പ്രീഡിഗ്രി അത്ര മോശം ഡിഗിയല്ല
Thursday, May 10, 2018 4:34 PM IST
പുസ്തകങ്ങൾ കുത്തിനിറച്ച ബാഗിൽനിന്നും, കണ്ടുമടുത്ത യൂണിഫോമിൽ നിന്നും രാവിലെ മുതൽ വൈകീട്ട് വരെയുള്ള പത്തു പന്ത്രണ്ട് പിരിയഡുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം - അതായിരുന്നു പ്രീ ഡിഗ്രി ക്ലാസുകൾ. കേരളത്തിലെ കലാലയങ്ങളെ അക്ഷരാർത്ഥത്തിൽ കലാലയങ്ങളാക്കിയിരുന്ന പ്രീ ഡിഗ്രി ക്ലാസുകൾ ഇന്നും ഗൃഹാതുരത്വ മുണർത്തുന്ന ഓർമയാണ്.
തൃശൂർ കേരളവർമയായാലും സെന്റ് തോമസായാലും എറണാകുളം മഹാരാജാസ് ആയാലും കോട്ടയം സിഎംഎസായാലും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജായാലും പ്രി ഡിഗ്രി ക്ലാസുകൾ ഉഷാറായിരുന്നു. സ്കൂളിന്റെ മതിൽക്കെട്ടുകൾക്കകത്തു നിന്നും പുതിയ ലോകത്തേക്കുള്ള വരവ് ശരിക്കും ആഘോഷമാക്കിയിരുന്നു പ്രീ ഡിഗ്രിക്കാർ. അതുകൊണ്ടുതന്നെ പ്രീ ഡിഗ്രിക്കാർ കോളജിലാകെ പാറിപ്പറന്നു നടന്നു.
അവരില്ലാതെ ഒരു പരിപാടി പോലും കോളജുകളിൽ നടക്കാറില്ല. എന്തിനും ഏതിനും അവരുണ്ടാകാറുണ്ട്. സമരത്തിനായാലും കലാപ്രവർത്തനങ്ങൾക്കായാലും എല്ലാം അവരായിരുന്നു മുൻപന്തിയിൽ.
ഡിഗ്രി ഫൈനൽ ഇയറുകാരും പിജിക്കാരും പഠിപ്പിസ്റ്റുകളായി മാറുന്പോൾ കലാലയം കൈയടക്കിയിരുന്നത് ഇവരായിരുന്നു.
ചേട്ടൻമാരുടെ ആജ്ഞകൾ അതേപടി അനുസരിക്കുന്ന കൊച്ചനുജൻമാരും അനുജത്തികളുമായി പ്രി ഡിഗ്രിക്കൂട്ടം കാന്പസുകളിൽ വിലസിയ കാലം.
1999ന് മുന്പ്...
പ്രീ ഡിഗ്രി കോളജുകളിൽനിന്ന് വേർപെടുത്തുന്ന തീരുമാനം വന്നപ്പോൾ അവസാനത്തെ പ്രീ ഡിഗ്രി ബാച്ചുകളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവർക്ക് ആ നല്ല ദിവസങ്ങൾ ഇന്നും ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നു.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന് മഞ്ഞച്ചായമടിച്ച കോളജ് ചുമരിന്റെ ഏതോ കോണിൽ പ്രി ഡിഗ്രിയുടെ വിലാപം പോലെ ഏതോ പയ്യൻസ് കുറിച്ചിട്ടു.
ചാറ്റൽമഴ പെയ്യുന്പോൾ അതിൽ നനഞ്ഞ് ക്ലാസിലേക്കു കടന്നുവന്ന സുന്ദരിപ്പെണ്ണിനെ നോക്കിയിരുന്നത് ഈ പ്രീ ഡിഗ്രി ക്ലാസിലല്ലേ...
ഷേക്സ്പിയറും ഷെല്ലിയും വള്ളത്തോളും മനസിലിടം പിടിച്ചത് ഈ ക്ലാസുകളിൽ വച്ചല്ലേ..
