ധന്യൻ മാർ തോമസ് കുര്യാളശേരി ലോകത്തെ നവീകരിച്ച നല്ലിടയൻ
ഡോ. ജെ.ജി. റോയ്
Monday, June 2, 2025 12:46 AM IST
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, തന്റെ വിശുദ്ധമായ ജീവിതംകൊണ്ടും അഗാധമായ ആധ്യാത്മികജ്ഞാനംകൊണ്ടും കേരള കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും സമാധാനപൂർണവും പുരോഗമനപരവുമായ വളർച്ചയ്ക്ക് ദിശാബോധം നൽകിയ ധന്യൻ മാർ തോമസ് കുര്യാളശേരി നമ്മിൽനിന്നു വേർപെട്ടിട്ട് നൂറു വർഷം തികയുന്നു. ഭാരത കത്തോലിക്കാ സഭാചരിത്രത്തിൽ ‘ധന്യൻ’ പദവിയിൽ എത്തിയ ആദ്യത്തെ മെത്രാനാണ് മാർ കുര്യാളശേരി.
1899ൽ മാർ മാത്യു മാക്കീൽ ചങ്ങനാശേരി വികാരിയാത്തിന്റെ നേതൃത്വം വഹിക്കുന്ന കാലത്താണ് തോമസ് കുര്യാളശേരി അച്ചൻ വൈദികപഠനം പൂർത്തിയാക്കി റോമിൽനിന്നു തിരിച്ചെത്തിയത്. തുടർന്ന് സെന്റ് ബർക്ക്മാൻസ് ബോർഡിംഗ് വൈസ് റെക്ടറും ചേന്നങ്കരി, കാവാലം, എടത്വ, ചന്പക്കുളം ഇടവകകളിൽ വികാരിയുമായി. 1911 ഒക്ടോബറിൽ അദ്ദേഹത്തെ വിശുദ്ധ പത്താം പീയൂസ് മാർപാപ്പ ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിച്ചു.
പിന്നീട് 1923ൽ ചങ്ങനാശേരി വികാരിയത്തിനെ സ്വതന്ത്ര രൂപതയായി ഉയർത്തിയപ്പോൾ അതിന്റെ പ്രഥമ മെത്രാനായും നിയോഗിക്കപ്പെട്ടു. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ ‘എല്ലാം മിശിഹായിൽ നവീകരിക്കുക’ എന്ന ആപ്തവാക്യത്തെ സ്വന്തമായി സ്വീകരിച്ച് വളരെ വിനീതനായി, പതിമൂന്നര വർഷം ചങ്ങനാശേരി രൂപതയിൽ മേൽപ്പട്ടക്കാരനായി അദ്ദേഹം കർമനിരതനായി.
1925 മേയ് 27ന് തന്റെ പൗരോഹിത്യത്തിന്റെ 26-ാം വർഷികദിനത്തിൽ, താൻ വൈദികപരിശീലനം നേടിയ പ്രൊപ്പഗാന്താ കോളജിലെ ചാപ്പലിൽ അർപ്പിച്ച വിശുദ്ധ കുർബാന, അവസാനബലി അർപ്പണമായി. അതിനുശേഷം അദ്ദേഹം ശയ്യാവലംബിയായി. ജൂണ് രണ്ടിന് 52-ാമത്തെ വയസിൽ മാർ തോമസ് കുര്യാളശേരി നമ്മിൽനിന്ന് ശാരീരികമായി വേർപെട്ടു.
അജപാലന പ്രവർത്തനങ്ങൾ
ദൈവജനം മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുവാൻ സന്നദ്ധമാണെങ്കിൽ ചെറിയ അജഗണമായിരിക്കുന്പോഴും ഒരു ഉൾപ്രേരകം എന്നപോലെ തങ്ങളായിരിക്കുന്ന ഇടങ്ങളിലെ വലിയ സമൂഹത്തെ, നന്മയിലേക്ക് രൂപാന്തരപ്പെടുത്തുവാൻ അവർക്കു കഴിയുമെന്ന് കുര്യാളശേരി പിതാവ് വിശ്വസിച്ചു. അതിനവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ അജപാലന പ്രവർത്തനങ്ങളെ അദ്ദേഹം ചിട്ടപ്പെടുത്തിയത്.
വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയുമായിരുന്നു ദൈവജനത്തെ ദൈവോന്മുഖമാക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന പ്രധാന മാർഗങ്ങൾ. അനന്യമായ ദിവ്യകാരുണ്യഭക്തിയായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധിയുടെ മുഖമുദ്ര.
