വനിതാ പിന്നാക്കാവസ്ഥകൾ
കേരള വനിതകൾക്ക് വെല്ലുവിളി-2 / ഡോ. ജോസഫ് ഏബ്രഹാം
Monday, June 2, 2025 11:57 PM IST
കേരളത്തിലെ വനിതകൾ നേരിടുന്ന ഏതാനും മുഖ്യ പിന്നാക്കാവസ്ഥകൾ അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ.
1. താഴ്ന്ന വനിതാ തൊഴിൽ പങ്കാളിത്തം.
2. കൂലിയില്ലാ ഗാർഹിക തൊഴിലുകളുടെ ഗതിവിഗതികൾ.
3. വേതന വരുമാന വർധനയുടെ താഴ്ന്ന/കുറഞ്ഞ വളർച്ചാ നിരക്കുകൾ.
4. രാഷ്ട്രീയ അധികാര-പങ്കുവയ്ക്കലുകളിലെ അസമത്വങ്ങൾ.
5. പൊതുവെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകളിൽ തളയ്ക്കപ്പെടൽ.
6. സാന്പത്തിക ഉൾപ്പെടുത്തലിൽ അവഗണന. മേൽതലങ്ങളിൽ സ്ത്രീ-പുരുഷ തുല്യ പരിഗണനകളുടെ അഭാവം വനിതകൾക്ക് മുഖ്യ വെല്ലുവിളിയായി നിലനില്ക്കുന്നു.
തൊഴിൽപങ്കാളിത്ത/നിരക്ക്
കേന്ദ്രസർക്കാരിലെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ പുതിയ സർവേ പ്രകാരം 2023-24ൽ കേരളത്തിലെ വനിത-പുരുഷ തൊഴിൽ പങ്കാളിത്ത നിരക്കുകൾ അനുബന്ധ ദേശീയ നിരക്കുകളേക്കാൾ വളരെ പിന്നിലാണ്. കേരളത്തിൽ ഇവ യഥാക്രമം 33.4%, 59.1% എന്നിങ്ങനെയും ഇന്ത്യയിൽ 41.7%, 78.8% എന്നിങ്ങനെയുമാണ്. രൂക്ഷമായ ലിംഗാധിഷ്ഠിത തൊഴിൽ വിവേചനം കേരള സ്ത്രീകൾ നേരിടുന്നുണ്ട്.
ഗാർഹിക കൂലിയില്ലാ തൊഴിലുകൾ
കുടുംബ-ഗാർഹിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇന്ത്യയിലെ വനിതകൾ പുരുഷന്മാരേക്കാൾ പത്ത് മടങ്ങ് അധിക സമയം ഉപയോഗപ്പെടുത്തുന്നതായി എഎൽഒ സർവേ/മക്കൽസ്കി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഗാർഹിക പരിപാലനത്തിൽ വനിതകളുടെ കഠിനാധ്വാനത്തിന് കൂലി ലഭിക്കുന്നില്ല. വീട്ടുജോലികൾക്കുശേഷം കുടുംബം പോറ്റാൻ പണിയെടുത്താൽ അവർക്ക് തുച്ഛമായ പ്രതിഫലം നൽകുന്നത് ന്യായീകരിക്കാനാകില്ല.
വേതനവർധന
2022-23ൽ അഖിലേന്ത്യതലത്തിൽ വനിതകളുടെ വേതന-വരുമാനം 5.2% വർധിച്ചപ്പോൾ കേരളത്തിൽ 4.7% വർധന രേഖപ്പെടുത്തി. ഇതോടൊപ്പം കേരളത്തിലെ പട്ടണപ്രദേശങ്ങളിൽ പണിയെടുക്കുന്ന വനിതകൾക്ക് പ്രതിദിനം ശരാശരി 494 രൂപ ലഭിക്കുന്പോൾ പുരുഷന്മാർക്ക് 903 രൂപ ലഭിക്കുന്നു. ലിംഗാധിഷ്ഠിത വേതനവിടവ് കേരളത്തിൽ രൂക്ഷമാണ്.
സാന്പത്തിക ഉൾപ്പെടുത്തൽ
വ്യക്തിഗത, അഖിലേന്ത്യ ബാങ്ക് നിക്ഷേപങ്ങളിൽ 40% മാത്രമേ വനിതകളുടെ പേരിലായിട്ടുള്ളൂ, കേരളത്തിൽ 36% ആണ്.
