ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
Thursday, November 9, 2017 1:58 AM IST
ഇറ്റു വെളിച്ചം കയറാത്ത മുറിയിൽ അഞ്ചു വർഷത്തോളം കഠിന തടവ്. അതും സ്വന്തം വീട്ടിൽ. പുറംലോകം കാണാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഒരു വീട്ടമ്മയും അവരുടെ ഏകമകളും. ഈ രണ്ടു ജീവിതങ്ങൾക്ക് അസ്വാതന്ത്ര്യത്തിന്റെ ദയനീയമായ അവസ്ഥ സമ്മാനിച്ചതോ- യുവതിയുടെ ഭർത്താവ്.... കുട്ടിയുടെ പിതാവ്...
ബിരുദധാരിയായ മഞ്ജു മണ്ഡൽ കൊൽക്കത്തയിലെ നാദിയ ജില്ലയിലെ കരിംപൂർ സ്വദേശിനിയാണ്. മനോബേന്ദ്ര മണ്ഡലുമായി മഞ്ജുവിന്റെ വിവാഹം 11 വർഷം മുന്പ് നടന്നു. നാട്ടിലെ മികവുറ്റ മരയാശാരിയാണ് മനോബേന്ദ്ര. ദാന്പത്യജീവിതത്തിന്റെ ആദ്യകാലം തികച്ചും സന്തോഷപ്രദമായിരുന്നു. ഇവർക്കൊരു കുട്ടി പിറന്നു- തോത്ത. കൊൽക്കത്തയിൽ നിന്നും 210 കിലോമീറ്റർ അകലെ മൂർഷിദാബാദ് ജില്ലയിൽ ജാലംഗിയിലാണ് മനോബേന്ദ്രയും ഭാര്യയും മകളും താമസിച്ചിരുന്നത്. മഞ്ജുവും അയൽവാസികളും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. അവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വരികയും പോവുകയും വിശേഷാവസരങ്ങളിൽ മധുരപലഹാരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെ സ്കൂളിൽ തന്നെ തോത്തയെ പ്രാഥമിക വിദ്യാഭ്യാസത്തിനായി അയച്ചു. ആ കിലുക്കാംപെട്ടി നാട്ടിലും സ്കൂളിലും കണ്ണിലുണ്ണിയായിരുന്നു. തോത്ത ഒന്നാം ക്ലാസിൽ പഠിക്കുന്പോഴാണ് അവിടത്തെ ഗ്രാമവാസികളും ബന്ധുക്കളുമെല്ലാം അവളെ ഒടുവിൽ കണ്ടത്. എല്ലാ ദിവസവും രാവിലെ മനോബേന്ദ്ര വീട് പുറത്തു നിന്ന് പൂട്ടിയിട്ടാണ് പോകുന്നത്. രാത്രിയിൽ വളരെ വൈകി
ാണ് വരാറുള്ളതും. മഞ്ജുവിനും മകൾക്കും എന്ത് സംഭവിച്ചുവെന്ന് നാട്ടുകാർക്ക് അറിയില്ല. വളരെ പരുക്കൻ സ്വഭാവമാണ് മനോബേന്ദ്രയുടേത്. അയൽവാസികൾക്ക് അയാളോട് സംസാരിക്കാൻ തന്നെ പേടിയാണ്. അതുകൊണ്ടുതന്നെ ആരും അയാളോട് ഭാര്യയെയും മകളെയും കുറിച്ച് അന്വേഷിച്ചതുമില്ല.
വാതിൽ തുറന്നാൽ ആത്മഹത്യ ചെയ്യും...
ഇതിനിടയിൽ സഹോദരൻമാരും ചില ബന്ധുക്കളും മഞ്ജുവിനെ ഈ വീട്ടിൽ സന്ദർശിക്കാൻ ശ്രമിച്ചു. എന്നാൽ വാതിൽ തുറക്കാൻ ശ്രമിക്കുന്പോഴൊക്കെയും അകത്തു നിന്നൊരു സ്ത്രീശബ്ദം ഉയരും... വാതിൽ തുറന്ന് അകത്ത് വന്നാൽ നിങ്ങൾ കാണുന്നത് നിങ്ങളുടെ പ്രിയപ്പെട്ട മഞ്ജുവിന്റെ മൃതദേഹമായിരിക്കും... മഞ്ജുവെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ടുള്ള ഈ ശബ്ദത്തിന്റെ ഭീഷണിയാൽ പിന്നീടാരും ഇങ്ങോട്ടേക്ക് വരാറുണ്ടായിരുന്നില്ല. ആ വീട്ടിൽ ടെലിഫോണുണ്ട്. സഹോദരന്മാരും ബന്ധുക്കളും നാലു വർഷം മുന്പ് വരെ മഞ്ജുവുമായി മിക്കവാറും ഫോണിൽ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു.
