ഒരു നടന്റെ സമര സഹന യാത്ര !
Wednesday, November 3, 2021 12:34 PM IST
ഒത്തിരി കഷ്ടപ്പെട്ടു മുഖ്യധാരാ സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി, നീണ്ട വര്‍ഷങ്ങള്‍ അങ്ങനെ തുടര്‍ന്നു. ഒടുവില്‍ ജോജുവെന്ന കലാകാരനെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി.
ഇന്നു ജോജു മലയാളി പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ നടനാണ്. കുഞ്ഞു വേഷങ്ങളിലൂടെയെത്തി വലിയ വേഷങ്ങള്‍ ചെയ്ത നടന്. ജൂൺ, പൊറിഞ്ചു മറിയം ജോസ്, ജോസഫ് തുടങ്ങിയ സിനിമകളിലൂടെ നായകനായി മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളായി ജോജു മാറി.
ഇക്കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നഗരത്തില്‍ കൊച്ചി നടത്തിയ പ്രതിഷേധ സമരത്തിനിടെ ജോജു നടത്തിയ ഇടപെടലുകള്‍ വലിയ വാര്‍ത്തയായിരിക്കുന്നു. ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളും ട്രോളുകളും നിറയുകയാണ്.
ഇപ്പോഴാണ് പ്രതികരിച്ചത്
കോണ്‍ഗ്രസിന്റെ ദേശീയ പാത ഉപരോധത്തിനിടയില്‍ പെട്ടുപോയ ജോജു സമരക്കാര്‍ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഗതാഗതക്കുരുക്കിനിടയില്നിന്നു സമരവേദിയില്‍ എത്തിയായിരുന്നു ജോജുവിന്റെ പ്രതികരണം. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചു നടന്ന സമരത്തെ അനുകൂലിക്കുന്നുവെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഈ സമരരീതി ശരിയല്ലെന്നായിരുന്നു രോഷാകുലനായി ജോജുവിന്റെ വാദം.
കേരളത്തില്‍ എത്രയോ രാഷ്ട്രീയ പാര്‍ട്ടികളുടെ വഴി തടയൽ, ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടന്നിരിക്കുന്നു. അന്നൊന്നും ന്യായമായതോ അന്യായമായതോ ആ സമരത്തെക്കുറിച്ചൊന്നും ഒരു വാക്കു കൊണ്ടു പോലും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ജോജു ജോര്‍ജ് എന്ന നടന് നടത്തിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം നടന്ന വഴിതടയല്‍ സമരത്തില്‍ ജോജുവും ഇരയായി മാറി. അപ്പോഴാണ് അദ്ദേഹം വലിയ പ്രതിഷേധവുമായി രംഗത്തു വരികയും ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും വ്യക്തമാക്കിയത്.
കോൺഗ്രസ് ആയതുകൊണ്ട്?

അതേസമയം, ജോജുവിനെ അനുകൂലിക്കുന്നതിനൊപ്പം എതിർവാദമുയർത്തുന്നവരും നിരവധി. ഇത്രയും കാലം ഒരു സമരത്തിനെതിരേയും പ്രതികരിക്കാത്ത വ്യക്തി കോൺഗ്രസ് നടത്തിയ സമരത്തെ മനപ്പർവം ഇടിച്ചുതാഴ്ത്തി കാണിച്ചെന്നാണ് കോൺഗ്രസ് അനുഭാവികളുടെ ആരോപണം. കോൺഗ്രസിന്റെ സമരമായതുകൊണ്ടാണ് പ്രതികരിക്കാൻ ജോജുവിനു ധൈര്യം വന്നതെന്നും മറ്റേതെങ്കിലും പാർട്ടിയുടെ ആയിരുന്നെങ്കിൽ ജോജു ഇറങ്ങുമായിരുന്നോയെന്നും അവർ ചോദിക്കുന്നു.
പ്രതിഷേധിച്ചയാളെ സമരക്കാർ കൈകാര്യം ചെയ്ത രീതി ശരിയാണോയെന്ന ചോദ്യവും ഇവിടെ പ്രസക്തം. ജോജുവിന്റെ കാർ തകർത്തതു ന്യായീകരണം അര്‍ഹിക്കുന്നില്ല. കാറിന്റെ ചില്ല് തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും കൊച്ചി മുൻ മേയർ ടോണി ചമ്മണിയടക്കം 15 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പൊളിയുന്ന ആരോപണങ്ങൾ
നടന് ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ജോജുവിനെ ഗുണ്ട എന്നാണ് കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. ഗുണ്ട പ്രയോഗത്തില്‍ ഫെഫ്ക എക്സ്ക്യൂട്ടീവ് കമ്മിറ്റിയംഗം ബി. ഉണ്ണിക്കൃഷ്ണന് രൂക്ഷമായി പ്രതികരിച്ചിരുന്നു.
ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയത് എന്നും വനിതാ നേതാക്കളെ അപമാനിച്ചു എന്നുമടക്കം കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. അതു ജോജു ജോര്‍ജ് തന്നെ മുന്‍കൈയെടുത്തു നടത്തിയ മെഡിക്കല്‍ പരിശോധനയിലൂടെ ഈ ആരോപണം നിര്‍വീര്യമായി.
ഗൂഢാലോചന ആരോപണങ്ങൾ

ജോജു സിപിഎമ്മുകാരന് ആണെന്നും പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു എന്നുമാണ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം പ്രതികരിച്ചത്. ജോജുവിന്റെ ഒരു പഴയ വീഡിയോ കോണ്‍ഗ്രസ് നേതാക്കളും അണികളും ആഘോഷമാക്കിയിരുന്നു. പെട്രോള്‍ വില വര്‍ധനവ് കാരണം കാര്‍ വിറ്റു എന്ന് ജോജു ജോര്‍ജ് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വി.ടി. ബല്‍റാമും വീണ എസ്. നായരും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഈ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. പ്രമുഖ ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റിന്റെ ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആണ് ബല്‍റാം അടക്കമുളളവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ജോജുവിനൊപ്പം ആ പത്രപ്രവർത്തകൻ യാത്ര ചെയ്യുന്നതിനിടെ കാര്‍ വിറ്റതിനെക്കുറിച്ചു ചോദിക്കുന്നതും അതിനു ജോജു നല്കുന്ന മറുപടിയുമാണ് 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുളള വീഡിയോയില്‍ ഉളളത്.
താന്‍ ആദ്യം വാങ്ങിയ വാഹനം ഓമ്നി വാൻ ആണെന്ന് ജോജു പറയുന്നു. തങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഉണ്ടായിരുന്ന ഹോണ്ട സിആര്‍വി കാര്‍ വിറ്റോ എന്നു ബൈജു ചോദിക്കുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശില്ലാത്തതു കാരണം അതു വിറ്റു എന്നാണ് ജോജു ചിരിച്ചുകൊണ്ട് മറുപടി നല്‍കുന്നത്.
ചെറിയ സന്തോഷത്തിനും കാരണം
പെട്രോള്‍ വിലവര്‍ധന കാരണം വണ്ടി വിറ്റ് പ്രതിഷേധിച്ച ജോജു ചേട്ടന് ഇഷ്ടം... എന്ന കുറിപ്പോട് കൂടിയാണ് വീണ നായര്‍ ഈ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും വീണയുടെ പോസ്റ്റിനു കമന്റിട്ടിരിക്കുന്നത്.
ജോജു പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ചിട്ടില്ലെന്നും പ്രതിഷേധിച്ച രീതിക്ക് എതിരേയാണ് സംസാരിച്ചത് എന്നുമാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സംഭവം വിവാദമായതോടെ ജോജുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്നീടു അപ്രത്യക്ഷമായി.
സമൂഹമാധ്യമങ്ങളിലൂടെ ജോജു ജോര്‍ജിനു പിന്തുണയും വിമര്‍ശനവും വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ വീട്ടിലേക്കു പ്രതിഷേധ പ്രകടനം നടത്തി. പിന്നാലെ ഇടതു സംഘടനകളും നേതാക്കളും താരത്തിനു പിന്തുണയുമായി എത്തി...
താരത്തിന്റെ ഇടപെടൽ കോൺഗ്രസിനു തലവേദനയായെങ്കിലും ആരും അറിയാതെ കടന്നുപോകുമായിരുന്ന ഒരു സമരം അതോടെ വലിയ സമൂഹ്യശ്രദ്ധ നേടി എന്ന സന്തോഷവും കോൺഗ്രസുകാർക്കുണ്ട്. ഇന്ധനവില വർധനയ്ക്കെതിരേ പ്രതിഷേധിച്ചതു ഞങ്ങൾ മാത്രമാണെന്നു ഇനി കോൺഗ്രസുകാർക്കു മേനി പറയാം!
പിജി