മുല്ലപ്പെരിയാർ: ധാർഷ്ട്യം അനുവദിക്കാനാവില്ല
Wednesday, August 29, 2018 3:14 PM IST
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇനി നാം ഒട്ടും വൈകരുത്. കടന്നുപോയ വൻപ്രളയം അതിനുള്ള മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സാധാരണ അവസ്ഥയെ തകിടം മറിക്കാം. അവിടെ മനുഷ്യനിർമിതികൾ നിലംപറ്റാം. അതുവഴി വലിയ ദുരന്തമുണ്ടാകാം. ഇതു മുന്നിൽക്കണ്ടുകൊണ്ടുള്ള മുൻകരുതലുകളും രക്ഷാമാർഗങ്ങളും തേടുകയെന്നത് ഒരു വികസിതസമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളിൽ നിരന്തരം തിരിച്ചടികൾ നേരിട്ടുകൊണ്ടിരുന്ന കേരളത്തിന് അടുത്തകാലത്താണ് ആദ്യമായൊരു അനുകൂലവിധി സന്പാദിക്കാനായത്. അതും ഒരു പൊതുതാത്പര്യ ഹർജിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി 31 വരെ നിലനിർത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തേ മേൽനോട്ട സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നു. കേരളം വലിയ പ്രളയക്കെടുതിയിലൂടെ കടന്നുപോയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കിക്കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാടിന്റെ ബധിരകർണങ്ങളിലാണു പതിച്ചത്. 142 അടിവരെ ജലനിരപ്പ് നിലനിർത്താൻ നിലവിൽ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതിയുണ്ട്.
അസാധാരണമായി പെയ്ത മഴയിൽ കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളുടെയും പരമാവധി സംഭരണശേഷി കവിഞ്ഞതോടെ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലായി. ഇത്തരമൊരു സാഹചര്യത്തിലാണു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും പെട്ടെന്നു തുറന്നത്. ഇതു പ്രളയത്തിനു കാരണമായെന്നു ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മുല്ലപ്പെരിയാറിൽനിന്നു കൂടുതൽ വെള്ളം ഇടുക്കി ഡാമിൽ എത്തിയതാണ് ചെറുതോണിയിലെ ഷട്ടറിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കാൻ നിർബന്ധിതമാക്കിയത്.
ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 144 അടി പിന്നിട്ടിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്. ജലനിരപ്പ് 142 അടിവരെ നിലനിർത്തുന്നതുപോലും അപകടകരമാണെന്ന വാദമാണു കേരളം നേരത്തേതന്നെ ഉയർത്തുന്നത്. പക്ഷേ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പു സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട് അധികൃതർ പറയുന്നത് വിശ്വസിക്കേണ്ട ഗതികേടിലാണു കേരളം. അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ മീറ്ററിൽ ജലനിരപ്പ് 143.4 അടി എന്നു രേഖപ്പെടുത്തിയതിന്റെ രേഖ കഴിഞ്ഞദിവസം പുറത്തുവന്നു. സംസ്ഥാന സർക്കാരിന്റെ പക്കലും ഇതു ലഭ്യമാണ്. മുല്ലപ്പെരിയാർ സംബന്ധിച്ച സുപ്രീംകോടതി നിർദേശത്തിനു കടകവിരുദ്ധമായ ഈ നടപടി തുടർന്നുള്ള നിയമപോരാട്ടത്തിൽ നിർണായകമാകണം. ഇത്രയും ഉയർന്ന ജലനിരപ്പ് ഡിജിറ്റൽ മീറ്ററിൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് ആ പ്രദേശത്തെ വൈദ്യുതിവിതരണം തടസപ്പെട്ടതും ഡിജിറ്റൽ മീറ്ററിരുന്ന മുറി താഴിട്ടു പൂട്ടിയതും വിവരം പുറംലോകം അറിയരുതെന്ന ഉദ്ദേശ്യത്തോടെയാണെന്നു