മഞ്ജു അങ്ങോട്ടും ബന്ധുക്കളെയൊക്കെ ഫോണിൽ ബന്ധപ്പെടും. നാലു വർഷമായി അവർ ഫോണ് എടുക്കാറില്ല. ആ വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ സഹോദരന്മാരും ബന്ധുക്കളുമെല്ലാം വല്ലാതെ ആശങ്കാകുലരായി. കുറച്ചു ദിവസങ്ങൾക്കു മുന്പ് ജാലംഗിയിലെ വീട്ടിൽ മഞ്ജുവിന്റെ ഒരു അനന്തരവൻ വന്നപ്പോഴും ആത്മഹത്യാഭീഷണിയാണ് അകത്തു നിന്ന് കേട്ടത്. മനോബേന്ദ്ര മണ്ഡൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും അയാൾ ജാലംഗിയിലെ വീട്ടിൽ അവരുമായി വരാറുണ്ടെന്നും നാട്ടിൽ ആരോപണമുയർന്നു. മനോബേന്ദ്രയുടെ രണ്ടാം ഭാര്യയാണ് വീടിനുള്ളിൽ നിന്നും മഞ്ജുവിന്റെ ശബ്ദത്തിൽ ആത്മഹത്യാഭീഷണി മുഴക്കുന്നതെന്ന സംശയം ബന്ധുക്കളിലുണ്ടായി. ഒടുവിൽ, അവർ വിവരം ജാലംഗി പോലീസിനെ അറിയിച്ചു.
ഇരുട്ടറയിൽ അമ്മയും മകളും പേടിച്ചരണ്ട്...
മഞ്ജുവിന്റെ മൂത്ത സഹോദരൻ നിഖിൽ സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജാലംഗി പോലീസ് മനോബേന്ദ്രയുടെ വീട്ടിലെത്തി. പുറത്തു നിന്നും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു ആ വീട്. മാത്രമല്ല, വീടിന്റെ ജനാലകൾ പോലും കറുത്ത പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ചിരുന്നു. വാതിലിന്റെ താഴ് പൊളിച്ച് കതക് തുറന്ന് അകത്ത് ചെന്നപ്പോൾ പോലീസ് കണ്ടതോ, തികച്ചും വൃത്തിഹീനമായ തറയിൽ രണ്ടു മനുഷ്യരൂപങ്ങൾ.. മഞ്ജുവും മകൾ തോത്തയും.. മുറിക്ക് പുറത്തേക്ക് വരാൻ അവരോട് പോലീസ് ഓഫീസർ നിർദേശിച്ചപ്പോൾ ആദ്യം അവർ മടിച്ചു... അവർ ആരെയോ ഭയക്കുന്നതുപോലെയായിരുന്നു... തങ്ങൾക്ക് ആരോടും പരാതിയില്ലെന്നും തങ്ങൾ നല്ല രീതിയിലാണ് ഈ വീട്ടിൽ കഴിയുന്നതെന്നും അവർ നിറകണ്ണുകളോടെ പ്രതികരിച്ചു. വീടിനു പുറത്തെത്തിയപ്പോൾ പോലീസുകാർ അടക്കം ഒരുപാട് ആളുകളെ കണ്ട ആ അമ്മയും മകളും വീണ്ടും നിശ്ശബ്ദരായി. ആരെയും കാണണ്ടാ എന്ന് അവർ ആവർത്തിച്ചപ്പോൾ പോലീസ് തന്നെ അമ്മയുടെയും മകളുടെയും മുഖങ്ങൾ വസ്ത്രങ്ങളാൽ മറച്ചു.
മഞ്ജുവിനെയും മകളെയും പോലീസ് അന്നു രാത്രി തന്നെ അവരുടെ ബന്ധുവീട്ടിലെത്തിച്ചു. ഭർത്താവിനെതിരെ യാതൊരു പരാതിയും നൽകാൻ മഞ്ജു തയാറായിട്ടില്ല. വിദ്യാഭ്യാസവും വിവരവുമുണ്ടെങ്കിലും മഞ്ജുവിന്റെ ഈ പ്രവൃത്തിയോട് യോജിക്കാൻ സഹോദരങ്ങൾക്ക് കഴിയുന്നില്ല. നിരവധി തവണ പറഞ്ഞിട്ടും മഞ്ജു അനുസരിക്കാൻ ഒരുക്കമല്ല. അവർ ആരെയോ വല്ലാതെ ഭയക്കുന്നുണ്ടെന്ന് പോലീസും ചൂണ്ടിക്കാട്ടി. മഞ്ജുവിന് മാനസികമായ യാതൊരു തകരാറുമില്ല. പക്ഷെ, എന്തുകൊണ്ടാണ് മനോബേന്ദ്രയ്ക്കെതിരേ പരാതി നൽകാൻ അവൾ തയാറാകാത്തതെന്നത് വ്യക്തമല്ലെന്ന് ബന്ധുക്കളും പോലീസും പറയുന്നു. എന്തായാലും, നിഖിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജാലംഗി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ സമയം സംഭവത്തിനുശേഷം മനോബേന്ദ്ര ഒളിവിലാണ്.
ദുരൂഹത ഇപ്പോഴും ബാക്കി...
മനോബേന്ദ്രയെ കിട്ടിയാൽ മാത്രമേ ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാനാവൂ എന്ന നിലപാടിലാണ് പോലീസ്. അയാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
മഞ്ജുവും മകളും ബന്ധുക്കളോടൊപ്പമാണെങ്കിലും തങ്ങളുടെ ആ വീട്ടിലെ ജീവിതാവസ്ഥകളെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തുന്നില്ല. അവർ സുരക്ഷിതരാണെന്നും ധൈര്യമായിരിക്കാനും പോലീസും ബന്ധുക്കളും അമ്മയെയും മകളെയും ഓർമപ്പെടുത്തുന്നുണ്ട്. എന്തായാലും, ഇക്കാലയളവിൽ അവർ എത്രത്തോളം കൊടുംയാതനകൾ അനുഭവിച്ചിട്ടുണ്ടെന്നത് ഇനിയും വ്യക്തമായിട്ടില്ല.
ഗിരീഷ് പരുത്തിമഠം