ഒഴിവുദിവസത്തെ കളിക്ക് കൂടെ കൂടുന്നോ...
ഒഴിവുദിവസത്തെ കളിക്ക് കൂടെ കൂടുന്നോ...
2016 ജൂൺ 17 വെള്ളിയാഴ്ച. കേരളത്തിലെ ചില പുതുപുത്തൻ കൊട്ടകകളിൽ ഒഴിവുദിവസത്തെ കളി, കളിച്ചു തുടങ്ങുന്നത് അന്നാണ്. പെരുമഴയായാലും പൊരിവെയിലായാലും ഈ ചിത്രം കാണാൻ അനേകായിരങ്ങൾ കച്ച കെട്ടി കാത്തിരിക്കുന്നു. ഒരുപക്ഷെ, മലയാളത്തിലെ ഒരു അവാർഡ് ചിത്രം തിയറ്ററിലെത്തുന്നതിനായി കണ്ണിലെണ്ണയൊഴിച്ച് പ്രേക്ഷകർ കഴിയുന്നത് ആദ്യമായിരിക്കാം. എന്തായാലും, ഒഴിവുദിവസത്തെ കളി പേരു സൂചിപ്പിക്കുന്നതു പോലെ കേവലമൊരു കളിയല്ലെന്നും കളിയിൽ കാര്യത്തിന്റെ അംശമുണ്ടെന്നും കളി കണ്ട് ഞെട്ടാൻ ഇട വന്നേക്കാമെന്നും ഒരു മുന്നറിയിപ്പു നൽകുന്നു... ജാഗ്രത.

സംവിധായകൻ സനൽകുമാർ ശശിധരൻ രാഷ്ട്ര ദീപികയോട്...

ഉണ്ണി. ആർ എന്ന എഴുത്തുകാരന്റെ ചെറുകഥയായ ഒഴിവുദിവസത്തെ കളി സനൽകുമാർ ശശിധരൻ എന്ന വായനക്കാരൻ ഹൃദയത്തോടു ചേർത്തത് 2006 –ലോ 2007 –ലോ ആണ്. സിനിമ രക്‌തത്തിലും വിയർപ്പിലും ശ്വാസത്തിലും പേറുന്ന സനൽകുമാർ ശശിധരൻ അന്നേ തീരുമാനിച്ചു– എന്നെങ്കിലുമൊരിക്കൽ ഒഴിവുദിവസത്തെ കളി സെല്ലുലോയിഡിൽ... ഇക്കഴിഞ്ഞ വർഷം ആ മോഹം പൂവണിഞ്ഞു. സിനിമയിൽ തീർത്തും നവാഗതരായ അഞ്ചു പേരുമായി സനൽകുമാർ ശശിധരൻ പേപ്പാറയ്ക്കു സമീപം ലൊക്കേഷൻ സെറ്റ് ചെയ്തു. വൻനിര താരങ്ങളോ നിയതമായ തിരക്കഥയോ ഇല്ല. പക്ഷെ, ഓരോ ഷോട്ടിനെക്കുറിച്ചും വ്യക്‌തമായ ബോധ്യമുണ്ടായിരുന്നു. രണ്ടാഴ്ചയേ വേണ്ടിവന്നുള്ളൂ, ആകെ. ചിത്രീകരണം പൂർത്തിയാക്കി തിരികെ കാടിറങ്ങുമ്പോൾ സംവിധായകനിൽ, സഹപ്രവർത്തകരിൽ എല്ലാം ആത്മവിശ്വാസം ഭൂമിയായി, ജലമായി, അഗ്നിയായി, വായുവായി, ആകാശമായി നിറഞ്ഞു...

