കൊച്ചിയിൽ കണ്ട്രോൾ റൂം തുറന്നു
Tuesday, June 4, 2019 11:13 AM IST
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനു നിപ്പ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറന്നു. 1077 (ടോൾ ഫ്രീ) ആണു കണ്ട്രോൾ റൂമിലെ ഫോൺ നന്പർ.
രോഗ സംശയത്തോടെ ആശുപത്രികളിലെത്തുന്നവർക്കു വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലുള്ള പരിചരണം ഉറപ്പാക്കാനുള്ള നടപടികൾ പൂർത്തിയായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ഐസൊലേഷൻ വാർഡ് ക്രമീകരിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള ഡോക്ടർമാർ അടങ്ങിയ ആറംഗസംഘം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോഴിക്കോടുനിന്നു കൊച്ചിയിലെത്തി. ആശുപത്രി ജീവനക്കാർക്കു നിപ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ പരിശീലനം നൽകുമെന്നു ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഗോബ്രഗഡെ അറിയിച്ചു. എറണാകുളം ജില്ലയിൽ പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള പറഞ്ഞു.
വടക്കേക്കരയിൽ ജാഗ്രത
പറവൂർ: നിപ്പ വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതുന്ന യുവാവിന്റെ വീട് സ്ഥിതിചെയ്യുന്ന വടക്കേക്കര തുരുത്തിപ്പുറത്ത് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിൽ. ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം ഇന്നു വടക്കേക്കരയിലും തുരുത്തിപ്പുറത്തും സന്ദർശനം നടത്തും.
യുവാവിന്റെ വീട്ടിലുള്ള ആറുപേരുടെയും സുഹൃത്തുക്കളുടേതുമടക്കം പതിനഞ്ചോളം പേരുടെ രക്തസാന്പിളുകളും സ്രവവും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. പനിബാധിച്ചു തൃശൂരിൽനിന്നു വടക്കേക്കരയിലെ വീട്ടിലെത്തിയ യുവാവ് രണ്ടുദിവസം വീട്ടിൽ താമസിച്ചിരുന്നു. അപ്പോൾ അടുത്തിടപെട്ടവരുടേതടക്കമുള്ളവരുടെ രക്തമാണു പരിശോധിക്കുന്നത്.
നിലവിൽ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മുൻകരുതലിനായിട്ടാണു രക്തസാന്പിളുകൾ പരിശോധിക്കുന്നത്. പറവൂർ മേഖലയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇപ്പോഴില്ലെന്നും അധികൃതർ അറിയിച്ചു.
തൃശൂരിൽ ക്യാന്പിന് എത്തിയപ്പോൾ പനിബാധിച്ച യുവാവ് ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പറവൂരിൽനിന്നാണ് ഇയാളെ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റിയത്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ഇന്നുമുതൽ കാന്പയിനുകൾ നടത്താൻ യോഗം തീരുമാനിച്ചു.