കേരളത്തിന്റെ വരുമാനവും ചെലവും
Saturday, December 2, 2023 12:05 AM IST
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തിന്റെ ധനകാര്യങ്ങളെ സംബന്ധിച്ച സജീവമായ ചർച്ചയാണ് ഉയർന്നിട്ടുള്ളത്. നമ്മൾ നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രയാസങ്ങളെ ചുറ്റിപ്പറ്റിയാണ് മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ നടക്കുന്നത്. ഇതിനിടയിൽ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ആഴ്ചയിൽ കേരളത്തില്‍ വന്നു നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തിനു കേന്ദ്രം നല്കുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി.
ധനസ്രോതസുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ ധനസ്രോതസുകള്‍ പ്രധാനമായും മൂന്നാണ് - തനത് റവന്യു വരുമാനം, കേന്ദ്രവിഹിതം, വായ്പ. തനത് നികുതി വരുമാനം 2022 മാര്‍ച്ചില്‍ 58,300 കോടി രൂപയായിരുന്നു. എന്നാല്‍ 2023 മാര്‍ച്ചില്‍ ഇത് 71,900 കോടി രൂപയായി വര്‍ധിച്ചു. അതേസമയം, കേന്ദ്ര റവന്യു വിഹിതം 2022 മാര്‍ച്ചില്‍ 47,800 കോടിയായിരുന്നത് 2023 മാര്‍ച്ചില്‍ 45,608 കോടിയായി കുറഞ്ഞു.
കേന്ദ്രം കേരളത്തിന് എടുക്കാന്‍ അനുവാദം നല്കിയ വായ്പ 2020-21ൽ 28,566 കോടിയാണ്. 2021-22ൽ 27,000 കോടിയും. 2022-23ൽ 30,800 കോടിയും. ഈ വർഷം റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് കുറയുന്നത്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്. അതായത്, മൊത്തത്തില്‍ പരിശോധിച്ചാല്‍, കേന്ദ്രവിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ് സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തെ ബാധിക്കുന്നത്. അതേസമയം, സംസ്ഥാനം തനത് നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ചെലവുകൾ രണ്ടുതരം
ഒരു സര്‍ക്കാരിന്റെ ചെലവ് രണ്ടു തരത്തിലുള്ളതാണ്. റവന്യു ചെലവും മൂലധനച്ചെലവും. റവന്യു ചെലവ് എന്നാല്‍ ശമ്പളം, പെന്ഷന്, വായ്പയുടെ തിരിച്ചടവ് തുടങ്ങിയ ആവർത്തന ഇനങ്ങളാണ്. മൂലധനച്ചെലവ് എന്നത് റോഡ്, പാലം തുടങ്ങിയവയ്ക്ക് നടത്തുന്ന നിക്ഷേപങ്ങളാണ്. മൊത്തം ചെലവ് പരിശോധിച്ചാല്‍ 2021 മാര്‍ച്ചില്‍ 1.39 ലക്ഷം കോടി രൂപയായിരുന്നത്, 2023 മാര്‍ച്ചില്‍ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. 2022 മാര്‍ച്ചിലെയും 2023 മാര്‍ച്ചിലെയും വരവും ചെലവും താരതമ്യപ്പെടുത്തിയാല്‍ കേരളം ഇന്ന് നേരിടുന്ന ധനഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്നു വ്യക്തമാണ്.
സംസ്ഥാനത്തിന് മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിച്ചോ?
ഇനി നമുക്ക് കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. പതിനഞ്ചാം ധനകാര്യ കമ്മീഷന് റവന്യു കമ്മി ഗ്രാന്റായി 37,814 കോടി രൂപയാണ് കേരളത്തിന് നിശ്ചയിച്ചത്. 2021-22ൽ 19,891 കോടി, 2022-23ൽ 13,174 കോടി, 2023-24ൽ 4749 കോടി. അടുത്ത രണ്ടു വർഷങ്ങളിൽ ഈ ഇനത്തിൽ കേരളത്തിന് ഒരു രൂപപോലും നിശ്ചയിച്ചിട്ടുമില്ല. റവന്യു കമ്മി ഗ്രാന്റ് കേരളത്തിന് കേന്ദ്രം അനുവദിച്ച സൗജന്യമല്ല.
കേന്ദ്രസർക്കാരിന്റെ ധനനയങ്ങളും നികുതിസമ്പ്രദായത്തിലെ മാറ്റവും മൂലം കേരളത്തിനു ഉണ്ടായ വിഭവനഷ്ടങ്ങളുടെയും, നികുതിപിരിവിന്റെ അധികാരത്തില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലിന്റെയും ഭാഗമായി സംസ്ഥാനത്തെ വരുമാനക്കുറവിന്റെയും നഷ്ടപരിഹാരമെന്ന നിലയിലാണ് റവന്യു കമ്മി ഗ്രാന്റ് അനുദിച്ചത്. യഥാര്‍ഥത്തില്‍ കേരളത്തിന് കേന്ദ്രനയങ്ങള്‍ മൂലം ഉണ്ടായ വരുമാനനഷ്ടത്തിന്റെ പകുതിപോലും റവന്യു കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഡിവിസിബിള്‍ പൂളില്‍നിന്നും കേരളത്തിന് ലഭിച്ചുവന്നിരുന്ന വിഹിതം ഓരോ ധനകാര്യ കമ്മീഷന്റെ കാലം കഴിയുമ്പോഴും കുറഞ്ഞുവരികയാണ്. 10-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5 ആയും, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഈ കാലയളവില്‍ 1.925 ശതമാനമായും കുറഞ്ഞു. ഇതുമൂലം ഒരോ വർഷവുമുള്ള വരുമാനനഷ്ടം വളരെ വലുതാണ്.
