കേരള വനിതകൾക്ക് വെല്ലുവിളി; ആശമാർ നേരിടുന്ന സാമൂഹിക വിവേചനവും സാന്പത്തിക ചൂഷണവും
ഡോ. ജോസഫ് ഏബ്രഹാം
Monday, June 2, 2025 12:44 AM IST
ആശമാരുടെ സമരം, കേരളത്തിലെ സാമൂഹികവും സാന്പത്തികവുമായി വളരെ പിന്നാക്കം നില്ക്കുന്ന ഒരു വിഭാഗം സ്ത്രീത്തൊഴിലാളികളുടെ സാമൂഹികനീതിക്കുവേണ്ടിയുള്ള നിലവിളിയാണ്. കേരളത്തിലെ ഒരുവിഭാഗം വനിതകൾ ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കും സാന്പത്തിക ചൂഷണത്തിനും വിധേയമാക്കപ്പെട്ട്, മോചനത്തിനായി ഉഴലുകയാണ്. നാം കേളികൊട്ടി പ്രചരിപ്പിച്ച ‘കേരള മോഡൽ’ വികസന പരിപ്രേക്ഷ്യത്തിന്റെ തകർച്ചയെയാണ് ആശമാരുടെ സമരം പ്രതിഫലിപ്പിക്കുന്നത്. നവ-ആധുനിക കേരള നിർമിതിക്കായി കേരളത്തിലെ ആശമാർ ഉൾപ്പെടുന്ന വനിതാ സമൂഹം അഭിമുഖീകരിക്കുന്ന ആറ് മുഖ്യ വെല്ലുവിളികൾ ഇവിടെ പ്രതിപാദിക്കട്ടെ. പൊടിക്കൈ പ്രയോഗങ്ങൾ പോരാ, ഇവയെ സമയബന്ധിതമായി മറികടക്കാൻ ആശമാരുടെ സമരം ഒരു നിമിത്തംതന്നെയാണ്.
തകർന്ന കേരള മോഡൽ
വികസനകാര്യങ്ങളിൽ കേരളം ഇന്ത്യയിൽ താരതമ്യേന മെച്ചപ്പെട്ട സംസ്ഥാനമാണ്. ദേശീയതലത്തിൽ വളരെ ഉയർന്ന എച്ച്ഡിഐ (മാനവ വികസന സൂചിക), വളരെ കുറഞ്ഞ കേവല ദാരിദ്ര്യം, ബിസിനസ് ചെയ്യാൻ എളുപ്പം തുടങ്ങിയവയിൽ നാം പ്രത്യേകം മുന്നേറ്റം നേടിയിരിക്കുന്നു.
എന്നിരുന്നാലും സംസ്ഥാനത്തെ ആശമാർ മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി ഇപ്പോൾ നീണ്ട പണിമുടക്കിലാണ് (ഫെബ്രുവരി പത്തിന് തുടങ്ങിയ സമരം തുടരുന്നു).
കൂടാതെ വനിതാ സിപിഒ തസ്തികയിലെ റാങ്ക് ഹോൾഡർമാർ സർക്കാരിന്റെ ജോലി പോസ്റ്റിംഗിനായി ദീർഘനാളായി പണിമുടക്കിയിരുന്നു. റാങ്ക് ഹോൾഡർമാർക്ക് ലഭിക്കേണ്ടിയിരുന്ന നിശ്ചിത ജോലികൾ ഔദ്യോഗിക നടപടിക്രമങ്ങളുടെ കാലതാമസവും വീഴ്ചയും മൂലം അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിൽ ലിംഗവിവേചനം വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സമഗ്രവളർച്ചയുടെ അഭാവത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
വികേന്ദ്രീകൃതവും ശക്തവുമായ പൊതുജനാരോഗ്യ സംവിധാനം, മികച്ച സാമൂഹിക പങ്കാളിത്ത സൂചകങ്ങൾ എന്നിവയ്ക്ക് കേരളം എപ്പോഴും പ്രശംസിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, പൊതു സാമൂഹിക മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ സംസ്ഥാനത്തു സമഗ്ര വളർച്ച കൈവരിക്കുന്നതിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളും വെല്ലുവിളികളും എടുത്തുകാണിക്കുന്നു. ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് മികച്ച വേതനം, വിരമിക്കൽ ആനുകൂല്യങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് (ASHA), വോളണ്ടിയർമാർ/തൊഴിലാളികൾ നാലു മാസത്തിലേറെയായി പ്രതിഷേധ സമരം നടത്തുന്നത്.

സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമായ, താഴേത്തട്ടിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവരുടെ പരാതികൾക്കു അടിവരയിടുന്നു. സ്ത്രീകളുടെ തൊഴിൽശക്തി അംഗീകരിക്കുന്നതിനും അവർക്ക് അർഹമായ വേതനം നൽകുന്നതിലുമുള്ള പരാജയം, വ്യവസ്ഥാപരമായ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇതിനു കാരണം.
ഇത്തരം വെല്ലുവിളികൾക്കു മറുപടിയായി, ലിംഗപരമായ പ്രതികരണ ബജറ്റിംഗ് നടപ്പാക്കുന്നതിൽ കേരളം വളരെ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2024-25ൽ ലിംഗബജറ്റ് വിഹിതം മൊത്തം പദ്ധതി വിഹിതത്തിന്റെ 21.35% ആയി എന്ന് സർക്കാർ അവകാശപ്പെടുന്നു. ഇത് സ്ത്രീശക്തീകരണത്തിനുള്ള നമ്മുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി കരുതാം. ജോലിസ്ഥലത്ത് ക്രഷുകൾ സ്ഥാപിക്കൽ, സ്കൂളുകളിൽ ആർത്തവ, ശുചിത്വ പരിപാടികൾ എന്നിവ നടപ്പിലാക്കൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. കൂടാതെ, സ്ത്രീകളെ സാമൂഹിക തലങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ കേരളം പൊതുവെ മുൻപന്തിയിലാണ്. വികേന്ദ്രീകൃത ഭരണ കാര്യക്ഷമതയിലും സ്ത്രീകളുടെ ജീവിതനിലവാരം സംരക്ഷിക്കുന്നതിലും കേരളത്തിലെ പല സ്വയംഭരണ സ്ഥാപനങ്ങളും വളരെ ഉയർന്ന നിലയിലാണ്. എന്നിരുന്നാലും ആശവർക്കർമാരും മറ്റ് വനിതാ പ്രഫഷണൽ തൊഴിലന്വേഷകരും നിലവിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ സൂചിപ്പിക്കുന്നത് പല തലങ്ങളിൽ അർഹമായ പരിഗണന സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ്.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, താഴ്ന്ന വരുമാനക്കാരും അനൗപചാരിക തൊഴിൽമേഖലയിലുമുള്ളവരുമായ ഈ വനിതകളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്ന് സമീപകാല വനിതാ പ്രതിഷേധ സമരങ്ങൾ സൂചിപ്പിക്കുന്നു. സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും പുതിയ വനിതാ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവയുടെ ഫലപ്രദമായ നടപ്പിലാക്കലിനും യോജിച്ച ശ്രമങ്ങളുണ്ടാകണം. ആഴത്തിൽ വേരൂന്നിയിട്ടുള്ള ലിംഗാധിഷ്ഠിതമായ പക്ഷപാതങ്ങളും അസന്തുലിതാവസ്ഥയും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും അനിവാര്യമാണ്. വളരെ പ്രഘോഷിക്കപ്പെട്ടുവന്നിരുന്ന കേരള മോഡൽ വികസനം ആശ വോളണ്ടിയേഴ്സ് പൊളിച്ചടുക്കിയിരിക്കുന്നു.
അതിതീവ്ര ദാരിദ്ര്യം
അതിതീവ്ര ദരിദ്രരെ കണ്ടെത്താൻ 2021ൽ കേരള സർക്കാർ നടത്തിയ സർവേയിൽ തിരിച്ചറിഞ്ഞ കുടുംബങ്ങളിൽ ചില ആശ വർക്കർമാരുടെ കുടുംബങ്ങളും ഉൾപ്പെടുന്നുണ്ടാകണം എന്ന് ന്യായമായും കരുതാവുന്നതാണ്. ഈ തൊഴിലാളികളിൽ പലർക്കും വളരെ കുറഞ്ഞ വേതനവും വാസയോഗ്യമായ വീടുകളില്ലായ്മ, ഭക്ഷണമില്ലായ്മ, തീവ്ര ആരോഗ്യ പ്രശ്നങ്ങൾ എന്നീ പിന്നാക്കാവസ്ഥകൾ ഉള്ളതിനാൽ സംസ്ഥാന സർക്കാരിന് ഈ സമരം ഒത്തുതീർപ്പാക്കുന്നതിൽനിന്നു മാറിനിൽക്കാനാവില്ല.