താൻ ആസ്വദിച്ച ആരാധനാ അനുഭവം, ലോകാവസാനംവരെ ലോകത്തിൽ ലഭ്യമാക്കാൻ അദ്ദേഹം അദമ്യമായി ആഗ്രഹിച്ചതിന്റെ പരിണതഫലമാണ് അദ്ദേഹം രൂപംകൊടുത്ത വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹം. എടത്വായിൽ വികാരി ആയിരിക്കുന്പോൾ ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്റെ കാലിത്തൊഴുത്തിൽ കേവലം ആറുപേരുമായി 1908ൽ ആരംഭിച്ച ആരാധനാ സന്യാസിനീ സമൂഹം വളർന്ന് 5000 സന്യാസിനിമാരുടെ വലിയ സമൂഹമായിത്തീർന്നിരിക്കുന്നു. നാലു ഭൂഖണ്ഡങ്ങളിലായി 105 രൂപതകളിൽ ഈ സന്യാസിനീ സമൂഹം ഇന്ന് ശുശ്രൂഷ ചെയ്യുന്നുണ്ട്. വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനീ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുന്പോഴും തന്റെ രൂപതയിലുള്ള മറ്റു സമർപ്പിത സമൂഹങ്ങൾക്കും വേണ്ടത്ര പ്രോത്സാഹനം നൽകാൻ അദ്ദേഹം മറന്നില്ല.
മാർ കുര്യാളശേരിക്കു സഭയും കുടുംബവും പൊതുസമൂഹവും വ്യത്യസ്തങ്ങളായി നവീകരിക്കപ്പെടേണ്ട മേഖലകളായിരുന്നില്ല. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഭയുടെയും, താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അത്യന്താപേക്ഷിതമായിരുന്ന എല്ലാ നവീകരണപ്രസ്ഥാനങ്ങൾക്കും ഒന്നുപോലെ അദ്ദേഹം പ്രോത്സാഹനം നൽകി. അത് കേവലം വൈദികൻ ആയിരിക്കുന്പോഴോ മെത്രാൻ ആയിരിക്കുന്പോഴോ സൽപേരിനുവേണ്ടിയോ നടത്തിയ പ്രവർത്തനങ്ങളായിരുന്നില്ല.
ദളിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രയത്നിച്ചു
ഭാരത സുറിയാനിസഭയിൽ അക്കാലത്ത് നടമാടിയിരുന്ന ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് ഏറ്റവും പ്രധാനമായ ദൈവികദൗത്യമായി അദ്ദേഹം കണ്ടിരുന്നു. ചേന്നങ്കരിയിലും കാവാലത്തും എടത്വായിലും ചന്പക്കുളത്തും വികാരി ആയിരിക്കുന്പോഴും പിന്നീട് രൂപതയുടെ മേലധ്യക്ഷനായിരിക്കുന്പോഴും അതിനായി അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നതായി സഭാരേഖകൾ വ്യക്തമാക്കുന്നു.
എല്ലാവരെയും സമന്മാരായി കാണാനും ദളിത് ഭവനങ്ങളിൽ പോകാനും അവരോടൊപ്പം പ്രാർഥിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനു മടി ഉണ്ടായിരുന്നില്ല. മെത്രാനായതിനുശേഷം ഒരിക്കൽ തന്റെ ബന്ധുവീട് സന്ദർശിച്ച അവസരത്തിൽ, അവിടെ പറന്പിൽ പണിചെയ്തുകൊണ്ടിരുന്ന ദളിതരെ മഴയത്തുപോലും ഭവനത്തിൽ പ്രവേശിപ്പിക്കാത്ത നടപടി പിതാവിനെ ക്ഷുഭിതനാക്കി. “അവരെ വീട്ടിനകത്തു കയറാൻ അനുവദിച്ചില്ലെങ്കിൽ ഈ പടി കടന്ന് ഞാൻ ഇനി ഈ വീട്ടിൽ വരികയില്ല” എന്ന പിതാവിന്റെ ശാഠ്യത്തിനു മുൻപിൽ തുല്യത ഉറപ്പാക്കാൻ വീട്ടുകാർ നിർബന്ധിതരായി എന്നു ചരിത്രരേഖകളിൽ കാണുന്നു.
