വീണ്ടെടുക്കാം ജൈവകേരളം-3/ തയാറാക്കിയത്: എം.വി. വസന്ത്
കേരളത്തെ പ്രളയത്തിനിരയാക്കിയത് തക്കക്കേട് എന്ന വിളിക്കുന്ന നാട്ടറിവുകളിലൊന്നാണെന്നു പ്രളയത്തെ അതിജീവിച്ച മത്സ്യതൊഴിലാളി വെളിപ്പെടുത്തിയത് നമ്മളെല്ലാം അറിഞ്ഞതാണ്. പ്രളയത്തെ നേരത്തെ മനസിലാക്കിയെന്ന് അവകാശപ്പെടുന്ന പറവൂർ പുത്തൻവേലിക്കര വെള്ളോട്ടുംപുറം കാട്ടുപറന്പിൽ ആന്റണിക്ക് വലിയ നഷ്ടങ്ങളൊന്നുമുണ്ടായില്ല. വെള്ളപ്പൊക്കം മുൻകൂട്ടിക്കണ്ട് സ്വീകരിച്ച നടപടികളാണ് ഇദ്ദേഹത്തെ വാർത്തയിൽ ഇടംപിടിപ്പിച്ചത്. ഇത്തരം നാട്ടറിവുകൾ പലതും നമ്മുടെ നാട്ടിൻപുറങ്ങളിലെ കാരണവന്മാരിൽ ഇന്നുമുണ്ട്. പക്ഷെ ഇതിന്റെ ശാസ്ത്രീയത വിലയിരുത്താൻ അധികൃതർ തുനിയുന്നില്ല എന്നതാണ് യാഥാർഥ്യം.
വന്യമൃഗങ്ങൾ പ്രളയത്തിന്റെ വരവ് മുൻപേ തിരിച്ചറിഞ്ഞിരുന്നുവെന്ന് പല വെളിപ്പെടുത്തലും സാക്ഷ്യപ്പെടുത്തുന്നു. വന്യമൃഗങ്ങളുടെ രക്ഷപ്പെടാനുള്ള ഈ കഴിവ് ദുരന്താനന്തര കാലത്ത് എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയിൽ സുനാമി ആഞ്ഞടിച്ച് നൂറുകണക്കിന് മനുഷ്യജീവനുകൾ നഷ്ടമായപ്പോൾ ഒരു മൃഗത്തിനും ജീവൻ നഷ്ടപ്പെട്ടില്ല. ദിവസങ്ങൾക്ക് മുൻപും മണിക്കുറുകൾക്ക് മുൻപും ദുരന്തം തിരിച്ചറിയാൻ കഴിവുള്ള ജീവികളുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ചെറുതും വലുതുമായ ജീവികൾ കൂട്ടത്തോടെ സഞ്ചരിക്കുന്ന ഘട്ടങ്ങൾ ദുരന്ത സൂചനയാണ് നല്കുന്നത്. മഹാപ്രളയത്തിൽ മനുഷ്യ ജീവനും സ്വത്തിനും വൻ നഷ്ടം സംഭവിച്ചപ്പോഴും വന്യ മൃഗങ്ങൾ സുരക്ഷിതരാണെന്ന് വനം വകുപ്പും പറയുന്നു. കാടിനോട് ചേർന്നാണ് ഉരുൾപൊട്ടൽ ഏറെയുണ്ടായതെങ്കിലും ഈ പ്രളയകാലത്ത് കൂട്ടിലിട്ടതും കെട്ടിയിട്ടതുമായ വളർത്തുമൃഗങ്ങൾക്ക് മാത്രമാണ് നാം സുരക്ഷയൊരുക്കേണ്ടി വന്നത്.
നാട്ടറിവുകളുടെ പ്രസക്തി
കിഴക്ക് മേഘം കണ്ടാൽ മഴപെയ്യും, പടിഞ്ഞാറ് കണ്ടാൽ പെയ്യില്ല. കർക്കടകത്തിലെ തിരുവാതിരയ്ക്ക് തിരിമുറിയാതെ മഴപെയ്യും, കർക്കടകത്തിലെ വെയിലിന് ആനത്തോലുണക്കാനുള്ള ചൂടാണ്, വിഷുവിന് മുൻപ് മഴ പെയ്യാൻ സാദ്ധ്യത വളരെ കുറവ്. എന്നാൽ വിഷു കഴിഞ്ഞാലോ എപ്പോ വേണേലും വേനൽ മഴ പെയ്തേക്കാം എന്നിങ്ങനെയുള്ള നാട്ടറിവുകൾ പലതാണ്.
