വിഴിഞ്ഞം: കേരളത്തിന് അഭിമാനനിമിഷം
പിണറായി വിജയൻ (മുഖ്യമന്ത്രി)
Wednesday, April 30, 2025 10:46 PM IST
കേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. തീർച്ചയായും കേരളചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ചരിത്രമുഹൂർത്തമാണിത്, കേരള സർക്കാരിനും ജനതയ്ക്കും അഭിമാനനിമിഷവും. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തിന്റെ മുൻകൈയിൽ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യക്കു ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശനകവാടമായിരിക്കും ഈ തുറമുഖം. ഇതോടെ സമുദ്രമാർഗേയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറുകയാണ്. ആഗോള ചരക്കു ഗതാഗതത്തിൽ അതിപ്രാധാന്യമുള്ള സാന്നിധ്യമായി നമ്മുടെ രാജ്യം മാറുകയാണ്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ കൊമേഴ്സ്യൽ ഓപ്പറേഷൻ 2024ൽ തന്നെ ആരംഭിച്ചു. 2045ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ 2028ൽ പൂർത്തീകരിക്കാനാകും. ഒന്നാം ഘട്ടം അതിവേഗം പൂർത്തിയാക്കി കമ്മീഷനിലെത്തിക്കാൻ കഴിഞ്ഞു. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണസംസ്കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.
കടുത്ത സാന്പത്തിക പ്രയാസങ്ങൾ സംസ്ഥാനം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചുകൊണ്ടാണ് കരാറിലെ ലക്ഷ്യസമയത്തിന് വളരെ മുന്പുതന്നെ ഈ പദ്ധതി പൂർത്തിയാക്കുന്നത്. ആകെ ചെലവായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് മുടക്കിയത്. 2,454 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും. കേന്ദ്രവിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ല. അത് ലഭിക്കും എന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.
രാജ്യത്തെതന്നെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാക്കിയിരിക്കുന്നത്. തുറമുഖത്തെ അത്യാധുനിക സംവിധാനങ്ങൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുവെന്നത് ചരക്കുനീക്കത്തെ ത്വരിതപ്പെടുത്തും. ഐഐടി മദ്രാസും മാരിടൈം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച റഡാർ, സെൻസർ എന്നിവ ഉപയോഗിച്ചുള്ള വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമാണ് കപ്പലുകളുടെ ചലനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നത്. ചരക്കുനീക്കത്തെ വേഗത്തിലാക്കാൻ ഈ പുതുമകൾ സഹായിക്കുന്നുണ്ട്.
ഇന്ത്യക്കു സ്വന്തമായി ഡീപ് വാട്ടർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമില്ല. രാജ്യത്തെ ട്രാൻസ്ഷിപ്മെന്റ് ചരക്കിന്റെ വലിയ ശതമാനവും സിംഗപ്പൂർ, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴിയാണ് നിലവിൽ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതുവഴി ഇന്ത്യക്ക് പ്രതിവർഷം 200 മുതൽ 220 മില്യണ് ഡോളർ വരെ വരുമാന നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാപാരരംഗത്തെ ഈ വിഷമാവസ്ഥയ്ക്ക് വിഴിഞ്ഞം തുറമുഖം അന്ത്യം കുറിക്കും. ആ നിലയ്ക്കു രാജ്യത്തിന്റെ പൊതു സാന്പത്തിക സ്ഥിതിക്കു കൂടി വലിയ സംഭാവന നൽകാൻ കേരളത്തിനു കഴിയുന്നു എന്നതു ചെറിയ കാര്യമല്ല.
അന്താരാഷ്ട്ര കപ്പൽപ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയിൽ, റോഡ്, എയർ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും. ലോകത്തിലെതന്നെ സുപ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിലൊന്നാകുന്ന ഇത് കേരളത്തിന്റെ, പ്രത്യേകിച്ച് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടും.