1906 മുതൽ 1910 വരെ എടത്വായിൽ വികാരി ആയിരിക്കുന്പോൾ ദളിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി ധാരാളം പ്രയത്നിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നാട്ടിൽ കോളറ പടർന്നുപിടിച്ച കാലത്ത് തന്റെ ആരോഗ്യമോ സൗഖ്യമോ വകവയ്ക്കാതെ എല്ലാ ഭവനങ്ങളിലും പ്രാർഥനയോടെ അദ്ദേഹം കടന്നുചെന്നിരുന്നതായി പള്ളി രേഖകളിൽ കാണാം.
വിദ്യാഭ്യാസം, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം ദളിതർക്കടക്കം ലഭ്യമാക്കുക എന്നത് ജീവിതദൗത്യമായി അദ്ദേഹം ഏറ്റെടുത്തിരുന്നു. സ്ത്രീവിദ്യാഭ്യാസം നാട്ടിൽ പ്രോത്സാഹിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹമായിരുന്നു. പെണ്കുട്ടികൾക്കായി ധാരാളം സ്കൂളുകളും ബോർഡിംഗുകളും അദ്ദേഹം സ്ഥാപിച്ചു. അവർക്ക് ഉന്നതവിദ്യാഭ്യാസത്തിന് നാട്ടിൽ സൗകര്യം ഇല്ലാതിരുന്നതുകൊണ്ട് ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് ഹൈസ്കൂളിലും എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലും പെണ്കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കാൻ അവസരം ലഭ്യമാക്കി. ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിന്റെ സ്ഥാപനം അദ്ദേഹത്തിന്റെ സംഭാവനകളിൽ സുപ്രധാനമാണ്. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം, എല്ലാ സ്കൂളുകളിലും ശരിയായ മതബോധനം ഉറപ്പാക്കി.
ധന്യൻ കുര്യാളശേരി തോമാ മെത്രാൻ ചങ്ങനാശേരി വികാരിയാത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്പോൾ വെറും 94 ഇടവകകളാണ് ഉണ്ടായിരുന്നത്. തന്റെ 14 വർഷത്തെ അജപാലന കാലഘട്ടത്തിൽ അത് 114 ആയി വർധിച്ചു. കൂടാതെ, അനേകം കുരിശുപള്ളികളും കപ്പേളകളും സന്യാസഭവനങ്ങളും വിദ്യാലയങ്ങളും ആരംഭിക്കുന്നതിനു നേതൃത്വം കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
മദ്യത്തിനെതിരേ ബോധവത്കരണം
മദ്യപാനത്തെ അതീവ ഗുരുതരമായ സാമൂഹിക, കുടുംബവിപത്തായാണ് അദ്ദേഹം കണ്ടിരുന്നത്. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മാരകവിപത്തായി മദ്യപാനത്തെ അദ്ദേഹം മുദ്രകുത്തി. തന്റെ അനേകം ഇടയലേഖനങ്ങൾ മദ്യത്തിനെതിരേയുള്ള ബോധവത്കരണത്തിനായി അദ്ദേഹം മാറ്റിവച്ചു. “മദ്യം കുടിക്കരുത്, ഉണ്ടാക്കരുത്, വിതരണം ചെയ്യരുത്, മദ്യപാനത്തിന് ആരെയും പ്രേരിപ്പിക്കരുത്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയുള്ളവർക്ക് സഭയുമായി യാതൊരു ബന്ധവും ഉണ്ടാവില്ല എന്ന് കർശന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു. മദ്യനിരോധനത്തെ സംബന്ധിച്ച് 1917ൽ ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന എം.എൽ. ജനാർദനൻപിള്ള ‘മദ്യപാനം’ എന്ന വിഷയം സഭയിൽ അവതരിപ്പിക്കുന്നതിനായി പിതാവിന്റെ അഭിപ്രായങ്ങൾ ആരാഞ്ഞു. അതിനു മറുപടിയായി മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ചുള്ള പിതാവിന്റെ അഭിപ്രായങ്ങളും പൊതുനന്മയ്ക്കായി ഗവണ്മെന്റിനു ചെയ്യാൻ കഴിയുന്ന മൂന്നു നിർദേശങ്ങളും പിതാവ് രേഖാമൂലം നൽകി. ഈ രേഖ വായിക്കുന്പോൾ മദ്യവിപത്തിനെ സംബന്ധിച്ച് അന്നത്തെ പൊതുസമൂഹത്തിൽ പിതാവിന്റെ അഭിപ്രായങ്ങളായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നതെന്ന് മനസിലാക്കാം.
(സ്കൂൾ ഓഫ് ബയോ സയൻസ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
റിട്ടയേഡ് സീനിയർ പ്രഫസറാണ് ലേഖകന്)