ചെറുപ്പക്കാരും, സുന്ദരന്മാരുമായ പത്ര ഫോട്ടോഗ്രാഫർമാരുടെ നടുവിൽ ഉള്ളിൽ ചെറുപ്പവും, മനസ് നിറയെ നന്മയുമായി ജോസ് ഉണ്ടായിരുന്നു.

ഏത് തിരക്കിലും, ഏത് ചടങ്ങിനുമിടയിലും, കൈ ഉയർത്തി ചിരിച്ചു കാട്ടുന്ന ജോസ്.
എന്‍റെ അച്ഛൻ ജോലി ചെയ്തിരുന്ന ദീപികയിൽ തന്‍റെ ജോലി തുടങ്ങി അവിടെ തന്നെ തുടർന്ന ജോസ്.

മുടിയില്ലാത്ത തല തടവി, ചെറിയ തടവുളള, മുറിവുള്ള വാക്കുകളിൽ സ്നേഹം പകർന്ന ജോസ് വലിയ പത്രാധിപന്മാരുടെ വാർത്തകൾക്ക് കണ്ണായി, സംസാരിക്കുന്ന ചിത്രങ്ങളായി പിന്നിൽ നിന്നു.

കാമറക്കു പിന്നിൽ എന്ന പോലെ എന്നും ബഹളക്കാർക്കും , അതിസാമർഥ്യക്കാർക്കും പിന്നിലായിരുന്നു ജോസിന്‍റെ സ്ഥാനം.

രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉള്ള യാത്രയിലാണ് ജോസ് നമ്മളെ വിട്ട് പിരിഞ്ഞത്.


കോട്ടയത്ത് എസ്എച്ച് മൗണ്ടിലെ സ്വന്തം വീട്ടിൽ ഇരുളു പരത്തി, നിഴലും വെളിച്ചവും കലർത്തി മാധ്യമ ചിത്രങ്ങൾ എടുത്ത ജോസ് യാത്രയാകുന്നു.

രാജീവിനോടും പുരയ്ക്കനോടും ഒപ്പം കുടിയ വൈകുന്നേരങ്ങൾ മറക്കില്ല.

ഹരിയുടെ, വിക്ടറിന്‍റെ, ദൈവത്തിന്‍റെ അടുത്തേക്ക് പോയ കുട്ടുകാരാ--

"ചിത്രങ്ങൾ- ജോസ് ദീപിക'
എന്ന തലക്കെട്ടിൽ അച്ചടിമഷി പുരണ്ട് മാധ്യമങ്ങളിൽ ചിത്രങ്ങൾ വരില്ല എന്ന ഓർമ
സങ്കടം നൽകുന്നു.
ഈ ഞായറാഴ്ച ഏറെ സങ്കടം നൽകി കുട്ടുകാരാ പോവണ്ടായിരുന്നു.....
ആദരാഞ്ജലികൾ...

മുരളീ കൈമൾ