വ്യക്തം. തമിഴ്നാടിന്റെ ഈ നീക്കം കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ആവശ്യപ്പെടാവുന്നതാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴയാണ് കേരളത്തിൽ ഈയിടെ പെയ്തത്. ഇത്തരം സന്ദർഭങ്ങൾ ഭാവിയിലും ഉണ്ടാകാം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയാണിതു ചൂണ്ടിക്കാട്ടുന്നത്. വെള്ളം ഒഴുക്കിക്കളയുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം നൽകുന്നതിനുള്ള സംവിധാനവും അടിയന്തരമായി ഉണ്ടാകണം. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിയമപോരാട്ടങ്ങളിൽ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരുന്ന നാം ഇപ്പോഴത്തെ ചെറിയ വിജയത്തിൽ തൃപ്തരാകാതെ കൂടുതൽ ശക്തമായി നമ്മുടെ ഭാഗം കോടതിയിൽ അവതരിപ്പിക്കണം. രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തിൽ ഇടപെടണം. തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങളുടെ പേരിൽ കേരളത്തിന്റെ താത്പര്യങ്ങൾ ബലികൊടുക്കരുത്. കാര്യങ്ങൾ കണക്കുപറഞ്ഞു വാങ്ങുന്നവർക്ക് എല്ലാം കിട്ടുകയും മാന്യത പുലർത്തുന്നവരെ തഴയുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കുറേക്കൂടി ദീർഘവീക്ഷണത്തോടെ നാം നീങ്ങണം. ഓരോ സർക്കാരുകൾ മാറിമാറി വരുന്പോഴും ഈ പ്രശ്നം ഇങ്ങനെ കീറാമുട്ടിയായി തുടരരുത്. തമിഴ്നാടിന്റെ മുന്നിൽ നാം ഇതികർത്തവ്യതാമൂഢരായി നിൽക്കുകയാണ്. കേരളത്തിലൂടെ മാത്രം ഒഴുകുന്ന വെള്ളം, കേരളാതിർത്തിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ട്, 128 വർഷം പഴക്കമുള്ളൊരു ഡാമിന്റെ പേരിൽ ലക്ഷക്കണക്കിനാളുകൾ തീതിന്നു കഴിയുകയാണ്. ഏതു നിർമിതിക്കും അതിന്റേതായ കാലദൈർഘ്യമുണ്ട്. എത്രമാത്രം അറ്റകുറ്റപ്പണികൾ നടത്തിയാലും അതു പിടിച്ചുനിൽക്കില്ല. ഈ അടിസ്ഥാനതത്ത്വം മറന്ന് തമിഴ്നാട് പ്രവർത്തിച്ചാൽ അതു കൂടുതൽ അപകടത്തിലേക്കു നയിക്കും. കോടതിയിൽ തോറ്റാലും തമിഴ്നാട് ജനവികാരം ഉണർത്തും. അതിനുള്ള നീക്കങ്ങൾ ചിലർ തുടങ്ങിക്കഴിഞ്ഞു.
ഏതായാലും മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ അടിയന്തരമായൊരു പുനഃസംഘടന ആവശ്യമുണ്ട്. കാര്യങ്ങൾ മനസിലാക്കിവരുന്നതുകൊണ്ടാവാം കേന്ദ്ര ജലവിഭവ മന്ത്രാലയം ഇത്തവണ കേരളത്തോട് അനുഭാവപൂർണമായ നിലപാടാണു സ്വീകരിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് നിശ്ചയിക്കണമെന്നും ജലനിരപ്പ് ഉയർത്തുന്നതിനുമുന്പ് കേരളം ഉന്നയിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പഠനം നടത്തണമെന്നും ജലവിഭവമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങൾക്കായി പ്രത്യേക സമിതി രൂപവത്കരിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള തമിഴ്നാടിന്റെ നീക്കങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ല. ഇതു മനസിലാക്കി അവർ മറ്റു തന്ത്രങ്ങൾ പ്രയോഗിക്കും. അത്തരം തന്ത്രങ്ങളിൽ പലരും വീഴുന്നതായി പറയപ്പെടുന്നു. അതെന്തായാലും കേരളം ഈ അവസരം ഉപയോഗിച്ച് അണക്കെട്ടിന്റെ സുരക്ഷാപ്രശ്നം കൂടുതൽ ശക്തമായി ഉന്നയിക്കുകയും ജനങ്ങളുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഈ "ഡെമോക്ലീസിന്റെ വാൾ’ ഉയർത്തുന്ന ഭീതി അകറ്റുകയും വേണം.