രാഷ്ട്രീയാധികാര പങ്കാളിത്തം
പ്രാദേശിക, ഗ്രാമ-ബ്ലോക്ക്- ജില്ലാ തലങ്ങളിൽ 50:50 സ്ത്രീ-പുരുഷ അനുബന്ധം നിർബന്ധമാക്കിയിട്ടുള്ള മാതൃക, കേരള നിയമസഭ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കിയിട്ടില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഒരു വനിതപോലും തെരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ, അഖിലേന്ത്യാതലത്തിൽ 13.6% അംഗങ്ങൾ വനിതകളാണ്. 2021-22ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 8.6% അംഗങ്ങൾ വനിതകളാണ്. കേരളത്തിൽ ഇത് ദേശീയ ശരാശരിയായ 10 ശതമാനത്തെക്കാൾ കുറവാണ്.
രൂക്ഷമായ വേതനവിവേചനം
കേരളത്തിലെ കർഷകത്തൊഴിലാളികൾക്ക് പ്രതിദിന വേതനം 830 രൂപയും 710 രൂപയും ആയി യഥാക്രമം കഠിന-ലളിത ജോലികൾക്ക് നിജപ്പെടുത്തിയിരുന്നു. എന്നാൽ, പലപ്പോഴും വനിതകൾക്ക് നിശ്ചിത നിരക്കിനേക്കാൾ കുറഞ്ഞ കൂലിയാണ് ലഭിക്കാറുള്ളത്. മേൽ നിരക്കുകൾ അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പുകാർ, ആശ വോളണ്ടിയർമാർ എന്നിവയുടെ യഥാക്രമം പ്രതിദിന ശരാശരി നിരക്കുകളായ 417 രൂപ, 369 രൂപ, 300 രൂപ എന്നതിനേക്കാൾ ഉയർന്നതാണ്. ഇതും ഒരുപാട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
ഫണ്ട് വിഹിത തർക്കങ്ങൾ
കേന്ദ്രസർക്കാർ നിർദേശിച്ച മാൻഡേറ്റുകൾ മിക്കവയും പാലിച്ചതായി സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. അതേസമയം, സംസ്ഥാന സർക്കാർ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ ഫണ്ട് റിലീസുകൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. ഈ തർക്കം പദ്ധതി ഗുണഭോക്താക്കളുടെയും പ്രവർത്തകരുടെയും താത്പര്യങ്ങളെ തുടരെ ഹനിക്കുന്നു.
2025-26 ബജറ്റിൽ
നിർദിഷ്ട ഓണറേറിയം: ആശ തൊഴിലാളികൾ അവരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപ ആയി വർധിപ്പിച്ച് തുക ബജറ്റിൽ വകയിരുത്തണമെന്ന് അഭ്യർഥിക്കുന്നു.
കണക്കാക്കിയ വാർഷികച്ചെലവ്: നിർദിഷ്ട ഓണറേറിയം (21,000) നടപ്പിലാക്കുകയാണെങ്കിൽ വാർഷിക മൊത്തം ചെലവ് ഏകദേശം 660 കോടിയായി ഉയരും. നിലവിലെ മുൻ സാന്പത്തിക വാർഷിക ചിലവുമായി താരതമ്യപ്പെടുത്തുന്പോൾ ഏകദേശം 449 കോടി രൂപയുടെ വർധന.
വിരമിക്കൽ ആനൂകൂല്യങ്ങൾ: 5,00,000 രൂപ എന്ന ഒറ്റത്തവണ വിരമിക്കൽ ആനുകൂല്യത്തിനും തൊഴിലാളികൾ വാദിക്കുന്നുണ്ട്. എന്നിരുന്നാലും ഈ ആവശ്യത്തിനായിട്ടുള്ള പ്രത്യേക തുക ബജറ്റിൽ വകയിരുത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ല.
സമുദ്രത്തിലെ തുള്ളി
ചുരുക്കത്തിൽ, ആശാവർക്കർമാരുടെ ആവശ്യം നിറവേറ്റുന്നതിന് സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർധന ആവശ്യമാണ്. സർക്കാർ നടത്തുന്ന പാഴ്ചെലവുകൾ നിർത്തലാക്കി ഈ തുക കണ്ടെത്താവുന്നതാണ്.