കേരളത്തിലെ ആശ വോളണ്ടിയർമാരിൽ പലരും സാന്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽനിന്നുള്ളവരാണ്. ഇവരിൽ കുറെപേരെങ്കിലും ദാരിദ്ര്യരേഖയ്ക്ക് (ബിപിഎൽ) താഴെയുള്ള വിഭാഗങ്ങളിൽനിന്നുള്ളവരാണ്. എല്ലാ ആശ വർക്കർമാരും കടുത്ത ദാരിദ്ര്യത്തിലാണെന്ന് തരംതിരിച്ചിട്ടില്ലെങ്കിലും അവരുടെ പ്രതിമാസ ഓണറേറിയം പലപ്പോഴും മിനിമം വേതന നിരക്കിനേക്കാൾ വളരെ താഴെയാണ്. പല സന്ദർഭങ്ങളിലും ഇവർക്ക് പേയ്മെന്റുകൾ/ഓണറേറിയം വൈകിയോ ക്രമരഹിതമോ ആയാണ് ലഭിക്കുന്നത്. ഇത് ഇവരുടെ സാന്പത്തിക പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നുണ്ട്.
വോളണ്ടറി തൊഴിൽ
ആശ വോളണ്ടിയർമാരെ ഔദ്യോഗികമായി സർക്കാർ ജീവനക്കാരായി നിലവിൽ കണക്കാക്കാനാവില്ല. മറിച്ച് ജോലിയിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനം, പരിമിതമായ ഓണറേറിയം എന്നിവയുള്ള സന്നദ്ധ പ്രവർത്തകരായിട്ടാണ് പരിഗണിക്കപ്പെട്ടു വരുന്നത്. കേരളത്തിൽ ഒരു ആശ വർക്കർക്കുള്ള പ്രതിമാസ വരുമാനം ₹7,000 മുതൽ ₹10,000 വരെയാണ്. ഇതുതന്നെ ജോലി അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളെ ആശ്രയിച്ചാണ് ലഭിക്കുക. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുക്കുന്പോൾ ഇത് ഒട്ടും പര്യാപ്തമല്ല. മിക്ക ആശവോളണ്ടിയർമാരും വനിതകളാണ്. പലപ്പോഴും ഇവരുടെ കുടുംബങ്ങളുടെ ഏകമോ അല്ലെങ്കിൽ പ്രാഥമികമോ ആയ വരുമാനം കണ്ടെത്തുന്നവരാണ് മിക്കവരും.
പെൻഷനുകൾ, ആരോഗ്യ ഇൻഷ്വറൻസ്, തൊഴിൽസുരക്ഷ പോലെയുള്ള ഔപചാരിക പരിരക്ഷകളുടെ അഭാവം എന്നിവ ഇവരുടെ സാന്പത്തിക സുസ്ഥിരതയെ കൂടുതൽ പരുങ്ങലിലാക്കിയിരിക്കുന്നു.
സ്ത്രീവിരുദ്ധത
ഈ സമരക്കാർ ഉയർത്തുന്ന അവകാശങ്ങൾ സംസ്ഥാന സർക്കാരിന് ഗുരുതരമായ രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികളാണ് നൽകിയിരിക്കുന്നത്. കോവിഡ്-19 പ്രതിസന്ധികളിൽ നിർണായക പങ്ക് വഹിക്കുകയും പൊതുജനാരോഗ്യ പരിപാടികളിലൂടെ കേരള സമൂഹത്തിനു മികച്ച സേവനം നൽകുകയും ചെയ്തവരാണ് ഈ മുൻനിര ആരോഗ്യ പ്രവർത്തകർ.
അവകാശങ്ങൾക്കും അന്തസിനുംവേണ്ടി സമരം ചെയ്യാൻ അവർ നിർബന്ധിതരാകുന്നത് ഇടതുപക്ഷത്തിനു നേരേയുള്ള കടുത്ത വിമർശനമാകുന്നു. കേരള വികസന മാതൃകയിൽ, അനൗപചാരിക പരിചരണ സേവന മേഖലയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം തുറന്നുകാട്ടുന്നത്. ഇത് നിലവിലെ ഭരണകൂടത്തിലുള്ള പൊതുജന വിശ്വാസവും അവർക്കുള്ള പിന്തുണയും ഇല്ലാതാക്കിയിരിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്കും താഴ്ന്ന വരുമാനുമുള്ള സമൂഹത്തിനും.
(തുടരും)