പണ്ടുപയോഗിച്ചിരുന്ന ഭക്ഷണരീതികളും ഇനങ്ങളും ക്രമങ്ങളും കൂട്ടുകളും വിശ്വാസങ്ങളും ആചാരങ്ങളും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. വാമൊഴിയായും വരമൊഴിയായും നാട്ടിൽ നിലനിന്നിരുന്ന നാട്ടുകാരുടെ അറിവുകളാണ് നാട്ടറിവുകൾ. ഇതിന്റെ വ്യാപ്തി ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല. പ്രാദേശികമായ യുക്തിയിൽനിന്നാണ് ഇത് ജന്മമെടുക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി പ്രാദേശികജനത സ്വന്തം അധിവാസഭൂമികയിൽനിന്ന് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്തതാണ് പല പ്രായോഗികമായ നാട്ടുജ്ഞാനങ്ങളും.
ഒരു പ്രദേശത്തിന്റെ വൈവിദ്ധ്യമാർന്ന കൃഷിരീതി, ജൈവവൈവിദ്ധ്യഭൂമിക നാട്ടുവഴക്കങ്ങൾ, ഗ്രാമചരിത്രത്തെ ഓർമ്മകളിൽ കെട്ടിയുണ്ടാക്കുന്ന രീതി തുടങ്ങിയവ നാട്ടറിവുകളിൽ പ്രധാനപ്പെട്ടവയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളേയും നാട്ടറിവ് സ്പർശിക്കുന്നു എന്നതാണ് പ്രധാനമായും നാം മനസിലാക്കേണ്ടത്.
ജൈവ വൈവിധ്യവും നാട്ടറിവുകളും
നാട്ടറിവുകൾ ഒരു നാടിന്റെ സന്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. ജൈവവൈവിധ്യം ആ നാടിന്റെ അനുഗ്രഹവും. ഇതു രണ്ടും അനുഗ്രഹവർഷമായി പെയ്തിറങ്ങിയ നാടാണ് കേരളം. എന്നാൽ ആ ജൈവവൈവിധ്യവും നാട്ടറിവുകളും തമ്മിൽ ബന്ധിപ്പിച്ചു നിർത്താൻ നാം ശ്രമിയ്ക്കുന്നില്ല.
മനുഷ്യന്റെ ആർത്തിയും അഹങ്കാരവും അമൂല്യമായ സസ്യവൈവിധ്യത്തെ കാർന്നുതിന്നുകയാണ്. നൂറുകണക്കിന് സസ്യജാലങ്ങൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. പക്ഷേ സന്പന്നമായ നാട്ടറിവുകളും കേട്ടറിവുകളും അനുവർത്തിച്ചുവരുന്ന സമൂഹങ്ങളിൽ ജൈവവൈവിധ്യത്തിന് വലിയ കോട്ടം സംഭവിച്ചിട്ടില്ല. നാട്ടറിവുകൾ സംരക്ഷിച്ച് അതിലൂടെ ജൈവവൈവിധ്യവും നമ്മുടെ ആരോഗ്യവും സംരക്ഷിക്കാൻ പ്രളയാനന്തരമെങ്കിലും നാം ചിന്തിച്ചേ മതിയാകൂ.നാട്ടറിവുകൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സുസ്ഥിരമായ നിലനിൽപ് ഉറപ്പുവരുത്തുന്നതുമാണ്. ജനതയുടെ അതിജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. ഇവയെല്ലാം ഇനം തിരിച്ച് അന്വേഷിക്കണം. ആദിവാസികൾ, വൈദ്യന്മാർ, കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരിൽ നിന്നും നാട്ടറിവുകളുടെ ശേഖരണം എന്നിവയ്ക്കും സർക്കാർ മുന്നിട്ടിറങ്ങണം.
