ധന്യം; വിശ്വസ്തനായ കാവൽക്കാരൻ
Friday, December 8, 2023 3:16 AM IST
കത്തോലിക്കാ സഭയിൽ പൗരോഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാനമാണ്. റോമിലെ മെത്രാനാണ് മാർപാപ്പ. മെത്രാന്റെ പ്രഥമദൗത്യം തന്നെ ഭരമേല്പിച്ച വിശ്വാസപൈതൃകം വളർത്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്നതാണ്. സീറോ മലബാർ സഭയുടെ വിശ്വാസ പൈതൃകം വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയിൽ വിശ്വസ്തത പുലർത്തിയ വ്യക്തിയാണ് മാർ ജോർജ് ആലഞ്ചേരി.
1945ൽ തുരുത്തി ഇടവകയിൽ ഭൂജാതനായ വലിയ ഇടയൻ 1972ലാണ് വൈദികനാകുന്നത്. ഒന്നാം റാങ്കോടെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തെ ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപരിശീലനത്തിന്റെ തലവനായി നിയമിച്ചു. തുടർന്ന് അദ്ദേഹത്തെ കേരള കത്തോലിക്കാ സമിതിയുടെ വിശ്വാസപരിശീലനത്തിന്റെ സെക്രട്ടറിയായി മൂന്നുവർഷം സേവനമനുഷ്ഠിച്ചു. ഈ സേവനത്തിന്റെ മികവ് മനസിലാക്കിക്കൊണ്ടാണ് സഭ അദ്ദേഹത്തെ പാരീസിലെ സോബോൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്താൻ അയച്ചത്. 1986ൽ ഗവേഷണ ബിരുദം നേടിയ മാർ ആലഞ്ചേരിയെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അജപാലന കേന്ദ്രമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
വിശ്വാസപരിശീലന മികവ്
മാർ ആലഞ്ചേരിയെ വ്യത്യസ്തനാക്കുന്നതിലെ പ്രധാന ഘടകം വിശ്വാസപരിശീലനത്തിനും കൈമാറ്റത്തിനും നല്കുന്ന പ്രത്യേക താത്പര്യമാണ്. കേരള മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഓരോ വ്യക്തിസഭകളുടെയും പൈതൃകമനുസരിച്ചുള്ള വിശ്വാസപരിശീലന പാഠ്യപദ്ധതി തയാറാക്കിയതിൽ നിർണായക പങ്കുവഹിക്കാൻ അദ്ദേഹം തയാറായി. മാത്രമല്ല, സീറോമലബാർ സഭയുടെ യാമപ്രാർഥനകളുടെ പരിഷ്കരിച്ച പതിപ്പ് തയാറാക്കുന്പോൾ അതിലെ ഓരോ വരിയും വിശ്വാസപൈതൃകത്തോട് പൊരുത്തപ്പെട്ടതാകാൻ അദ്ദേഹം കാണിച്ച ശ്രദ്ധ പകരം വയ്ക്കാനില്ലാത്തതാണ്.
കർദിനാൾ മാർ ആലഞ്ചേരിയോടൊപ്പം പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ പല സെമിനാറുകളിലും ഈ ലേഖകൻ പങ്കെടുത്തിട്ടുണ്ട്. ഈ സെമിനാറുകളിലെല്ലാം സീറോ മലബാർ സഭയുടെ പൈതൃകവും ആഗോള സഭയുടെ സാർവത്രിക വിശ്വാസപ്രമാണവും തമ്മിൽ സമരസപ്പെടുത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് അദ്ഭു തത്തോടെ നിരീക്ഷിച്ചിട്ടുണ്ട്.
പൈതൃകം വീണ്ടെടുക്കൽ
1923ൽ സീറോമലബാർ ഹയരാർക്കി രൂപപ്പെടുത്തുന്പോൾ റോമിലെ പരിശുദ്ധ സിംഹാസനത്തിന് 10 ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.
