ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
Thursday, November 30, 2023 12:16 AM IST
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേക്ക് 365 ദിവസം തികയുന്നു. ‘വസുധൈവകുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതിന്റെ ചൈതന്യം പ്രതിഫലിപ്പിക്കാനും പുനർനിർമിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള നിമിഷമാണിത്. കഴിഞ്ഞ വർഷം നാം ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ, കോവിഡ്-19 മഹാമാരിക്കു ശേഷമുള്ള തിരിച്ചുവരവ്, ഉയർന്നുവരുന്ന കാലാവസ്ഥാ ഭീഷണികൾ, സാമ്പത്തിക അസ്ഥിരത, തകരുന്ന ബഹുസ്വരതയ്ക്കിടയിൽ വികസ്വര രാജ്യങ്ങളിലെ കടബാധ്യത തുടങ്ങിയ വെല്ലുവിളികളുമായി ആഗോള ഭൂപ്രകൃതി മല്ലിടുകയായിരുന്നു. സംഘർഷങ്ങൾക്കും മത്സരങ്ങൾക്കും ഇടയിൽ, വികസന സഹകരണം താറുമാറായി; പുരോഗതിക്കു തടസം നേരിട്ടു.
അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ...
ജി20 അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ, ജിഡിപി കേന്ദ്രീകൃത പുരോഗതിയിൽനിന്നു മാനവകേന്ദ്രീകൃത പുരോഗതിയിലേക്കുള്ള മാറ്റം; അതായത്, നിലവിലുള്ള സ്ഥിതിക്ക് ബദൽ ലോകത്തിന് നൽകാനാണ് ഇന്ത്യ ശ്രമിച്ചത്. നമ്മെ വിഭജിക്കുന്നത് എന്താണ് എന്നതിലുപരി നമ്മെ ഒന്നിപ്പിക്കുന്നത് എന്താണെന്നു ലോകത്തെ ഓർമിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒടുവിൽ, ചുരുക്കം ചിലരുടെ താല്പര്യങ്ങൾ എന്ന നിലയിൽനിന്ന് നിരവധിപ്പേരുടെ വികസനസ്വപ്നങ്ങളിലേക്കു വഴിമാറുംവിധം ആഗോളതല സംഭാഷണങ്ങൾ വികസിപ്പിച്ചു. നമുക്കറിയുന്നതുപോലെ ഇതിന് ബഹുരാഷ്ട്രവാദത്തിന്റെ അടിസ്ഥാനപരമായ പരിഷ്കരണം വേണ്ടതുണ്ട്.
രണ്ടു പതിപ്പുകളിലായി ഇന്ത്യ വിളിച്ചുചേർത്ത ‘വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്ത്’ ഉച്ചകോടി, ബഹുരാഷ്ട്രവാദത്തിന്റെ പുതിയ പ്രഭാതത്തെ വിളംബരം ചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളിൽ ഗ്ലോബൽ സൗത്തിന്റെ ആശങ്കകളെ ഇന്ത്യ മുഖ്യധാരയിലെത്തിക്കുകയും ആഗോള ആഖ്യാനം രൂപപ്പെടുത്തുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്ന യുഗത്തിനു തുടക്കമിടുകയും ചെയ്തു.
കൂട്ടായ ഇടപെടലും പ്രവർത്തനാധിഷ്ഠിത സമീപനവും
2030 കാര്യപരിപാടിയുടെ നിർണായക മധ്യബിന്ദുവിൽ ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുൾപ്പെടെ പരസ്പരബന്ധിതമായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലും പ്രവർത്തനാധിഷ്ഠിത സമീപനവും സ്വീകരിച്ച്, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20 2023 കർമപദ്ധതി ഇന്ത്യ അവതരിപ്പിച്ചു. ഈ പുരോഗതിയെ നയിക്കുന്ന പ്രധാന മേഖല കരുത്തുറ്റ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളാണ് (ഡിപിഐ). ആധാർ, യുപിഐ, ഡിജിലോക്കർ തുടങ്ങിയ നവീന ഡിജിറ്റൽ ആശയങ്ങളുടെ വിപ്ലവകരമായ സ്വാധീനം നേരിട്ട് കണ്ട ഇന്ത്യ അവയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമായിരുന്നു.