ചില കടലറിവുകൾ
ഒരുകാലത്ത് കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക് കടലിന്റെ സ്വഭാവവും കാലാവസ്ഥയും നക്ഷത്രങ്ങളും മറ്റും സുപരിചിതമായിരുന്നു. അവരെ കടലിൽ നയിക്കാൻ കടലൊഴുക്ക്,കാറ്റിന്റെ ഗതി, ദിക്കറിയൽ,മൽസ്യത്തിന്റെ വരവ്, മഴ തുടങ്ങിയ ലക്ഷണങ്ങൾ സഹായകമായിരുന്നു. കച്ചിൽകാറ്റും, വാടക്കാറ്റും എപ്പോൾ തുടങ്ങും എങ്ങോട്ടു നീങ്ങും എന്ന് അവർക്ക് തിട്ടമായിരുന്നു. അതിനനുസരിച്ച് കപ്പൽ പായകൾ ഉപയോഗിച്ച് അവർ യാത്രയെ ക്രമീകരിച്ചു. നക്ഷത്രങ്ങളേയും പക്ഷികളേയും ദിക്കുകൾ അറിയുന്നതിന് ആശ്രയിച്ചു. ആകാശത്ത് കാറു നിറഞ്ഞാൽ അതെപ്പോൾ പെയ്യുമെന്നും അതിന്റെ അളവിനെക്കുറിച്ചും അവർ മനസ്സിലാക്കിയിരുന്നു. പഞ്ഞിക്കഷണങ്ങൾ പോലെ സമുദ്രഭാഗത്തു നിന്നും കോടനൂൽ പറന്നിറങ്ങിയാൽ കൊടുങ്കാറ്റ് ഉറപ്പിച്ചിരുന്നു. കടൽച്ചെളി ഇളകിയാൽ അതു ചാകരയുടെ ലക്ഷണമാണത്രെ. ജലത്തിന്റെ ഭാവമാറ്റവും,ജീവജാലങ്ങളുടെ പെരുമാറ്റത്തിലെ ഭാവഭേദവും അസാധാരണ ,മൽസ്യങ്ങളുടെ അടിഞ്ഞുകയറ്റവുമെല്ലാം വരാൻ പോകുന്ന വിപത്തിന്റെ സൂചനയായി ഇവർ തിരിച്ചറിഞ്ഞിരുന്നു. കടലിനു മുകളിൽ പരുന്തു പറക്കുന്നത് സമൃദ്ധിയുടെ സൂചനയായിരുന്നു.
ജലസംരക്ഷണത്തിന്റെ പ്രസക്തി
കുടിവെള്ളത്തിന് പ്രധാനമായും മഴവെള്ളത്തെ ആശ്രയിക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. കാലവർഷവും തുലാവർഷവും തിമിർത്തു പെയ്തിരുന്ന ഈ നാട്ടിൽ ഒരു കാലത്ത് ജലം സമൃദ്ധമായിരുന്നു. ജലസമൃദ്ധമായ കുളങ്ങളും തോടുകളും ചിറകളും ധാരാളമുണ്ടായിരുന്നു. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ഈ ജലസ്രോതസ്സുകളെയാണ് നാം ആശ്രയിച്ചിരുന്നത്. ഇവയിലെ ജലം കണ്ണീരുപോലെ തെളിഞ്ഞതും മാലിന്യ വിമുക്തവുമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്തു വരൾച്ചയും പതിവായിരിക്കുന്നു. ശരാശരി മഴയായ 300 സെന്റിമീറ്ററിൽ നിന്നും മഴ കുറയുന്പോൾ തന്നെ നമ്മുടെ നാട് വരൾച്ചയുടെ പടിവാതിൽക്കൽ എത്തുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ നമുക്കു കഴിയണം.
കേരളത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും കൊച്ചിയിലും പാലക്കാട്ടും തിരുവനന്തപുരത്തും. ഊറ്റിയെടുക്കുന്നതിനു പകരമായി ഭൂമിക്കടിയിലെത്തുന്ന ജലത്തിന്റെ അളവു കുറയുന്നതാണ് പ്രശ്നം. ഉപരിതല ജലസ്രോതസ്സുകളുടെ കാര്യവും വിഭിന്നമല്ല.
വാട്ടർ അഥോറിറ്റി, ജലസേചന വകുപ്പ്, ജലഗതാഗത വകുപ്പ്, വൈദ്യതി വകുപ്പ്, കാർഷിക വകുപ്പ്, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പ്, ഭൂഗർഭജല വകുപ്പ്, അണക്കെട്ട് സുരക്ഷാ വിഭാഗം തുടങ്ങിയ പ്രധാനപ്പെട്ട സർക്കാർ വകുപ്പുകളെല്ലാം ജലത്തെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്നവയാണ്. ജലമില്ലെങ്കിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടേണ്ടവയാണിവയെല്ലാം.