ഈ വർഷം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന തുകകളിലും വായ്പാനുവാദത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്. വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടിയോളം രൂപ ഇല്ലാതായി. നികുതിവിഹിതം 3.58 ശതമാനത്തിൽനിന്ന് 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടി രൂപയാണ് വരുമാനനഷ്ടം. കേന്ദ്ര സർക്കാരിനു നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
പതിനഞ്ചാം ധനകാര്യ കമീഷൻ തീർപ്പ് അനുസരിച്ച് നിലവിൽ കേന്ദ്രത്തിനു ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നുള്ളൂ. 14-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന തുകയുടെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചു നല്‍കിയത്. ഇതുകൂടാതെ സെസും സര്‍ചാര്‍ജും കേന്ദ്ര നികുതി വിഹിതത്തില്‍ കുത്തനെ ഉയര്‍ത്തിയതുമൂലം വലിയ കുറവ് വിഭജിക്കുന്ന വിഹിതത്തില്‍ വന്നിട്ടുണ്ട്. 2011-12 വര്‍ഷത്തില്‍ മൊത്തം സെസും സര്‍ചാര്‍ജും 10.4 ശതമാനമായിരുന്നത് 2021- 22ല്‍ 28.1 ശതമാനമായി ഉയര്‍ന്നു. ഇതുമൂലം സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട കേന്ദ്രനികുതി വിഹിതത്തിൽ ഏതാണ്ട് മുന്നിലൊന്നു ഭാഗത്തോളം കുറയുകയാണ്. കേരളത്തിനകത്തുനിന്ന് കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട തുകയാണിത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഇതുമുലം ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.
ജിഎസ്ടി വിഷയങ്ങള്‍
വാറ്റിൽ അടക്കം സംസ്ഥാനത്തിനു ലഭിച്ചിരുന്ന വരുമാനം ഉറപ്പാക്കാൻ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിൽ റവന്യു ന്യൂട്രൽ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇതും സംസ്ഥാനത്തിന്റെ വരുമാനം കുറയാൻ കാരണമായി. 14 ശതമാനം വാർഷിക നികുതി വരുമാനവർധന ഉറപ്പാക്കാനാണ് ജിഎസ്ടി നഷ്ടപരിഹാരം ഏർപ്പെടുത്തിയത്.
14 ശതമാനം വാർഷികവർധന ഇല്ലാത്ത ഘട്ടത്തിൽ, കുറവ് വരുന്ന തുക നഷ്ടപരിഹാരം ലഭിക്കണം. 2022 ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതും കേന്ദ്രം അവസാനിപ്പിച്ചു. ഈ നഷ്ടപരിഹാര സംവിധാനത്തിന്റെ കാലാവധി നീട്ടണമെന്നത് ബിജെപി സംസ്ഥാനങ്ങൾ അടക്കം ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കുന്ന വിഷയമാണ്. ഇങ്ങനെ നഷ്ടപരിഹാര കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാരിന് വരുമാനനഷ്ടം ഉണ്ടാകുന്നില്ല. നഷ്ടപരിഹാരത്തിനായി നിശ്ചയിച്ചിട്ടുള്ള സെസ് വഴിയാണ് തുക സമാഹരിക്കുന്നത്. ഇപ്പോഴും സെസ് പിരിവ് തുടരുന്നുമുണ്ട്. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന പൊതു ആവശ്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കേണ്ടത്.
കണക്കുകൾ നൽകിയില്ലെന്ന ആക്ഷേപം
2021-22 ലെ സംസ്ഥാനത്തിന്റെ വരവ്-ചെലവുകൾ സംബന്ധിച്ച് എജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിനു നൽകുന്നതിൽ എജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകി. പകർപ്പ് കേരളത്തിനും ലഭിച്ചു.
കേന്ദ്രസർക്കാർ അതിതീവ്ര ഉദാരവത്കൃത സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് ദരിദ്രർക്കും സാധാരണക്കാർക്കും ഒരുവിധ സൗജന്യങ്ങളും സംസ്ഥാന സർക്കാരുകൾ നൽകാൻ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. ഇതേ കേന്ദ്രസർക്കാർ കുത്തകകൾക്ക് എല്ലാവിധ സഹായവും വാരിക്കോരി നൽകുന്നു.