ഇന്ത്യൻ ചരക്കുകളുടെ ട്രാൻസ്ഷിപ്മെന്റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞം തുറമുഖത്തെ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ രാജ്യത്തിന്റെ വ്യാപാരരംഗത്ത് വലിയ ഉത്തേജനമുണ്ടാക്കും. മറ്റ് പല തുറമുഖങ്ങളെയും അപേക്ഷിച്ച് അറ്റകുറ്റപ്പണി ചെലവ് കുറവായതിനാലും 20,000 ടിഇയു വരെ ശേഷിയുള്ള കപ്പലുകൾക്ക് ചരക്കിറക്കാനുള്ള ശേഷിയുള്ളതിനാലും വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ കേന്ദ്രമായി മാറുമെന്നുറപ്പാണ്.
തിരുവനന്തപുരം നഗരത്തിനു ചുറ്റും നിർമാണത്തിലുള്ള ഔട്ടർ റിംഗ് റോഡുമായും കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് ഗതാഗതം സുഗമമാവും.
വിഴിഞ്ഞം തുറമുഖത്തെയും 10 കിലോമീറ്റർ അപ്പുറമുള്ള ബാലരാമപുരം റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ നിർമാണത്തിലാണ്. അതിലുൾപ്പെട്ട ഒമ്പതു കിലോമീറ്റർ തുരങ്കം രാജ്യത്തെ നീളമേറിയ രണ്ടാമത്തെ തുരങ്കപാതയാവും. ഈ റെയിൽപാത നിലവിൽ വരുന്നതോടെ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്കുഗതാഗതം എളുപ്പമാകും. ഇത് നാടിന്റെ സമഗ്രവികസനത്തിനുള്ള ചാലകശക്തികൂടിയാകും.
ഇങ്ങനെയൊരു തുറമുഖം നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്കുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെയുമെല്ലാം ആവലാതികൾ കേട്ടു മനസിലാക്കി സമഗ്രമായ പുനരധിവാസ നടപടികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിനു സാധിച്ചു. ജീവനോപാധി നഷ്ടപരിഹാരം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ തുടങ്ങി വൈവിധ്യമാർന്ന നടപടികളിലൂടെയാണ് പുനരധിവാസം ഉറപ്പാക്കാനായത്.
ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മത്സ്യബന്ധന തുറമുഖ നിർമാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക്, ആശുപത്രി, വിദ്യാഭ്യാസ, കായിക മേഖലകൾക്കായുള്ള ഇടപെടലുകൾ, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകൾ നടത്താൻ സർക്കാരിനു സാധിച്ചു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം തുറമുഖം സമീപവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വലിയ പങ്കു വഹിക്കും. ഇതുവഴി ധാരാളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്നതും. വിഴിഞ്ഞം തുറമുഖത്തിലും അതിന്റെ ഓപ്പറേഷൻ പങ്കാളികളിലും കരാർ കന്പനികളിലുമായി ആകെ 755 പേർ നിലവിൽ തൊഴിൽ നേടിയിട്ടുണ്ട്. ഇവരിൽ 67 ശതമാനത്തോളം കേരളത്തിൽനിന്നുള്ളവരാണ്. അതിൽതന്നെ 57 ശതമാനം തിരുവനന്തപുരത്തുനിന്നുള്ളവരും 35 ശതമാനം വിഴിഞ്ഞം സ്വദേശികളുമാണ്.
തുറമുഖത്തെ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വനിതകളെ പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഇത്തരം യന്ത്രങ്ങൾ സ്ത്രീകൾ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ നയമാണ് ഇതിലൂടെയെല്ലാം ദൃശ്യമാകുന്നത്. ഇങ്ങനെ പ്രാദേശികതലത്തിൽനിന്നു തുടങ്ങി കേരളത്തിന്റെയും അതുവഴി ഈ രാജ്യത്തിന്റെയും ബഹുമുഖമായ മുന്നേറ്റത്തിന്റെ ഊർജസ്രോതസായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുകയാണ്. ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വലിയ ചുവടുവയ്പാണിത്. മാരിടൈം വിനിമയങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും ഹബ്ബായുള്ള കേരളത്തിന്റെ വളർച്ച ഇവിടെ ആരംഭിക്കുകയാണ്. അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള ഇന്ത്യയുടെ കുതിപ്പിനും തുടക്കമിടുകയാണ്.