ഇൻക്വിലാബ് വിളിക്കാനും ഞാൻ നിന്നെ പ്രേമിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറയാനും ധൈര്യം തന്നത് ഈ ക്ലാസ് മുറികളിലെ കൂട്ടായ്മകളല്ലേ...
ആ ക്ലാസ് മുറികളിൽ നിന്നല്ലേ ജീവിതത്തിന്റെ പുതിയ വഴികളിലേക്കുള്ള യാത്ര തുടങ്ങിയത്...
പ്രീ ഡിഗ്രിക്ക് ഗ്രൂപ്പ് നാല്
ഗ്രൂപ്പിസം ഏറ്റവുമധികമുള്ളത് പ്രീ ഡിഗ്രിക്കാണെന്നു തോന്നിയിട്ടുണ്ട്. ആകെ നാല് ഗ്രൂപ്പാണ് പ്രീ ഡിഗ്രിക്കുണ്ടായിരുന്നത്. ഫസ്റ്റും സെക്കൻഡും തേർഡും ഫോർത്തും. ഇതിൽ ഫസ്റ്റും സെക്കൻഡും പഠിപ്പിസ്റ്റുകൾക്കായിട്ടുള്ളതായിരുന്നു. നല്ല മാർക്കും മൂളയുമുള്ളവർക്കായിരുന്നു ഇതു രണ്ടുമെന്ന ധാരണ കാലാകാലങ്ങളായി അരക്കിട്ടുറപ്പിച്ചിട്ടുണ്ടായിരുന്നു. ഫോർത്ത് ഗ്രൂപ്പും അക്കൂട്ടത്തിൽ പെടുന്നവർക്കു തന്നെയായിരുന്നു. കണക്കിൽ നല്ല വിവരമുള്ളവരും ബാങ്ക് ജോലി സ്വപ്നം കണ്ടവരും മുംബൈയിലെ അക്കൗണ്ടന്റ് ജോലി മോഹിച്ചവരും നേരേ ഫോർത്ത് ഗ്രൂപ്പ് തേടി. കാര്യമായി പഠിക്കാൻ തയാറില്ലാത്ത, പൊതുവെ ഉഴപ്പൻമാർ എന്നെല്ലാവരും മുദ്രകുത്തിയ പിൻബഞ്ചുകാർ മിക്കവരും തേർഡ് ഗ്രൂപ്പിലേക്ക് ഒഴുകിയെത്തിയിരുന്നു.
തേർഡ് ഗ്രൂപ്പായിരുന്നു ഗ്രൂപ്പ്
നാലു ഗ്രൂപ്പുകളിൽ തേർഡ് ഗ്രൂപ്പായിരുന്നു ഗ്രൂപ്പെന്ന് തേർഡ് ഗ്രൂപ്പുകാർ പറയും. കാരണം കാര്യമായി പഠനാധ്വാനം ഇല്ലാത്തവരായിരുന്നു തേർഡ് ഗ്രൂപ്പുകാർ. അതുകൊണ്ടുതന്നെ കോളജിലെ ഏതു പരിപാടിക്കും മുന്നിൽ തേർഡ് ഗ്രൂപ്പുകാരായിരിക്കും. ക്ലാസിൽ കയറിയില്ലെങ്കിലും പഠിച്ചെടുക്കാമെന്ന വല്ലാത്തൊരു ആത്മവിശ്വാസം എല്ലാ തേർഡ് ഗ്രൂപ്പുകാർക്കുമുണ്ടായിരുന്നു. പാവം തേർഡ് ഗ്രൂപ്പുകാരനെ പലർക്കും വലിയ വിലയുണ്ടായിരുന്നില്ലെന്നതും സത്യം. പത്താം ക്ലാസിൽ മോഡറേഷനൊക്കെ വഴി 210 മാർക്ക് നേടി കഷ്ടിച്ച് പത്തെന്ന കടന്പ താണ്ടിയവർക്ക് തേർഡ് ഗ്രൂപ്പല്ലാതെ വേറെ ഗ്രൂപ്പൊന്നുമുണ്ടായിരുന്നില്ല തെരഞ്ഞെടുക്കാൻ.