അവരുടെ ദശലക്ഷക്കണക്കിനു ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നു. കേന്ദ്രസർവീസിലും പൊതുമേഖലയിലും നിയമന നിരോധനം നടപ്പാക്കുന്നു. കരാർ നിയനവും പുറംകരാർ ജോലികളും വ്യാപകമാക്കുന്നു. രാജ്യത്തിന് അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്നു. കുത്തകകൾക്ക് അമിതലാഭം ഉറപ്പാക്കാനുള്ള വ്യഗ്രതയിൽ ഭക്ഷ്യവിപണിയിൽനിന്നുപോലും സർക്കാർ പിൻവാങ്ങുന്നു.
വിപണിവില നിശ്ചയിച്ചോട്ടെ എന്നതാണ് നിലപാട്. ഇതിനെല്ലാം ബദലായ സാമ്പത്തിക, ക്ഷേമ, വികസന നടപടികളാണ് കേരളം സ്വീകരിക്കുന്നത്. ഇത് കേന്ദ്രസർക്കാരിനെയും, അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും അഖിലേന്ത്യാതലത്തിൽതന്നെ വല്ലാത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കേരളം സൃഷ്ടിക്കുന്ന നേട്ടങ്ങളെ അവഗണിക്കാൻ നീതി ആയോഗിനുപോലും കഴിയുന്നില്ല. ഇതൊക്കെയാണ് കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക കടന്നാക്രമണങ്ങളുടെ അടിസ്ഥാനം.
കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കൽ
ബജറ്റിനു പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരിലാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കുറച്ചത്. 2021-22 മുതൽ കിഫ്ബിയും, പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പ അതാതു വർഷം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിൽനിന്ന് വെട്ടിക്കുറയ്ക്കുന്നു. ഇതിനു പുറമെയാണ് 2021-22 ൽ ഇരു സ്ഥാപനങ്ങൾക്കും ലഭിച്ച വായ്പയെ നാലായി പകുത്തശേഷം, കഴിഞ്ഞവർഷം മുതൽ നാലുവർഷമായി 3,140 കോടി രൂപ വീതം കടമെടുപ്പ് അവകാശത്തിൽനിന്നു വെട്ടിക്കുറയ്ക്കുന്നത്.
കേരളത്തിനു മാത്രമായി അടിച്ചേൽപ്പിക്കുന്ന ഈ തത്വങ്ങളൊന്നും കേന്ദ്രം പാലിക്കാറില്ലെന്നതാണ് ചർച്ച ചെയ്യപ്പെടാതെ പോകുന്നത്. നാഷണല്‍ ഹൈവേ അഥോറിറ്റിയും ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും എടുക്കുന്ന വായ്പകളൊന്നും ഇത്തരത്തില്‍ കേന്ദ്ര ബജറ്റില്‍നിന്നും കുറയ്ക്കാറില്ല.
സാമൂഹ്യസുരക്ഷാ പെൻഷൻ കേന്ദ്രവിഹിതം കൃത്യമായി നൽകുന്നുണ്ടോ?
സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷം കേരളത്തിന് എല്ലാം നല്കി എന്ന നിലയിൽ പ്രചാരണം നടത്തുകയാണ് കേന്ദ്ര ധനമന്ത്രി. സംസ്ഥാനം മുൻകൂറായി വിതരണം ചെയ്ത സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്ഛമായ വിഹിതംപോലും മൂന്നേമുക്കാൽ വർഷംവരെ കുടിശികയാക്കി.
2020 ജനുവരി മുതല്‍ 2023 ജൂണ്‍വരെ സംസ്ഥാനം മൂൻകൂർ 579.95 കോടി രൂപ ഈ മാസമാണ് കേന്ദ്രം അനുവദിച്ചത്. അതായത് സംസ്ഥാനം മുന്‍കൂറായി നല്കിയ തുകയാണ് ഇപ്പോള്‍ കേന്ദ്രം നല്‍കിയിട്ടുള്ളത്. കേരളം 62 ലക്ഷത്തോളം പേര്‍ക്ക് സംസ്ഥാനം പെന്ഷന് നല്കുമ്പോള് കേന്ദ്ര വിഹിതം ലഭിക്കുന്നത് 5.66 ലക്ഷം പേർക്കുമാത്രമാണ്.
2023 ജൂലൈ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ കണക്കുകള്‍ മാത്രം ഒന്നു പരിശോധിക്കാം. കേരളം സാമൂഹ്യ സുരക്ഷാ പെന്ഷന് മൊത്തം നല്‍കിയത് 769.5 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര വിഹിതം 17.15 കോടി രൂപ മാത്രം. കേരളം ഇപ്പോഴത് മുന്‍കൂറായി നല്‍കിയിരിക്കുകയാണ്. ഇത് എപ്പോൾ മടക്കികിട്ടുമെന്നതിൽ വ്യക്തതയുമില്ല. സാമൂഹ്യ സുരക്ഷാ പെന്ഷന് കേന്ദ്രം എല്ലാ സഹായവും നല്‍കികഴിഞ്ഞുവെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു.