Monday, July 15, 2019 11:20 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
അമിത് ഷാ ചുവടുവച്ചു തുടങ്ങി. ജമ്മു-കാഷ്മീരിൽ ബിജെപിയുടെ സ്വന്തം സർക്കാരെന്ന അജൻഡ നടപ്പാക്കാൻ ഇനി പടിപടിയായി നീക്കങ്ങൾക്കു കാതോർക്കാം. ജമ്മു-കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുമെന്ന വാഗ്ദാനം ഇത്തവണയും ബിജെപി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണയും അതു പ്രഖ്യാപിത നയമായിരുന്നെങ്കിലും പിഡിപിയുമായി കൂട്ടുസർക്കാർ ഉണ്ടാക്കിയതു തടസമായി.
ഒടുവിൽ മെഹബൂബ മുഫ്തിയെ മാറ്റി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോഴേക്കും തെരഞ്ഞെടുപ്പ് തിരക്കുകളായി. ഇപ്പോൾ രാഷ്ട്രപതി ഭരണം നീട്ടുകയും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക ശ്രദ്ധപതിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേക പദവി എടുത്തുകളയുക മാത്രമല്ല സംസ്ഥാനത്ത് സ്വന്തം സർക്കാർ ഉണ്ടാക്കുക എന്നതും അമിത് ഷായുടെ ദൗത്യമാണ്.
രാഷ്ട്രീയമായും നയതന്ത്രപരമായും രാജ്യസുരക്ഷയുടെ കാര്യത്തിലും അതീവ സങ്കീർണമായ സംസ്ഥാനമാണ് ജമ്മു-കാഷ്മീർ. തികഞ്ഞ അവധാനതയോടെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കണം കാഷ്മീരിനെ സംബന്ധിക്കുന്ന ചെറിയ കാര്യങ്ങളിൽപ്പോലും തീരുമാനമെടുക്കാൻ എന്നതാണ് ഇതുവരെയുള്ള കീഴ്വഴക്കം. ഭൂരിപക്ഷത്തിന്റെ ആവേശത്തിലും അധികാരമോഹത്തിന്റെ പേരിലും കാഷ്മീരിൽ തീരുമാനങ്ങൾ എടുക്കരുതെന്നാണ് പിഡിപി, നാഷണൽ കോൺഫ്രൻസ്, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഈ അഭ്യർഥനയ്ക്കു കേന്ദ്രസർക്കാർ എത്രമാത്രം ചെവികൊടുക്കുമെന്നു കണ്ടറിയണം. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തുക എന്നതാണ് ബിജെപിയുടെ ഗെയിംപ്ലാൻ. അതിനുള്ള കരുക്കൾ അമിത് ഷായുടെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി.
ജമ്മുവിൽ സീറ്റ് കൂട്ടൽ
നൂറു നിയമസഭാ സീറ്റുകളായിരുന്നു ജമ്മു-കാഷ്മീർ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ 24 സീറ്റുകൾ പാക് അധീന കാഷ്മീരിലാണ്. 1988ലെ മണ്ഡലപുനർവിഭജനത്തിൽ നിയമസഭാ സീറ്റുകളുടെ എണ്ണം 111 ആയി വർധിപ്പിച്ചു. 24 സീറ്റ് ഒഴിച്ച് 87 സീറ്റുകളിലാണ് അന്നുമുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കാഷ്മീർ താഴ്വരയിൽ 68,88,475 ആണ് ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 54.93 ശതമാനം വരുമിത്. 46 സീറ്റുകളാണ് ഇവിടെയുള്ളത്. ആകെ സീറ്റുകളുടെ 52.87 ശതമാനമാണിത്. 15,948 ചതുരശ്ര കിലോമീറ്ററാണ് കാഷ്മീർ മേഖലയുടെ വിസ്തൃതി.