രണ്ടു ദശാബ്ദങ്ങളായി ചൂഷണം
2005ൽ നിലവിൽ വന്ന ആശാ തൊഴിലാളികൾക്കായുള്ള ‘സന്നദ്ധ പ്രവർത്തക മാതൃക’ ഏകദേശം രണ്ടു ദശാബ്ദമായി വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. ‘സന്നദ്ധ പ്രവർത്തക ജോലി’ എന്നു വിളിക്കുന്നത് നാം അംഗീകരിക്കേണ്ടതുണ്ട്. ആശാ പ്രവർത്തകരുടെ നിലവിലെ സേവനങ്ങൾ വേണ്ടെന്നു വയ്ക്കാൻ ഈ സർക്കാർ തയാറാകുമോ? ഔപചാരിക തൊഴിൽ, തൊഴിൽ സംരക്ഷണം, പെൻഷനുകൾ എന്നിവ നൽകാതെ കുറഞ്ഞ വേതനം നൽകി സ്ത്രീകൾ മുഖേന കോർ ആരോഗ്യ സേവനങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നു. ഈ സംവിധാനം അവരുടെ അധ്വാനത്തെ കുറച്ചുകാണുന്നു. മാത്രമല്ല, ലിംഗപരവും സാന്പത്തികവുമായ അസമത്വത്തെ ചൂഷണം ചെയ്യുകയുമാണ്.
എൻഎച്ച്എം മോഡൽ പരാജയം
ആശാ വോളണ്ടിയർമാർ മുഖേന നടപ്പാക്കിവരുന്ന ആരോഗ്യ പ്രോത്സാഹന പരിപാടിക്ക് നന്നായി രൂപകല്പന ചെയ്ത ഉള്ളടക്കം, ലക്ഷ്യങ്ങൾ, ഉത്തരവാദിത്വങ്ങൾ, സാന്പത്തിക പാക്കേജുകൾ, പ്രോത്സാഹനങ്ങൾ എന്നിവയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ എൻഎച്ച്എം ആസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ, നടപ്പാകാത്ത പ്രവർത്തനങ്ങൾ, പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ, തുടർനടപടികൾ സ്വീകരിക്കേണ്ട ഇനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ മിക്കവയും ലഭ്യമല്ല. ദുർഭരണത്തിന് ഉദാഹരണമാണ് ഈ പദ്ധതി നടത്തിപ്പ്. സംസ്ഥാനത്തെ ജനങ്ങൾക്ക് നിലവിൽ ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാൻ ഈ സർക്കാരിന് കഴിയില്ല, താത്പര്യമില്ല എന്നതിന്റെ ഒരുദാഹരണമാണ് ഈ സമരം തുടരുന്നത്.
ഭരണപരമായ വിടവുകൾ
ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിലുള്ള ആശാ പരിപാടിക്ക് വ്യക്തമായി നിർവചിക്കപ്പെട്ട സമഗ്ര ഘടനയുണ്ട്. കേരളത്തിലാകട്ടെ ആശാ പ്രോഗ്രാമിന്റെ അടിസ്ഥാനപരമായ നടത്തിപ്പിൽ ഭരണപരമായ വിടവുകൾ രൂക്ഷമാണ്. ശക്തവും ഉത്തരവാദിത്വമുള്ളതുമായ ഭരണനടത്തിപ്പില്ലെങ്കിൽ ‘ആശ’മാതിരിയുള്ള നിലവിലെ തട്ടുമുട്ട് ചട്ടക്കൂടുകൾ പ്രായോഗികമായി തകരുമെന്ന് വ്യക്തമാകുന്നു.
1. നിരീക്ഷണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അഭാവം: വിശദമായ പ്രവർത്തന മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള എൻഎച്ച്എം ഓഫീസുകൾക്ക് ആശാ വോളണ്ടിയർമാരുടെ ജോലികൾ, പരാതി തീർപ്പാക്കൽ, നടത്തിപ്പ് പ്രശ്നങ്ങൾ എന്നിവ തത്സമയം ട്രാക്ക് ചെയ്യാൻ പലപ്പോഴും സാധിച്ചിരുന്നില്ല. ഇതിനുള്ള സംവിധാനങ്ങൾ വേണ്ടവിധം പ്രവർത്തിക്കുന്നുണ്ടോ എന്ന് പുനഃപരിശോധിക്കേണ്ടതാണ്.