ജി20യിലൂടെ, ആഗോള സാങ്കേതിക സഹകരണത്തിലെ സുപ്രധാന മുന്നേറ്റമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ ശേഖരം നാം വിജയകരമായി പൂർത്തിയാക്കി. 16 രാജ്യങ്ങളിൽനിന്നുള്ള 50-ലധികം ഡിപിഐകൾ ഉൾക്കൊള്ളുന്ന ഈ ശേഖരം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ ശക്തി തുറന്നുകാട്ടുന്നതിന് ഡിപിഐ നിർമിക്കാനും സ്വീകരിക്കാനും വ്യാപിപ്പിക്കാനും ഗ്ലോബൽ സൗത്തിനെ സഹായിക്കും.
നമ്മുടെ ഏകഭൂമിക്കുവേണ്ടി, അടിയന്തരവും ശാശ്വതവും തുല്യവുമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള അഭിലാഷവും സമഗ്രവുമായ ലക്ഷ്യങ്ങളും നാം അവതരിപ്പിച്ചു. തൊഴിലും ആവാസവ്യവസ്ഥയും സമഗ്രവും, ഉപഭോഗം കാലാവസ്ഥാ ബോധമുള്ളതും, ഉത്പാദനം ഗ്രഹസൗഹൃദവുമായ സമഗ്ര മാർഗരേഖ തയാറാക്കിക്കൊണ്ട്, വിശപ്പിനെതിരേ പോരാടുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും ഇടയിൽ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികളെ പ്രഖ്യാപനത്തിന്റെ ‘ഹരിത വികസന ഉടമ്പടി’ അഭിസംബോധന ചെയ്യുന്നു. അതോടൊപ്പം, 2030ഓടെ ആഗോള പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കണമെന്ന് ജി20 പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.
കൂടാതെ, കാലാവസ്ഥാനീതിയോടും സമത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധത ഈ പ്രഖ്യാപനം അടിവരയിടുന്നു. ഗ്ലോബൽ നോർത്തിൽനിന്ന് ഗണ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാദ്യമായി, വികസന ധനസഹായത്തിന്റെ വ്യാപ്തിയിൽ ആവശ്യമായ വലിയ കുതിച്ചുചാട്ടത്തിന് അംഗീകാരം ലഭിച്ചു. ഇതു ശതകോടികളിൽനിന്ന് ട്രില്യൺ കണക്കിനു ഡോളറിലേക്കു മാറി. വികസ്വര രാജ്യങ്ങൾക്ക് 2030-ഓടെ ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (എൻഡിസി) പൂർത്തീകരിക്കാൻ 5.9 ട്രില്യൺ ഡോളർ ആവശ്യമാണെന്ന് ജി20 അംഗീകരിച്ചു.
കേന്ദ്രബിന്ദുവായി ലിംഗസമത്വം
പ്രഖ്യാപനത്തിൽ ലിംഗസമത്വം കേന്ദ്രബിന്ദുവായി. ഇത് അടുത്ത വർഷം സ്ത്രീശാക്തീകരണത്തിനായി സമർപ്പിത കർമസമിതിയുടെ രൂപവത്കരണത്തിനു കാരണമായി. ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ഇന്ത്യയുടെ വനിതാ സംവരണ ബിൽ 2023 സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്.
നയപരമായ യോജിപ്പ്, വിശ്വസനീയമായ വ്യാപാരം, അഭിലഷണീയമായ കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രധാന മുൻഗണനകളിലുടനീളം സഹകരണത്തിന്റെ നവോന്മേഷം ന്യൂ ഡൽഹി പ്രഖ്യാപനം ഉൾക്കൊള്ളുന്നു. ജി 20യിൽ നമ്മുടെ അധ്യക്ഷതയുടെ കാലത്ത് 87 ഫലങ്ങളും 118 അംഗീകൃത രേഖകളും എന്ന നേട്ടത്തിലെത്തിയത് അഭിമാനകരമാണ്. ഇത് മുൻകാലങ്ങളിൽനിന്നുള്ള പ്രകടമായ ഉയർച്ചയാണ്.
നമ്മുടെ അധ്യക്ഷകാലയളവിൽ ഇന്ത്യ അസാധാരണമായ നേട്ടം കൈവരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അത് ബഹുരാഷ്ട്രവാദത്തെ പുനരുജ്ജീവിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തുകയും വികസനത്തിനു വേണ്ടി വാദിക്കുകയും എല്ലായിടത്തും സ്ത്രീശക്തീകരണത്തിനായി പോരാടുകയും ചെയ്തു. ജനങ്ങൾ, ഭൂമി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ നടപടികൾ വരുംവർഷങ്ങളിലും പ്രതിധ്വനിക്കുമെന്ന ബോധ്യത്തോടെയാണ് നാം ജി20 അധ്യക്ഷപദം ബ്രസീലിന് കൈമാറുന്നത്.