ജമ്മുവിൽ ജനസംഖ്യ 53,78,538 ആണ്. 42.89 ശതമാനം ജനങ്ങളുള്ള ഇവിടെ 37 മണ്ഡലങ്ങളുണ്ട്. ആകെ സീറ്റിന്റെ 42.52 ശതമാനമാണിത്. ജമ്മു മേഖലയുടെ വിസ്തൃതി 26,293 ചതുരശ്ര കിലോമീറ്ററാണ്. 59,00 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്കിൽ 2,74,289 പേരാണുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 2.18 ശതമാനമാണിത്. നാല് സീറ്റുകളാണിവിടെയുള്ളത്. അതായത് 4.59 ശതമാനം. കാഷ്മീർ മേഖലയിൽ മണ്ഡലത്തിലെ ശരാശരി ജനസംഖ്യ 1.5 ലക്ഷമാണെങ്കിൽ ജമ്മുവിലിത് 1.45 ലക്ഷമാണ്.
എന്നാൽ, ബിജെപി ഈ കണക്കുകളിൽ തൃപ്തരല്ല. ഭൂവിസ്തൃതിയുടെ കാര്യത്തിലും വോട്ടർമാരുടെ എണ്ണത്തിലും ജമ്മുവിനു പരിഗണന കുറവാണെന്നാണു പാർട്ടി വാദിക്കുന്നത്. ജമ്മു, ശ്രീനഗർ ജില്ലകളിലെ മണ്ഡലങ്ങളിൽ തികഞ്ഞ അസമത്വം നിലനിൽക്കുന്നു. ശ്രീനഗറിൽ 6,25,801 വോട്ടർമാർക്കായി എട്ട് മണ്ഡലങ്ങളാണുള്ളത്. എന്നാൽ, ജമ്മുവിലെ 10,10,959 വോട്ടർമാർക്ക് 11 മണ്ഡലങ്ങളേയുള്ളൂ.
തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡലപുനർവിഭജനം നടത്തണമെന്നാണ് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനഭരണം നിശ്ചയിക്കുന്നതിൽ കാഷ്മീർ മേഖലയാണു നിർണായകം. മുഖ്യമന്ത്രിമാരെല്ലാം ഇവിടെനിന്നുള്ള മുസ്ലിംകളാണ്. ജമ്മു, ലഡാക്ക് മേഖലകളെ അപ്രസക്തമാക്കുന്നത് കാഷ്മീർ മേഖലയിലെ കൂടുതൽ നിയമസഭാ സീറ്റുകളാണെന്നാണ് ബിജെപിയുടെ വാദം. ഇതുസംബന്ധിച്ച പാർട്ടി സംസ്ഥാനഘടകം പ്രമേയം പാസാക്കിക്കഴിഞ്ഞു. എന്നാൽ, 2002ൽ രൂപീകരിച്ച ഡി-ലിമിറ്റേഷൻ കമ്മീഷന്റെ ശിപാർശപ്രകാരം 2009ൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചിരുന്നുവെങ്കിലും എണ്ണത്തിൽ മാറ്റം വരുത്തിയില്ല.
പട്ടികവർഗ സംവരണം
സംസ്ഥാന ജനസംഖ്യയുടെ 11.9 ശതമാനം വരുന്ന പട്ടികവർഗക്കാർക്കായി നിയമസഭാ സീറ്റ് സംവരണമാണു ബിജെപിയുടെ മറ്റൊരു ആവശ്യം. 2011ലെ സെൻസസ് പ്രകാരം 9.8 ലക്ഷം ഗുജ്ജാറുകളും 1.1 ലക്ഷം ബകർവാലകളും ഉൾപ്പെടെ സംസ്ഥാനത്ത് 14.9 ലക്ഷം പട്ടികവർഗക്കാരുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ജമ്മുവിലും കാഷ്മീരിലും മാറിമാറിത്താമസിക്കുന്ന നാടോടികളാണിവർ. ഇവർക്കായി സംവരണ മണ്ഡലം വേണമെന്നാണു ബിജെപി ആവശ്യപ്പെടുന്നത്.
എന്നാൽ, ഇപ്പോൾ ഇവരുടെപേരിൽ രംഗത്തുവന്നിരിക്കുന്ന ബിജെപി കുറച്ചുനാൾമുമ്പുവരെ ഇവർക്കെതിരായിരുന്നു എന്നതാണു യാഥാർഥ്യം. ഇവരെ ഒഴിപ്പിക്കുക എന്നതു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനംപോലുമായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. മാത്രവുമല്ല കഠുവയിൽ ബകർവാല സമുദായത്തിൽപ്പെട്ട എട്ടു വയസുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ബിജെപിയുടെ പ്രാദേശിക നേതാക്കൾ രംഗത്തുവന്നതും അടുത്തകാലത്താണ്.