തേർഡ് ഗ്രൂപ്പാണെന്ന് പറയുന്പോൾ ഉടൻ മറുചോദ്യമെത്തുമായിരുന്നു - പത്തില് മാർക്ക് കുറവായിരുന്നോ....
പത്തിലെപ്പോലെ കുത്തിയിരുന്ന് പഠിക്കേണ്ട കാര്യമൊന്നും പ്രീ ഡിഗ്രിക്കുണ്ടായിരുന്നില്ല. പഠിക്കാതെ ഉഴപ്പി നടക്കാൻ താത്പര്യമുള്ളവർക്കും പ്രീ ഡിഗ്രിക്കാലം മനോഹരമായിരുന്നു. ഒരുപാട് അദർ ആക്ടിവിറ്റീസിന് സാധ്യതയുള്ള ടൈമായിരുന്നു അതെന്നു പ്രീ ഡിഗ്രിക്കു പഠിച്ചിരുന്നവർ പറയുന്നു.
കാന്പസ് രാഷ്ട്രീയത്തിന്റെ തീച്ചൂള കത്തിജ്വലിച്ചുകൊണ്ടിരുന്ന ആ നല്ല കാലത്താണ് പ്രീ ഡിഗ്രിക്കാർ കാന്പസിനെ ഇളക്കിമറിച്ചത്. സമരത്തിനും കല്ലേറിനുമെല്ലാം ഈ ഇളംതലമുറക്കാർ കൈമെയ് മറന്ന് മുന്പിലുണ്ടായിരുന്നു. സ്കൂളുകളിൽ തളയ്ക്കപ്പെട്ട സ്വാതന്ത്ര്യം അവർ കാന്പസിൽ പൊട്ടിച്ചെറിഞ്ഞു. ചോര തിളയ്ക്കുന്ന യുവത്വം എന്നത് പ്രീ ഡിഗ്രി പിള്ളേരെ സംബന്ധിച്ച് ശരിയായിരുന്നു. ലാത്തിയടിയും ഗ്രനേഡും അവർക്കു പുല്ലായിരുന്നു. ചേട്ടൻമാരെപ്പോലെ അവരും സമരമുഖങ്ങളിൽ കത്തിക്കയറി.
കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതിലെല്ലാം അവർ പങ്കെടുത്തു. സ്റ്റേജിൽ കൂവലുകൾ ഏറ്റുവാങ്ങിയിട്ടും മടി കൂടാതെ അവർ പാടിത്തകർത്തു. കവിതകൾ ചൊല്ലിക്കയറി. വികലമായ അനുകരണകലയിലൂടെ കൂവലുകൾ ഹൃദയത്തിലേറ്റുവാങ്ങി. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന ഡയലോഗ് പോലെ അവർ സ്റ്റേജ് കൈയടക്കിക്കൊണ്ടേയിരുന്നു.
കലാലയ മാഗസിനുകളിൽ പഴയ പ്രീ ഡിഗ്രിക്കാരുടെ രചനകൾ ഇന്നു വായിക്കുന്പോൾ കൗതുകം തോന്നും. പലതും കാമുകിയെ വർണിച്ചെഴുതിയ കവിതകൾ. കാമുകിയെ ആകാശ നീലിമയോടും പുഴയിലെ കുഞ്ഞോളത്തോടും ചെറുകാറ്റിനോടും ഉപമിച്ചെഴുതിയ മഹദ് കവിതകൾ!! അന്നതെഴുതിയ പലരും പിന്നീട് നല്ല കവിതകളുടെ ആശാൻമാരായി മാറിയെന്നതു കാലം കാത്തുവച്ച കൗതുകം.
