ഹരുണി സുരേഷ് വൈപ്പിൻ
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കടന്ന് കൊടും തണുപ്പുള്ള മഞ്ഞു മലമടക്കുകളിലേക്ക് ബുള്ളറ്റിൽ ഒരു സാഹസികയാത്ര. എറണാകുളം ജില്ലയിൽ സൗത്ത് പുതുവൈപ്പിലെ നവദീപം എന്ന ക്ലബിലെ അംഗങ്ങൾ ആറു വർഷമായി ചങ്കിൽ കൊണ്ട് നടന്ന ഒരു വലിയ ആഗ്രമായിരുന്നു ഇത്.
കലശലായ ഈ ആഗ്രഹ സഫലീകരണത്തിനായി ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ മാസം 25ന് 14 പേരടങ്ങുന്ന സംഘം സൗത്ത് പുതുവൈപ്പ് ബീച്ചിൽ നിന്നും ലഡാക്കിലേക്ക് തിരിച്ചു കഴിഞ്ഞു. നവദീപം വൈപ്പിൻ ചങ്ക്സ് എന്നാണ് ഇവർ ഈ യാത്രക്ക് പേരിട്ടിരിക്കുന്നത്.
ക്യാപ്റ്റനായി രതീഷ്
28 വയസുകാരൻ മുതൽ 42 വയസുകാരൻ വരെയുള്ള ടീമിൽ ഏറ്റവും സീനിയറായ രതീഷ് ആണ് ക്യാപ്റ്റൻ. പലതവണ ബുള്ളറ്റിൽ പല സംസ്ഥാനങ്ങളും ചുറ്റിയ പരിചയസന്പന്നനാണ് ഇദ്ദേഹം. കൂട്ടത്തിൽ മെക്കാനിക്കുകളായ സുമേഷും, മനുവും ഉണ്ട്.
ഇവരെ കൂടാതെ പി.എസ്. വിഷ്ണു, ടി.എ. വിഷ്ണു, നിഖിൽദാസ്, ജയൻ, ജോസ്, ജൂഡ്, സുജിത്ത്, പ്രവീണ് കുമാർ, ഉദയൻ, റൂജിൻ, സുജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. എല്ലാവരും സൗത്ത് പുതുവൈപ്പ് നിവാസികളാണ്.നാട്ടിൽ വിവിധ തൊഴിലുകൾ ചെയ്യുന്ന ഈ യുവസംഘത്തിൽ ഭൂരിഭാഗം പേരും വെൽഡർമാരാണ്. ജെസിബി ഓടിക്കുന്നവരും കൂട്ടത്തിൽ ഉണ്ട്.
നാട്ടുകാരുടെ യാത്രയയപ്പ്
പഴയമോഡലിലെ അഞ്ചു ബുള്ളറ്റുകളും പുതിയ മോഡലിലെ നാലു ബുള്ളറ്റുകളുമുൾപ്പെടെ ഒന്പത് ബുള്ളറ്റുകളിലാണ് സംഘത്തിന്റെ ലഡാക്ക് യാത്ര. ഒന്പതു പേർ ബുള്ളറ്റ് ഓടിക്കുന്പോൾ അഞ്ചുപേർ പിന്നിലിരിക്കും. അടുത്തമാസം 25ന് ലഡാക്കിലെത്താൻ ഉദ്ദേശിച്ചിട്ടുള്ള സംഘം ഏഴു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബീച്ചുകളിലും മറ്റും മേളകൾ നടക്കുന്പോൾ അവിടെ സ്റ്റാളുകൾ ഇട്ട് കച്ചവടം നടത്തിയും മറ്റുമൊക്കെയാണ് സംഘം യാത്രക്കായുള്ള പണം സ്വരൂപിച്ചത്. ഇവർക്ക് ഏറ്റവും കൂടുതൽ സപ്പോർട്ടും പിന്തുണയുമായി രംഗത്തു വന്നത് സൗത്ത് പുതുവൈപ്പിൽ തന്നെയുള്ള രംഗകല എന്ന ക്ലബാണ്. ഇതിലെ എല്ലാ അംഗങ്ങൾക്കും നന്ദി ചൊല്ലിയാണ് ഇവർ യാത്ര തിരിച്ചത്.
പതിനായിരം കിലോമീറ്റർ
കൊച്ചിയിൽ നിന്ന് ഊട്ടിവഴി പുറപ്പെട്ട സംഘം കർണ്ണാടക, ഗോവ, മുംബൈ, സൂറത്ത്, അജ്മീർ, പഞ്ചാബ്, ജമ്മു കാശ്മീർ വഴി കാർഗിൽ എത്തി അവിടെ നിന്നുമാണ് ലഡാക്കിലേക്ക് തിരിക്കുക. അവിടെനിന്നു പാകിസ്ഥാൻ ബോർഡറായ തുർതുക് വരെ പോകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തുർതുക്കിൽ നിന്നു പാംഗോംങ് വഴി മണാലിയിലെത്തി അവിടെ നിന്നു ഡൽഹി, ഹൈദ്രാബാദ്, ബംഗളൂരു വഴിയാണ് മടക്കയാത്ര. പതിനായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് നവംബർ അഞ്ചിനു മുന്പായി നാട്ടിലെത്തുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
സംഘത്തിലുള്ള പലരും ചെന്നൈ, ബംഗളൂരു, ഊട്ടി, മേഖലകളിൽ മുന്പും ബുള്ളറ്റിൽ ചുറ്റിയിട്ടുള്ളവരാണെങ്കിലും ലഡാക്കിലേക്ക് ഇതുവരെ ആരും പോയിട്ടില്ല. ഇതിനാൽ യാത്ര പലപ്പോഴും പകലാണ്. രാത്രിയിൽ എവിടെയെങ്കിലും തങ്ങും. അവിടെ വച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. പകൽ നേരത്തേക്കുള്ള ഭക്ഷണവും ഇവിടെ വച്ച് പാകം ചെയ്ത് കൈയിൽ കരുതും. ഇതിനുള്ള എല്ലാ സംവിധാനങ്ങളുമായിട്ടാണ് സംഘം യാത്ര പുറപ്പെട്ടിട്ടുള്ളത്.
അടുത്തയാത്രക്ക് 30 അംഗ സംഘം
30 അംഗങ്ങളുള്ള ക്ലബിലെ മുഴുവൻ പേരും പോകാനിരുന്നതാണെങ്കിലും പലർക്കും അസൗകര്യങ്ങളും സാന്പത്തിക ബുദ്ധിമുട്ടുകളും വന്ന് ചേർന്നതിനാലാണത്രേ എണ്ണം 14 ൽ ഒതുക്കിയത്. അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്നും അധികം താമസിയാതെ ക്ലബിലെ മുഴുവൻ അംഗങ്ങളെയും കൂട്ടി ലഡാക്കിലേക്ക് വിപുലമായ ഒരു ബുള്ളറ്റ് യാത്ര നടത്താമെന്ന പ്രതീക്ഷയോടെയാണ് സംഘം പുതുവൈപ്പിൽനിന്നു യാത്ര തിരിച്ചത്.