പണ്ഡിറ്റുകളുടെ പുനരധിവാസം
കലാപത്തെത്തുടർന്നു പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിച്ചു പുനരധിവസിപ്പിക്കുക എന്നതാണ് ബിജെപിയുടെ ഒരു അജൻഡ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയാൽ ഉടൻ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളുണ്ടാകുമെന്നാണു സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞദിവസം പറഞ്ഞത്. 1989ൽ തുടങ്ങിയ കലാപത്തെത്തുടർന്നു മൂന്നു ലക്ഷത്തോളം പണ്ഡിറ്റുകൾ താഴ്വര വിട്ടുപോയിട്ടുണ്ടെന്നും അവർക്കു മാന്യമായി തിരിച്ചുവരാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് റാം മാധവ് പറഞ്ഞത്.
ബിജെപിക്കുകൂടി പങ്കാളിത്തമുണ്ടായിരുന്ന കഴിഞ്ഞ സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നു. പ്രത്യേക സുരക്ഷയിൽ പാർപ്പിട സമുച്ചയങ്ങളും സ്കൂളുകളും ആശുപത്രികളും ഷോപ്പിംഗ് മാളുകളും കളിസ്ഥലങ്ങളും അടക്കമുള്ള ടൗൺഷിപ്പ് ആണു പരിഗണിക്കുന്നത്. 2015ൽ ഇതിനുള്ള രൂപരേഖ തയാറാക്കിയതായും റാം മാധവ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പണ്ഡിറ്റുകളുടെ പുനരധിവാസത്തിലൂടെ കാഷ്മീർ മേഖലയിൽ സ്വാധീനമുറപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
എന്നാൽ, താഴ്വരയിൽ ഇത്തരത്തിലുള്ള പുനരധിവാസ കേന്ദ്രം ഒരുക്കുന്നതിനെ വിഘടനവാദികൾ ശക്തമായി എതിർക്കുന്നുണ്ട്. പ്രാദേശിക പാർട്ടികളും അനുകൂലനിലപാടല്ല സ്വീകരിക്കുന്നത്. ഐക്യവും സാഹോദര്യവും വളർത്തിയായിരിക്കണം പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ എന്നാണ് ഇവരുടെ അഭിപ്രായം. പുനരധിവാസം വേണം, എന്നാൽ, കോട്ടകെട്ടി സംരക്ഷിക്കുക എന്നതു പ്രായോഗികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാഷ്മീരി പണ്ഡിറ്റ് നേതാക്കളും ഇത്തരം പുനരധിവാസത്തെ എതിർക്കുകയാണ്. യാഥാർഥ്യബോധത്തിനു നിരക്കാത്ത പദ്ധതിയാണ് ഇതെന്നാണ് ഇവരുടെ അഭിപ്രായം.
44ൽ എത്താൻ
ഇപ്പോൾ സംസ്ഥാന നിയമസഭ നിലവിലില്ലാത്തതിനാൽ മണ്ഡലവിഭജനവും പട്ടികവർഗ സംവരണവും നടത്താൻ തടസമില്ലെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതുവഴി 44 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻകഴിയുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു, ലഡാക്ക് മേഖലയിലെ മുപ്പതോളം നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി ലീഡ് നേടിയിരുന്നു. സഖ്യകക്ഷിയായ സജാദ് ലോണിന്റെ പീപ്പിൾസ് കോൺഫറൻസ് കാഷ്മീരിലെ രണ്ട് മണ്ഡലങ്ങളിലും മുന്നിലെത്തി.
