1961ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിയ കുഞ്ഞനന്തൻ നായർ 1964ൽ പാർട്ടി പിളർന്നതോടെ സിപിഎമ്മിനൊപ്പം നിന്നു.ഇതോടെ സിപിഐയിൽ നിന്നും പുറത്താക്കിയതായി സിപിഐ ഇന്ത്യാ ഘടകം ബർലിനിലെ അധികൃതരെ അറിയിക്കുകയും അതുവരെ പ്രവർത്തിച്ചിരുന്ന "ന്യൂ ഏജ്’ പത്രത്തിന്റെ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്ക് നിഷേധിക്കുകയും ചെയ്തു.
നാട്ടിലേക്കു തിരിക്കാൻ ആലോചിക്കുന്നതിനിടെ ജ്യോതിബസുവും ഇഎംഎസും ഒപ്പിട്ട പുതിയ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്കു ലഭിച്ചതിനെ തുടർന്നാണ് വീണ്ടും ബർലിനിൽ തങ്ങിയത്. ഈ സമയത്താണ് ബ്ലിറ്റ്സ് വാരികയുടെ പത്രാധിപർ ആർ.കെ കരിഞ്ചിയ ബർലിനിലെത്തി വാരികയുടെ യൂറോപ്യൻ ലേഖകന്റെയും വിദേശകാര്യ വിഭാഗത്തിന്റെ തലവനായുമുള്ള ചുമതല വഹിച്ചത്.
1961 മുതൽ 94 വരെ ബർലിനിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലോകത്തിലെ നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾക്കു വാർത്തകളും ലേഖനങ്ങളും നല്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബർലിൻ അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുള്ള അപൂർവം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.
അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം സിഐഎയെ ഉപയോഗിച്ചു നടത്തുന്ന ഗൂഢാലോചനകളും അട്ടിമറികളെയും കുറിച്ചു പ്രതിപാദിക്കുന്ന ""ഡെവിൾ ആൻഡ് ഹിസ് ഡാർട്ട്’ എന്ന പുസ്തകം ഇതിൽ പ്രധാനമാണ്. നിരവധി ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇതിന്റെ റോയൽറ്റിയായി പത്തു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എന്നാൽ, തനിക്കവകാശപ്പെട്ട റോയൽറ്റി തുക സ്വന്തമാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം ഫിദൽ കാസ്ട്രോയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സാമ്രാജ്യത്വ വിരുദ്ധ സാർവദേശീയ നിധിക്ക് സംഭാവന ചെയ്യുകയായിരുന്നു ഈ കമ്യൂണിസ്റ്റുകാരൻ. "എണ്പതു തികഞ്ഞ ഇഎംഎസ് ’ എന്ന പുസ്തകത്തിന്റെ റോയൽറ്റി സിപിഎമ്മിനും സംഭാവനചെയ്തു
പാർട്ടിക്കു സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പാർട്ടി അവസാന കാലഘട്ടത്തിൽ തന്നെ അവിശ്വസിച്ചതിൽ ഏറെ ദുഃഖിതനായിരുന്നു. സിപിഎമ്മിൽ വിഭാഗീയത കത്തി നിന്നപ്പോൾ വി.എസ്. അച്യതാനന്ദനൊപ്പം നിലയറുപ്പിക്കുകയും പൊളിച്ചെഴുത്ത് എന്ന ആത്മകഥയുടെ ഒന്നാം പതിപ്പിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചെങ്കിലും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ഈ വിമർശനം നീക്കം ചെയ്തു.
ഘടനയ്ക്ക്കത്തും പുറത്തും ചിലപ്പോഴൊക്കെ വിമത സ്വരം ഉയർത്തിയിരുന്നെങ്കിലും കമ്യൂണിസ്റ്റ ആശയത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരിക്കൽ പോലും തള്ളിപ്പറയാത്ത കമ്യൂണിസ്റ്റായിരുന്നു ബർലിൻ.
നിശാന്ത് ഘോഷ്