പെണ്കുട്ടികൾക്കും പ്രീ ഡിഗ്രി ആഘോഷത്തിന്റെ സ്വാതന്ത്ര്യ കാലമായിരുന്നു. നല്ല വേഷങ്ങളണിയാനും അണിഞ്ഞൊരുങ്ങാനും കിട്ടിയ അവസരങ്ങൾ. അവർ അതു നന്നായി ഉപയോഗപ്പെടുത്തി. യൂണിഫോമിന്റെ നിയന്ത്രണങ്ങളില്ലാത്ത കാലം. ഹാഫ് സാരിയും ദാവണിയും പാവാടയും ബ്ലൗസും ഒടുവിൽ ചുരിദാറും കാന്പസിലെ വർണക്കാഴ്ചകളായി.
എന്നെ ഇഷ്ടമുണ്ടെങ്കിൽ നാളെ പച്ചപ്പാവാടയും ബ്ലൗസും ഇട്ടുവരണമെന്ന പൊടിമീശക്കാരന്റെ കൽപന അതേപടി അനുസരിച്ച ഉണ്ടക്കണ്ണിയെ എത്രയോ പ്രീ ഡിഗ്രി കാന്പസുകളിൽ കണ്ടിട്ടുണ്ട്...
സ്പൈക്കല്ലെങ്കിലും തലമുടിയിൽ പുതുപുത്തൻ സ്റ്റൈലുകൾ കൊണ്ടുവന്നതും പാന്റ്സിന്റെ ബാക്ക് പോക്കറ്റിൽ ചെറിയ ചീർപ്പ് തിരുകിവച്ചതും പ്രീ ഡിഗ്രിക്കാലത്തായിരുന്നു. ചെത്തിനടക്കാൻ ബൈക്ക് അധികമില്ലായിരുന്നു. എന്നാൽ സൈക്കിൾ വേണ്ടത്ര. കടംവാങ്ങിയ സൈക്കിളിൽ കാമുകിയെ രാവിലെയും വൈകീട്ടും അകന്പടി സേവിച്ചതും പ്രീ ഡിഗ്രിക്കാലത്തുതന്നെയല്ലേ...
ക്ലാസു കട്ടു ചെയ്യാൻ ആദ്യം പഠിച്ചതും അതിനു ധൈര്യം കാണിച്ചതും പ്രീ ഡിഗ്രി ക്ലാസിൽ വച്ചല്ലേ...മൊബൈലും വാട്സാപും ഇല്ലാത്ത അക്കാലത്തല്ലേ നീ ആദ്യമായി പ്രേമലേഖനം രാത്രിയിലിരുന്ന് എഴുതിയുണ്ടാക്കിയത്....പ്രീ ഡിഗ്രി ക്ലാസുകളിലെ പ്രണയം മാർക്വേസിന്റെ കോളറക്കാലത്തെ പ്രണയത്തേക്കാൾ രസകരമാണ്...എല്ലാ കാന്പസിലും....
പ്രീ ഡിഗ്രി സെക്കൻഡ് ഇയറിൽ കല്യാണം കഴിഞ്ഞ് ആ കാമുകി പോകുന്പോൾ എത്ര കരഞ്ഞിരിക്കുന്നു...പിറ്റേന്നു ക്ലാസിലെത്തിയപ്പോൾ ആദ്യം നോക്കിയത് അവളിരുന്ന സീറ്റിലേക്കല്ലേ....
പിന്നീട് ഭർത്താവുമൊന്നിച്ച് അവൾ പുതുപുത്തൻ സാരിയെടുത്ത് സർവാഭരണഭൂഷിതയായി കോളജിലെത്തി ലഡുതന്നപ്പോൾ അതു വാങ്ങാൻ നിൽക്കാതെ കോളജ് കാന്പസിലേക്കു നടന്നുനീങ്ങിയത് ഓർമയില്ലേ....
കുടയെടുക്കാതെ മഴക്കാലത്ത് പ്രീ ഡിഗ്രിക്കാർ കാന്പസിലെത്തുമായിരുന്നു. കൂടെപഠിക്കുന്ന ഏതെങ്കിലും പെണ്കുട്ടി കുടചൂടി പോകുന്നതു കണ്ടാൽ ഉടൻ ചാടിക്കയറി ആ കുടക്കീഴിൽ ചേർന്നു നടക്കാനൊരു നന്പർ...