സീറോമലബാർ സഭ അവരുടെ തനിമ വീണ്ടെടുക്കണം എന്നതാണ് പ്രധാന ലക്ഷ്യമായിരുന്നത്. ഇക്കാര്യം കൂടുതൽ വ്യക്തമായി രണ്ടാം വത്തിക്കാൻ കൗൺസിലിലെ പൗരസ്ത്യ സഭകൾക്കായുള്ള രേഖയിൽ ആവശ്യപ്പെടുന്നു. മാർത്തോമ്മായുടെ നസ്രാണി പാരന്പര്യം ജീവിത വിശ്വാസപൈതൃകം -ആത്മീയത, ആരാധനക്രമം, ശിക്ഷണക്രമം - മുതലായവ ആഗോളസഭയുടെ സന്പത്താണ്. ചരിത്രത്തിലെ ചില പ്രതിസന്ധികളിൽ നഷ്ടപ്പെട്ടുപോയ പ്രസ്തുത വിശ്വാസപാരന്പര്യങ്ങളെ പുനരുദ്ധരിക്കുക, ആ പാരന്പര്യങ്ങളെ കൈമാറുക എന്നതിലെ നിർണായകഘട്ടം പൂർത്തിയാക്കിയത് മാർ ജോർജ് ആലഞ്ചേരിയാണ്.
1999ൽ സീറോമലബാർ മെത്രാൻ സമിതി സ്വീകരിച്ച ആരാധനക്രമം നടപ്പിലാക്കുക എന്നത് ചില വ്യത്യസ്ത ദൈവശാസ്ത്ര നിലപാടുകളിൽ സഭയ്ക്ക് സാധ്യമായിരുന്നില്ല. 2021ൽ പ്രസ്തുത ഏകീകൃത ആരാധനക്രമം സംബന്ധിച്ച് സഭയിലെല്ലായിടത്തും വിരുദ്ധമായ അഭിപ്രായങ്ങളുണ്ടായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ വിജയമാണ്. വളർച്ചയുടെ പാതയിൽ വിരുദ്ധാഭിപ്രായങ്ങൾ സ്വാഭാവികമാണ്. അത്തരം അഭിപ്രായങ്ങളെ പിതൃസഹജമായ വാത്സല്യത്താൽ സ്വയം സഹിച്ച് മുന്നോട്ടു യാത്ര ചെയ്ത വലിയ ഇടയനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഈ തീരുമാനത്തിൽ അദ്ദേഹം കേരളത്തിലെ ഏതെങ്കിലും രൂപതയോട് പക്ഷപാതം കാണിച്ചുവെന്ന ആരോപണം സത്യത്തിനു നിരക്കാത്തതാണ്. ആബേലച്ചൻ രചിച്ച ‘പുലരിയിൽ നിദ്രയുണർന്നങ്ങേ പാവനസന്നിധിയണയുന്നു, കർത്താവേ നിൻ കരുണയ്ക്കായി നന്ദിപറഞ്ഞു നമിക്കുന്നു’ എന്നീ ഗീതകങ്ങൾ ആരാധനക്രമത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചത് ആരാധനക്രമം വീണ്ടെടുക്കൽ മാത്രമല്ല, കാലാനുസൃതമായി പരിഷ്കരിക്കാൻ കൂടിയാണെന്നു മനസിലാക്കണം.
അല്മായരോടൊപ്പം
കത്തോലിക്കാ കോൺഗ്രസ് എന്ന കത്തോലിക്കാ സമുദായ സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വഹിച്ചിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ വളർച്ച അദ്ഭുതാവഹമാണ്. ലോകത്തിലെ 53 രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടു. ഈ വളർച്ചയിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതാക്കളായ അഡ്വ. ബിജു പറയന്നിലം, പ്രഫ. രാജീവ് കൊച്ചുപറന്പിൽ, ഡോ. ജോബി കാക്കശേരി എന്നിവർക്ക് നല്കുന്ന സ്വാതന്ത്ര്യവും പിന്തുണയും അഭിനന്ദനാർഹമാണ്.
സീറോമലബാർ സഭയുടെ സിനഡൽ കമ്മീഷനുകളിൽ അല്മായ പ്രാതിനിധ്യം വർധിച്ചു. സഭയുടെ ദൈവശാസ്ത്ര കമ്മീഷനിൽ വരെ അല്മായർക്കു പ്രാതിനിധ്യം നല്കാൻ തയാറായി. സീറോ മലബാർ സഭയുടെ പുരാതന ചരിത്രത്തില്‍ അല്മായരുടെ പങ്കാളിത്തം നിര്‍ണായകമാണ്. ഈ പങ്കാളിത്തം വർധിപ്പിച്ച് ക്രമേണ സഭയെ അല്മായരുടെ സഭയെന്ന പൗരാണിക തനിമ വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പിൻഗാമികൾ തുടരട്ടെ. അദ്ദേഹത്തിന് അഭിമാനിക്കാം; എന്നെ പൂർവപിതാക്കൾ ഭരമേൽപ്പിച്ച വിശ്വാസ പൈതൃകം വളർത്തി വലുതാക്കി കൈമാറുന്നു.