ഒഴിവുദിവസത്തെ കളിയും ഉപതെരഞ്ഞെടുപ്പും പിന്നെ ടെലിവിഷനും

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമാണ് ഒഴിുദിവസത്തെ കളി എന്ന ചിത്രത്തിന്റെ തുടക്കത്തിൽ. തെരഞ്ഞെടുപ്പ് ദിവസം വനത്തിനുള്ളിലെ ഒരു സങ്കേതത്തിൽ മദ്യവും ആഹാരവുമായി അർമ്മാദിക്കാൻ അരയും തലയും മുറുക്കിയെത്തുന്ന അഞ്ചു സുഹൃത്തുക്കളാണ് ധർമനും തിരുമേനിയും വിനയനും അശോകനും ദാസനും. ലഹരി മൂക്കുമ്പോഴുള്ള സംഭാഷണത്തിൽ ലൈംഗികതയും ജനാധിപത്യവുമൊക്കെ കടന്നുവരുന്നു. ഇതിനിടയിൽ ടെലിവിഷനും ഒരു താരമാവുകയാണ്. വളരെ നിർണായകമായ സ്‌ഥാനമാണ് ഈ പഴയ വിഡ്ഢിപ്പെട്ടിക്ക്... പാചകക്കാരിയെ വശത്താക്കാൻ ആദ്യം വിനയന്റെയും പിന്നെ അശോകന്റെയും ഒടുവിൽ ധർമന്റെയും പരിശ്രമം... അഭിനേതാക്കളുടെ സ്വാഭാവികമായ അവതരണം തന്നെയാണു ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. നിസ്താർ അഹമ്മദ് സേട്ട്, ഗിരീഷ് നായർ, ബൈജു നെറ്റോ, പ്രദീപ്കുമാർ, അരുൺ നാരായൺ, അഭിജ ശിവകല, റെജുപിള്ള എന്നിവരാണ് മുഖ്യഅഭിനേതാക്കൾ.

ഒഴിവുദിവസത്തെ കളി മലയാളി പ്രേക്ഷകനായി...

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾക്കോ അവാർഡ് കമ്മിറ്റിക്കോ വേണ്ടി തയാറാക്കിയതല്ല ഒഴിവുദിവസത്തെ കളി. മലയാളി പ്രേക്ഷകർക്കായി ചിത്രീകരിച്ചതാണ്. ഈ ചിത്രം മലയാളി ആസ്വദിക്കുന്നതു പോലെ മറ്റ് ഏതെങ്കിലും ഭാഷയിലുള്ളവർക്ക് ഉൾക്കൊള്ളാനാവുമോ എന്നറിയില്ല.

പല സംഭാഷണങ്ങളും തർജമയ്ക്കോ സബ് ടൈറ്റിലിനോ പോലും പറ്റില്ല എന്ന സ്‌ഥിതി. ക്രോസ് ടോക്കിംഗാണ് മറ്റൊരു പ്രത്യേകത. ഒരേ സമയം രണ്ടു പേർ സംസാരിക്കുന്നത് നേരത്തെ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ടാകാം. പക്ഷെ, ഒഴിവുദിവസത്തെ കളിയിൽ അഞ്ചു പേരാണ് ഒരു സമയം സംസാരിക്കുന്നത്.

ഒരു ദിവസത്തെ കഥയും തൊട്ടുമുമ്പേയുള്ള ദിവസത്തിന്റെ സൂചനയുമാണ് ചിത്രത്തിൽ. പരന്ന്, പരന്ന് കൃത്യമായ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള സിനിമാറ്റിക് എക്സ്പീരിയൻസ് പ്രേക്ഷകനെ അമ്പരപ്പിക്കും. ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നത് അവകാശവാദമല്ല, സത്യസന്ധമായ വാഗ്ദാനമാണ്.


ഒഴിവുദിവസത്തെ കളി– ഫൺ മൂവി

ഐഎഫ്എഫ്കെ യിലും മറ്റും സിനിമ കണ്ട പലരും ഒഴിവുദിവസത്തെ കളി രാഷ്ട്രീയ, സാമൂഹ്യ ചിത്രമാണെന്നൊക്കെ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഫൺ മൂവിയാണ്. ഒന്നേ മുക്കാൽ മണിക്കൂർ രസകരമായി ആസ്വദിക്കാനുള്ള ഒരു ചിത്രം. എഴുപതോളം ഷോട്ടുകൾ. ആദ്യഭാഗത്ത് ഒളിക്കാമറ ഉപയോഗിച്ച് ചിത്രീകരിച്ചതുപോലെയാണ് ദൃശ്യങ്ങൾ. ഇടവേളയ്ക്കു ശേഷം മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിംഗിൾ ഷോട്ട്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥ പറച്ചിൽ രീതിയാണ് ഈ സിനിമയുടേത്.