ജലം സംരക്ഷിക്കുവാനും സുരക്ഷിതമായി ഭൂഗർഭജല റീചാർജിംഗ് നടത്തുവാനും ഉത്തരവാദപ്പെട്ട ഭരണസംവിധാനങ്ങൾ നിർജീവമാണ്. കനത്ത മഴ തിമിർത്ത് പെയ്യുന്പോഴും കഴിഞ്ഞ പതിനാറുവർഷത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയിട്ടും ശാസ്ത്രീയമായി നമ്മുടെ മഴവെള്ളം ഭൂമിയിൽ സംഭരിക്കപ്പെടുവാനായി പൊതു സംവിധാനങ്ങൾക്ക് ആകുന്നില്ലെന്നത് വളരെ ഖേദകരമാണ്. ജല ഉപയോഗം ശാസ്ത്രീയമാക്കുകയും ജലമലിനീകരണം തടയുകയും ദുരുപയോഗത്തിനെതിരേ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ശരിയായ ജല സംഭരണവും ജലസംരക്ഷണവും നടപ്പിലാക്കാനാവൂ.
ജനപങ്കാളിത്തം അനിവാര്യം
ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തമാണ് അനിവാര്യമായ ഘടകം. സർക്കാർ നയവും ഇതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജൈവവൈവിധ്യം ഏതൊരു രാജ്യത്തിന്റെയും നാഡീസ്പന്ദനമാണ്. അത് നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഭൂമിയുടെ പരിരക്ഷ നിലനിർത്തി ജൈവ വൈവിധ്യാധിഷ്ഠിത വികസനത്തിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ലോകത്തെന്പാടും അരങ്ങേറിവരുന്നത്. സന്പന്നമായ ജൈവ വൈവിധ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുസ്ഥിര വികസനത്തിന് ഉപയോഗിച്ചാൽ രാജ്യത്തിന്റെ സന്പദ്ഘടന സുശക്തമാക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ജൈവ വൈവിധ്യത്തിൽ ശോഷണം വരാതെ തനിമയും സന്പന്നതയും നിലനിർത്തി വേണം വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. കടലോരം, കായലുകൾ, മരുഭൂമികൾ, മലനിരകൾ, മഴക്കാടുകൾ, സമതലങ്ങൾ, ഇവയെല്ലാം സംരക്ഷിക്കപ്പെടണം. പ്രാദേശിക തലത്തിൽ രൂപീകരിച്ച ജൈവവൈവിധ്യ പരിപാലന സമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ജൈവവൈവിധ്യ രജിസ്റ്റർ അടിസ്ഥാനമാക്കി നാട്ടറിവുകൾ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും പദ്ധതികൾ തയ്യാറാക്കുന്നതിനും ജൈവ വൈവിധ്യ ബോർഡ് മുന്നിട്ടിറങ്ങിയാൽ ഒരുപരിധിവരെ നമ്മുക്ക് ലക്ഷ്യത്തിലെത്താം.
ചിറ്റൂർ കോളജിനെ മാതൃകയാക്കാം
പ്രവൃത്തികളിലൂടെ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ വക്താക്കളാകുകയാണ് ചിറ്റൂർ ഗവ. കോളജ് നാഷണൽ സർവീസ് സ്കീം പ്രവർത്തകർ. പ്രകൃതിസംരക്ഷണത്തിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ് ഇവിടെ. രണ്ടു യൂണിറ്റുകളായാണ് പ്രവർത്തനമെങ്കിലും ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ നിരവധി പുരസ്കാരങ്ങളുമായി മുന്നേറുകയാണ് ഈ കോളജ്. പനംവിത്തു നട്ടും കുളങ്ങൾ വീണ്ടെടുത്തും മരങ്ങൾ വച്ചുപിടിപ്പിച്ചും ഇവർ വാർത്തകളിൽ നിറയുന്പോൾ യുവാക്കളിലേക്ക് എത്തുന്ന സന്ദേശം പ്രകൃതി സംരക്ഷണത്തിന്റേതു തന്നെ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഓരോ പ്രവൃത്തിയുടെയും ഭാഗമാകുകയാണ് ഈ വിദ്യാർഥികൾ. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സർക്കാർ കോളജുണ്ട്. ഇവരെല്ലാം ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായാൽ നവകേരളം സന്പൂർണ ജൈവമാകുമെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഡാമുകളിലെ മണ്ണ് നീക്കണം
ഡാമുകളുടെ അശാസ്ത്രീയമായ തുറക്കൽ പ്രളയത്തിന്റെ ആക്കം കൂട്ടിയെന്നു വാദം നിലനില്ക്കുന്പോഴും അതിനൊരുപടി കൂടി നാം കടന്നു ചിന്തിച്ചേ മതിയാകൂ. പ്രളയത്തിൽ ഡാമിലേക്ക് ഒഴുകിയെത്തിയ മണ്ണിനും മരങ്ങൾക്കും കണക്കില്ല. ഇതിനു പുറമെയാണ് പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര മാലിന്യങ്ങളും. ഡാമുകളുടെ സംഭരണ ശേഷിയെയും കെട്ടുറപ്പിനേയും ബാധിക്കാവുന്ന വലിയ പ്രശ്നമാണിത്. ഡാം സുരക്ഷാ അഥോറിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രകാരം അടിയന്തരമായി എല്ലാ ഡാമുകളിലെയും മണ്ണും മണലും നീക്കണമെന്നുണ്ട്.
മണ്ണ് പഠന വിധേയമാക്കണം
പ്രളയാനന്തരം നമ്മുടെ ജൈവ വൈവിധ്യത്തിനു പ്രത്യക്ഷമായും പരോക്ഷമായും ഗുരുതരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നാണ് മണ്ണിനുണ്ടായ വ്യതിയാനം. പരിസ്ഥിതി ആഘാത പഠനസമിതികളുടെ കണ്ടെത്തലുകൾ ഇതു വെളിപ്പെടുത്തുന്നു. കൂടുതൽ പഠനങ്ങൾക്കു വിധേയമാകേണ്ടതിലേക്കും ഇതു വിരൽചൂണ്ടുന്നു.
സ്കൂളുകൾ മാതൃകയാകട്ടെ
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ജൈവ വൈവിധ്യപാർക്കുകൾക്ക് തുടക്കം കുറിച്ചത് ഈ വർഷമാണ്. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം ’ എന്ന ആശയമാണ് ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം. പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്. ഇതു തുടരണം.
ജനകീയാസൂത്രണം തുണയാകണം
കേരളത്തിന്റെ ഹരിത സംസ്കൃതി തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഹരിതകേരളം പദ്ധതി അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവനോപാധികളെ കൂടിയാണ് സംരക്ഷിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പദ്ധതി ഓരോ പ്രദേശത്തിനും പ്രത്യേകമായി നടപ്പിലാക്കണം. സമഗ്രമായ ജില്ലാ പദ്ധതികളുണ്ടാകണം. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെയും ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ പ്രത്യേക വർക്കിംഗ് ഗ്രൂപ്പുണ്ടാക്കണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. ഇതു പരിപൂർണമായി നടപ്പാക്കണം.
ജൈവ കൃഷിരീതികൾ അവലംബിക്കണം
രാസവള പ്രയോഗങ്ങൾ പരമാവധി കുറച്ച് മണ്ണിനെയും ഭൂഗർഭജലത്തെയും സംരക്ഷിച്ചുകൊണ്ടുള്ള കൃഷിരീതികൾ നാം ഇനിയെങ്കിലും അവലംബിച്ചേ മതിയാകൂ. മണ്ണിനുമേൽ ഒരു പുതപ്പായി ആവരണ വിളകൾ വളർത്തുന്നത് മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നു. മണ്ണിൽ ജലാംശം നിലനിർത്താനും ജലാഗീരണശേഷി വർദ്ധിപ്പിക്കാനും ആവരണവിളകൾ ഉചിതമാണ്. സമ്മിശ്ര കൃഷിയും ബഹുനില കൃഷിയും പ്രോത്സാഹിപ്പിക്കണം. കാർഷിക നാട്ടറിവുകൾ നാം പ്രയോജനപ്പെടുത്തിയേ മതിയാകൂ.
ജല സാക്ഷരത അനിവാര്യം
കേരളത്തിലെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ഓരോ പൗരനേയും ജലസാക്ഷരരാക്കണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഓരോ വീട്ടിൽ നിന്നുതന്നെ തുടങ്ങണം. ഇതിനായി ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ ജലസംരക്ഷണമാർഗങ്ങൾ അനുവർത്തിക്കണം.
പരിസ്ഥിതി സംരക്ഷണ നയം
സംസ്ഥാന സർക്കാർ പ്രത്യേക പരിസ്ഥിതി സംരക്ഷണനയം പ്രഖ്യാപിയ്ക്കുന്നത് ഉചിതമായിരിക്കും. മലിനീകരണ വിമുക്ത വ്യവസായങ്ങൾ, ബദൽ ഉൗർജ സ്രോതസ്സുകൾ, പാഴ്വസ്തുക്കളുടെ പുനരുൽപ്പാദനം, സുസ്ഥിര കാർഷിക സംസ്കാരം, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്നിവയിലൂന്നിയ പുരോഗമന പരിസ്ഥിതി സംരക്ഷണ നയം നടപ്പിൽ വരുത്തണം. ( അവസാനിച്ചു.)