യേശുവിന്റെ മഹത്വം തന്നേക്കാൾ പ്രഗത്ഭരായ പന്ത്രണ്ട് അപ്പസ്തോലന്മാരെയും അനേകം ശിഷ്യരെയും നേതൃത്വത്തിലേക്ക് വളർത്തി എന്നതാണ്. തന്റെ അജപാലന ശുശ്രൂഷകളിൽ അനേകരെ പിൻഗാമികളായി വളർത്തി സീറോ മലബാർ സഭയുടെ പൈതൃകം വിശ്വസ്തതയോടെ കൈമാറാൻ നല്ല ഓട്ടം ഓടിയ വലിയ പിതാവിന് മംഗളങ്ങൾ നേരുന്നു.
സഭയുടെ വികസനം
കർദിനാൾ മാർ ആലഞ്ചേരിയുടെ കാലഘട്ടം സീറോമലബാർ സഭയുടെ വികസനത്തിന്റെ നാളുകളായിരുന്നു. സഭയ്ക്ക് റോമിൽ ഒരു കാര്യാലയം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്.
കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ മുതലായ പ്രദേശങ്ങളിൽ കുടിയേറിയ വിശ്വാസികൾക്ക് സ്വന്തം വിശ്വാസപൈതൃകം നിലനിർത്താൻ സഹായകമായ വിധത്തിൽ ഭരണസംവിധാനങ്ങൾ രൂപംകൊണ്ടു. സ്വന്തം സംസ്കാരത്തിന്റെ വിലയറിയാത്തവർക്ക് ഈ സംവിധാനങ്ങൾ ഭാരമാണ്. എന്നാൽ, സംസ്കാരം വിലയുള്ളതാണെന്ന് അറിയുന്നവർക്ക് ഈ ഭരണസംവിധാനം തലമുറകൾക്കായുള്ള നിക്ഷേപമാണ്. അറേബ്യൻ നാടുകളിൽ ഒരു രൂപതാ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമങ്ങളുടെ അവസാന ഘട്ടമാണ്.
ഇന്ത്യയിൽ രൂപംകൊണ്ട ഷംഷാബാദ് രൂപത മാർ ആലഞ്ചേരിയുടെ കിരീടത്തിലെ പൊൻതൂവലാണ്. നൂറ്റാണ്ടുകളായി കേരളത്തിനു വെളിയിൽ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ സുവിശേഷം പ്രഘോഷിക്കാനുള്ള സ്വാതന്ത്ര്യം സീറോ മലബാർ സഭയ്ക്കുണ്ടായിരുന്നില്ല. ഷംഷാബാദ് രൂപയുടെ പ്രഖ്യാപനത്തിലൂടെ ഇന്ത്യ മുഴുവനും സുവിശേഷം പ്രഘോഷിക്കാനുള്ള അധികാരം സീറോമലബാർ സഭയ്ക്ക് സ്വന്തമായി ലഭിച്ചു.
കേരളത്തിലെ എപ്പിസ്കോപ്പൽ സഭയ്ക്കൊപ്പം മറ്റു വിഭാഗങ്ങളുമായും ബന്ധം സ്ഥാപിക്കാനുള്ള പിതാവിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. കത്തോലിക്കാ സഭയിലെതന്നെ വിവിധ റീത്തുകളുമായുള്ള സഹകരണം പിതാവിന്റെ ശ്രമഫലമായി കൂടുതൽ ശക്തമായി. വിവിധ സമുദായ-മത നേതാക്കൾക്ക് മൗണ്ട് സെന്റ് തോമസ് ആതിഥ്യ മരുളി.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് സമദൂരം പാലിക്കുകയും അതേസമയം പ്രശ്നാധിഷ്ഠിതമായി പ്രതികരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നന്മ സഭയ്ക്കും സമൂഹത്തിനും അനുകരണീയമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഭാരതത്തിലെ ക്രൈസ്തവർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചത് ഈയവസരത്തിൽ ഓർക്കുന്നു.
പ്രഫ. കെ.എം. ഫ്രാൻസിസ്