വളരെ ബോധപൂർവം ഈ രീതി സ്വീകരിച്ചതാണ്. ഓരോ പ്രേക്ഷകർക്കും സ്വന്തം നിലപാടുകളുണ്ടാകും. സ്വാഭാവികമായും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടി ഉറങ്ങുമ്പോൾ തലയണയ്ക്കടിയിൽ വെട്ടുകത്തി വച്ചിരുന്നു എന്ന് നാം കേട്ടു. ചിത്രത്തിൽ ഗീത എന്ന കഥാപാത്രം പ്രതിരോധത്തിന്റെ പ്രതീകമായി ഉയർത്തുന്നതും വെട്ടുകത്തിയാണ്.

ഒഴിവുദിവസത്തെ കളി – പത്തു പേരോടെങ്കിലും പറയണേ...

തിരുവനന്തപുരം അടക്കം കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലെ 25 തിയറ്ററുകളിലാണ് ഒഴിവുദിവസത്തെ കളി ആദ്യ പ്രദർശനത്തിനെത്തുന്നത്. സിനിമ കണ്ടവർ വാതോരാതെ പറയുന്ന ഒരഭിപ്രായമാണ് ഈ സിനിമയുടെ പരസ്യവാചകം– ഇതുപോലൊരു സിനിമ കണ്ടിട്ടില്ല... ഓരോ പ്രദേശത്തെയും സിനിമാസ്നേഹികൾ ചുറ്റുപാടുമുള്ള പത്തു പേരോടെങ്കിലും ഒഴിവുദിവസത്തെ കളിയെക്കുറിച്ച് പറയണേ. ആദ്യദിനങ്ങളിൽ തന്നെ തിയറ്ററുകളിൽ ചെന്ന് സിനിമ കാണാൻ അഭ്യർഥിക്കുകയും വേണം.

തങ്ങൾക്ക് മനസിലാകാത്ത സിനിമയിലേക്ക് വിളിച്ചുകയറ്റി സമയം കളഞ്ഞൂ എന്ന് ആരും പരാതിപ്പെടില്ലെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു.

ഒഴിവുദിവസത്തെ കളി– ആഷിക് അബു അവതരണം

ഫഹദ്, മുരളീ ഗോപി, മമ്മൂട്ടി മുതലായവരുടെ പിന്തുണ

മലയാളസിനിമയുടെ വളർച്ചയിൽ ഒഴിവുദിവസത്തെ കളി ഒരു വലിയ പരീക്ഷണം സമ്മാനിക്കുന്നുവെന്നതിൽ സംശയമില്ല. മുഖ്യധാരയിലുള്ള സംവിധായകനായ ആഷിക് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നല്ല വാക്കുകൾ സിനിമയ്ക്ക് നല്ല പിന്തുണ നൽകി. എൻ.എസ് മാധവൻ, ഫഹദ് ഫാസിൽ, മുരളീ ഗോപി എന്നിവർക്കൊപ്പം മമ്മൂട്ടിയും ഈ സിനിമയെ ചേർത്തുപിടിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു. വർത്തമാനകാലത്ത് വളരെ പ്രസക്‌തിയുള്ള ഈ കാട്ടുസിനിമ (വൈൽഡ് സിനിമ) മുന്നോട്ടു കൊണ്ടുപോകേണ്ട ദൗത്യം ഇനി പ്രേക്ഷകർ ഏറ്റെടുക്കട്ടെ. ഇക്കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലും സംസ്‌ഥാന സർക്കാരിന്റെ പുരസ്കാര പട്ടികയിലും മികവിന്റെ പര്യായമായി വാഴ്ത്തപ്പെട്ട ഒഴിവുദിവസത്തെ കളി തിയറ്ററുകളിലും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുമെന്ന പ്രതീക്ഷയിലാണ് സനൽകുമാർ ശശിധരനും സഹപ്രവർത്തകരും.

സിനിമ കാണാനും എടുക്കാനും ഓടിനടന്ന, സിനിമ കൂടുതൽ കൂടുതൽ ജനകീയമാകണം എന്ന ഉദ്ദേശ്യത്തോടെ സിനിമാവണ്ടിയുമായി നാടായ നാടു മുഴുവൻ ചുറ്റി സിനിമ കാണിച്ച, ഈ നല്ല സിനിമാക്കാരൻ അക്ഷരാർഥത്തിൽ പുതിയ ചരിത്രം രചിക്കുകയാണ്.

<യ> –ഗിരീഷ് പരുത്തിമഠം