ആ മഞ്ചൽ നീങ്ങിയത് മാണിയുടെ വികസനപാതയിലൂടെ
Friday, April 12, 2019 11:33 AM IST
പാലാ: ആ പൂമഞ്ചലിൽ മാണി അന്ത്യയാത്രയായത് അദ്ദേഹം തന്നെ വെട്ടിത്തുറന്ന വികസനവഴികളിലൂടെയായിരുന്നു. കരിങ്ങോഴയ്ക്കൽ വീടിറങ്ങി മഞ്ചൽ നീങ്ങിയത് ബൈപാസ് റോഡിലൂടെ കൊട്ടാരമറ്റത്തേക്ക്. മാണിയുടെ നിയമസഭാംഗത്വ സുവർണജൂബിലി സ്മാരക ബസ് ടെർമലിനോടു ചേർന്നുള്ള സംസ്ഥാന പാതയിലൂടെ നഗരഹൃദയത്തിലേക്ക്.
ഇടതുവശത്ത് ബഹുനില ജനറൽ ആശുപത്രി മന്ദിരം. മിനി സിവിൽ സ്റ്റേഷനും ടൗണ്‍ ഹാളിനും അരികിലൂടെ നീങ്ങിയപ്പോൾ വികസനസ്മാരകമായ മുനിസിപ്പൽ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും. പാലായുടെ മുഖം മാറ്റിയ റിവർ വ്യൂ റോഡും പൊതുമാർക്കറ്റും ബസ് സ്റ്റാൻഡും പിന്നിട്ടാൽ മീനച്ചിലാറിനു കുറുകെ വലിയപാലവും പുനലൂർ ഹൈവേയും.
അവിടവും കടന്ന് കത്തീഡ്രലിലേക്ക് ജനസാഗരത്തെ വകഞ്ഞ് മഞ്ചൽ നീങ്ങിയപ്പോൾ ആയിരമായിരം മനസുകൾ മന്ത്രിച്ചു, മാണിയുടെ സ്പർശമില്ലാത്ത ഒരിഞ്ച് ഇടംപോലും ഇവിടില്ല. പാലായുടെ തലമുറകൾക്കായി കാരണവരുടെ കരുതൽ.