പ്രീ ഡിഗ്രിക്കാരൻ നേരിടേണ്ടി വന്ന റാഗിംഗും പറയാതെ വയ്യ. സ്കൂളിൽ നിന്ന് നഗരത്തിലെ കോളജിൽ പ്രീ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി പോകുന്പോൾ ആരൊക്കെയോ ഭീഷണിപ്പെടുത്തിക്കൊണ്ട് ആശ്വസിപ്പിച്ചു - റാഗിംഗ് സൂക്ഷിക്കണംട്ടോ....
ഹോസ്റ്റൽ മുറിയിൽ പുസ്തകം തുറന്നുവച്ചയുടൻ വാതിലിൽ മുട്ടുകേട്ട് വിറച്ചിട്ടുണ്ട്. തവളച്ചാട്ടം ചാടാനും അടിവസ്ത്രം മാത്രമിട്ട് ഒറ്റക്കാലിൽ ഡാൻസ് കളിക്കാനും എരിവുള്ള മുളക് കടിച്ചുപിടിച്ച് അഞ്ചുമിനിറ്റ് അനങ്ങാതെ നിൽക്കാനുമൊക്കെയായി ഒരു ഡസനോളം നന്പറുകൾ. റാഗിംഗ് നേരിട്ട് റൂമിലെത്തി കട്ടിലിൽ വീഴുന്പോഴുള്ള ആശ്വാസം അടുത്ത വർഷം ഇതെല്ലാം ജൂനിയേഴ്സിനു നേരെ എടുക്കാമല്ലോ എന്നായിരുന്നു...
ഫസ്റ്റ് ഇയറിൽ ഉഴപ്പിയവർക്കെല്ലാം സെക്കൻഡ് ഇയറിൽ ഇരട്ടിപ്പണിയായിരുന്നു. സെക്കൻഡ് ഇയർ എന്നു പറയാൻ ചമ്മലുള്ളവർ പ്രീ ഡിഗ്രി ഫൈനൽ ഇയർ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
കോളജിൽനിന്ന് ടൂറുപോകുന്പോൾ കലപിലക്കൂട്ടമായി പ്രീ ഡിഗ്രിക്കാർ ബസുകളിൽ നിറഞ്ഞു നിന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രീ ഡിഗ്രിക്കാരാണ് കോളജ് കാന്പസുകളെ കാന്പസുകളാക്കിയിരുന്നത്. അവർ പടിയിറങ്ങിയപ്പോഴാണ് അവരുടെ വില കാന്പസുകളറിഞ്ഞത്.
അവസാനത്തെ പ്രീ ഡിഗ്രിക്കാാർ 2001ൽ കാന്പസിന്റെ പടിയിറങ്ങിയത് രണ്ടുതുള്ളി കണ്ണുനീർ കാന്പസിനു നൽകിയിട്ടാണ്. പിന്നെ ക്ലാസ്മേറ്റ്സ് സിനിമ വന്നപ്പോൾ, പഴയ കൂട്ടുകാരെല്ലാം ഒന്നിച്ചുകൂടാൻ തുടങ്ങിയപ്പോൾ, പഴയ പ്രീ ഡിഗ്രി ബാച്ചുകാർ പലവഴിയിൽനിന്നും ഒന്നിച്ചുകൂടി...ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രീ ഡിഗ്രി ബാച്ച് ഗ്രൂപ്പുകളുണ്ടാക്കി...
പൊടിമീശക്കാരും ഉണ്ടക്കണ്ണിമാരുമെല്ലാം കാലങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി....
ബി.കോം ഫസ്റ്റ് ക്ലാസുകാരനായ ദാസനെ കണ്ടപ്പോൾ പാവം പ്രീ ഡിഗ്രിക്കാരനായ വിജയൻ പറഞ്ഞു - പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ....
പഴയ പ്രീ ഡിഗ്രിക്കാർ അതേറ്റു പറഞ്ഞു..
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ.....
ഋഷി