്തുണ

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ സില്ലാസ് ബേക്ക്‌സ് എന്ന പേജുണ്ട്. സില്ലയുടെ പപ്പ ഡേവിസ് അക്കര,ബിസിനസുകാരനാണ്. അമ്മ ലവീണ. അമ്മയാണ് സില്ലയുടെ സഹായി. സഹോദരന്‍ പൗലോ ഡേവിസ്. തുടക്കം മുതല്‍ പിന്തുണച്ചത് ഇവരായിരുന്നു.

വ്യത്യസ്തമാര്‍ന്ന ബ്രൗണീസ്, കേക്ക്, കുക്കീസ് എന്നിവയില്‍ വ്യത്യസ്തമായ രുചികള്‍. പുഡിംഗ്, ബ്രഡ് എന്നിവയൊക്കയായി ഉത്പന്ന നിര വിപുലീകരിച്ച് ബേക്കിംഗ് മേഖലയില്‍ തന്നെ സജീവമാകാനാണ് സില്ലയുടെ തീരുമാനം.
ഫോൺ-7510556605