2. അമിതരാഷ്ട്രീയത്താൽ സംഭവിച്ച ഭരണപരമായ നടത്തിപ്പ് പരാജയമാണ് ഉണ്ടായിരിക്കുന്നത്. ആശാ വോളണ്ടിയർമാർക്കുള്ള ആനുകൂല്യങ്ങൾ, പിന്തുണ സംവിധാനങ്ങൾ എന്നിവ പലപ്പോഴും ഉദ്യോഗസ്ഥ ചുവപ്പുനാടയിൽ കുടുങ്ങുകയോ രാഷ്ട്രീയ വാചകമടിയിൽ തകരുകയോ ചെയ്യുന്നു. പ്രവർത്തനക്ഷമമായ പ്രതികരണ സംവിധാനം നിലവിലില്ല. പല ആശാ വർക്കർമാരും അവരുടെ ഫീൽഡ് നടത്തിപ്പ് ഡേറ്റയും മറ്റ് ആശങ്കകളും മാസങ്ങളോളം പരിശോധിക്കപ്പെടാതെ കുമിഞ്ഞുകൂടുന്നതായി പരാതിപ്പെട്ടിരുന്നു.
3. ഫീൽഡ്തല മുൻനിര തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും അവഗണിക്കുന്നത് ഗുരുതരമായ വിശ്വാസ്യതാ വിടവ് സൃഷ്ടിച്ചിരിക്കുന്നു.
4. താഴ്ന്ന തലങ്ങളിലെ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ആരോഗ്യ ഭരണരംഗം താഴ്ന്ന തലങ്ങളിൽ അസന്തുലിതാവസ്ഥയിലേക്കു വഴുതിവീണിരിക്കുകയാണ്. ആശാ വോളണ്ടിയർമാരുടെ സൽസ്വഭാവം, പ്രവർത്തനശേഷി, കുറഞ്ഞ വേതനത്തിൽ കടുത്ത ജോലി ചെയ്യാനുള്ള സന്മനസ് എന്നിവയാണ് ഈ വകുപ്പ് നാളുകളായി ആശ്രയിച്ചുവന്നിരുന്നത്.
നിഗമനങ്ങൾ
ഈ ആശാ മാതൃക ദീർഘകാലമായി അന്യായമായ നടത്തിപ്പിനെയാണ് ആശ്രയിച്ചുപോന്നിരുന്നത്. കൂടാതെ, ചൂഷണപരമായ നടത്തിപ്പും. ആശവോളണ്ടിയർമാരുടെ പ്രതിഷേധ സമരം ഇവരുടെ നീറുന്ന അതൃപ്തിയെ പ്രതിഫലിപ്പിക്കുന്നു.
വാചകമടി -മേളകൾ, പ്രതികരണശേഷിയുള്ളതും ഡേറ്റാ അധിഷ്ഠിതവുമായ ഭരണത്തിനു പകരമാവില്ല എന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണ് ഈ സമരം. സാമൂഹിക വികസനത്തിൽ കേരളം അതിന്റെ നേതൃത്വം നിലനിർത്തണമെങ്കിൽ അടിസ്ഥാനതല ഫീഡ്ബാക്ക് സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന തലത്തിലുള്ള മുൻനിര പ്രവർത്തകരെ അവർ അർഹിക്കുന്ന അന്തസോടും തുല്യതയോടും പരിഗണിക്കുകയും വേണം.
പണിമുടക്കുന്ന ആശാ വോളണ്ടിയർമാർ ഒരു സ്വതന്ത്ര അസോസിയേഷന്റെ കീഴിലാണ് സംഘടിക്കുന്നതെങ്കിലും കോണ്ഗ്രസ്, സിപിഐ, ബിജെപി എന്നിവരുൾപ്പെടെയുള്ള ഒന്നിലധികം രാഷ്ട്രീയ പാർട്ടികളുടെ സംഘടനാ പിൻതുണ ലഭിച്ചിട്ടുണ്ട്. ആശമാരുടെ റിട്ടയർമെന്റ് പരിധി പ്രായം നിശ്ചയിച്ച് പ്രസിദ്ധീകരിച്ച ഉത്തരവ് റദ്ദാക്കിയത് സർക്കാരിന്റെ ഭരണപരാജയത്തിന് മകുടം ചാർത്തുന്നു.
ഉപസംഹാരം
കേരളത്തിൽ വളരെ ശക്തമായി തുടരുന്ന ലിംഗാധിഷ്ഠിത വിവേചനവും അനുബന്ധ വനിതാ സാന്പത്തിക പിന്നാക്കാവസ്ഥയും മാറാൻ ആശമാരുടെ സമരം വിജയം കാണണം. നിലവിൽ ആശമാർക്ക് പകരം ആശമാർ മാത്രം.
(അവസാനിച്ചു)