മോദിതരംഗം സംസ്ഥാനത്തും നിലവിലുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാൻ കഴിയുമെന്നുമാണു ബിജെപി കണക്കുകൂട്ടുന്നത്. ജമ്മു, ലഡാക്ക് മേഖലയിലെ മുഴുവൻ സീറ്റും പിടിക്കുകയും കാഷ്മീരിലെ പ്രതിപക്ഷ അനൈക്യവും പീപ്പിൾസ് കോൺഫ്രൻസിന്റെ സ്വാധീനവും മുതലെടുത്തു മൂന്നു സീറ്റെങ്കിലും നേടുകയുമാണു ലക്ഷ്യം. അതിനായി വർഗീയ ധ്രുവീകരണംതന്നെയാണ് ബിജെപി പയറ്റാൻപോകുന്നത് എന്നാണു ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ വെള്ളിയാഴ്ച താഴ്വരയിൽ ഹർത്താലായിരുന്നു. 1931ൽ ദോഗ്ര സൈന്യത്തിന്റെ വെടിയേറ്റ് 22 കാഷ്മീരി മുസ്ലിംകൾ കൊല്ലപ്പെട്ടതിന്റെ അനുസ്മരണം നടത്തുന്ന രക്തസാക്ഷി ദിനമായിരുന്നു അന്ന്. ഹർത്താൽ ആഹ്വാനത്തെത്തുടർന്ന് അന്നേദിവസം റെയിൽ ഗതാഗതവും അമർനാഥ് യാത്രയും നിർത്തിവച്ചു.
ശ്രീനഗറിൽ സംഘടിപ്പിച്ച ചടങ്ങിൽനിന്നു ഗവർണർ സത്യപാൽ മാലിക് വിട്ടുനിന്നു. ചീഫ് സെക്രട്ടറിയും ഗവർണറുടെ ഉപദേശകരിൽ കാഷ്മീരിനു പുറത്തുനിന്നുള്ള നാലുപേരും വിട്ടുനിന്നപ്പോൾ കാഷ്മീരിൽനിന്നുള്ള ഉപദേശകൻ ഖുർഷിദ് അഹമ്മദ് ഖനയ് ശമ്ശാനഭൂമിയായ മസർ-ഇ- ഷൊഹദയിലെത്തി രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ദിൽബഗ് സിംഗും ഇങ്ങോട്ടേക്കെത്തിയില്ല.
മേയ്വരെ കൊല്ലപ്പെട്ടത് 101 ഭീകരർ
ഈ വർഷം മേയ് 31 വരെ 101 ഭീകരരെയാണ് കാഷ്മീരിൽ വധിച്ചത്. ഇവരിൽ 23 പേർ വിദേശികളാണ്. വധിക്കപ്പെട്ടവരിൽ കൊടുംഭീകരൻ സക്കിർ മൂസയും ഉൾപ്പെടുന്നു. അൽഖ്വയ്ദയുമായി ബന്ധമുള്ള അൻസാർ ഗസ്വത്ത്-ഉൽ-ഹിന്ദിന്റെ ഉന്നത കമാൻഡറാണു സക്കിർ മൂസ. മേയ് 28നാണ് ഇയാളെ വധിച്ചത്. 2018ൽ 246 ഭീകരരെയാണ് വധിച്ചത്. 150 പേരും തദ്ദേശീയരായിരുന്നു.
2018ൽ ഇരുന്നൂറോളം പേർ ഭീകരപ്രസ്ഥാനങ്ങളിൽ ചേർന്നെന്നാണ് കണക്കാക്കുന്നത്. ഈ വർഷം മേയ് 25 വരെ 33 പേർ ഭീകരപ്രസ്ഥാനങ്ങളിൽ ചേർന്നിട്ടുണ്ടെന്നും കണക്കാക്കുന്നു.
അതേസമയം കല്ലേറ് സംഭവങ്ങൾ ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. 2016ൽ 2,653 കല്ലേറ് സംഭവങ്ങളുണ്ടായി. 10,571 പേർക്കെതിരേ കേസെടുത്തു. ഇതിൽ 276 പേരെ ജയിലിലടച്ചു. 2017ൽ 1412 സംഭവങ്ങളിലായി 2,838 പേരെയാണ് അറസ്റ്റ് ചെയ്തത്. 63 പേരെ ജയിലിലടച്ചു. 2018ൽ 1458 സംഭവങ്ങളിലായി 3797 പേരെ അറസ്റ്റ് ചെയ്യുകയും 65പേരെ ജയിലിലടയ്ക്കുകയും ചെയ്തു. ഈ വർഷം ആറുമാസത്തിനിടെ 40 കല്ലേറ് സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. നൂറോളം പേർ അറസ്റ്റിലായി.