Thursday, July 25, 2019 12:05 AM IST
ശശി തരൂർ എംപി
നമ്മുടെ രാജ്യത്തെ ജനാധിപത്യഭരണത്തിന്റെ സമീപകാലത്തെ അവിസ്മരണീയ നേട്ടത്തിൽ ഒന്നാണ് 2005 ലെ വിവരാവകാശ നിയമം. യാതൊരു അധികാരവുമില്ലാത്ത സാധാരണക്കാർക്ക് അധികാരകേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശമാണ് ഈ നിയമത്തിലൂടെ ലഭിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനാധിപത്യഭരണത്തിന്റെ അനിതര സാധാരണ വികസനമാണിത്.
ഭരണത്തിൽ നിതാന്തജാഗ്രത പുലർത്തുന്നതിന് ആർടിഐ കാരണമായി. ജനാധിപത്യഭരണം നിലനിൽക്കാൻ സാധാരണക്കാരായ ജനങ്ങൾ പ്രകടമായ സംഭാവനകൾ നൽകുന്നുണ്ട്. യുഎന്നിൽ ആയിരുന്ന സമയത്ത്, ലോകരാജ്യങ്ങളിലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പങ്കെടുക്കാൻ ഇടയായി. ഇന്ത്യയിൽ തിരിച്ചെത്തുന്നതിനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനും മുന്പായിരുന്നു ഇത്. ഇന്ത്യയിലെ വിവരാവകാശ നിയമം ആഗോളതലത്തിൽ ആഘോഷിക്കുന്നത് അഭിമാനത്തോടെ മനസിലാക്കാൻ അന്നെനിക്കു സാധിച്ചു.
ലോകം മുഴുവനുള്ള വിവരാവകാശ പ്രവർത്തകർ നമ്മുടെ രാജ്യത്തെ വിവരാവകാശനിയമത്തെ മാതൃകയാക്കിയാണ് പ്രവർത്തിക്കുന്നത്. വിവരാവകാശനിയമത്തിനായി ഇപ്പോഴത്തെ യുപിഎ ചെയർപേഴ്സൺ സോണിയഗാന്ധിക്കൊപ്പം ഇന്ത്യൻ സമൂഹത്തിൽ കരുണാറോയ്, നിഖിൽദേവ്, ശേഖർ സിംഗ് എന്നിവരെ പോലെയുള്ളവർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ദേശീയ തലത്തിലെ പ്രചാരണങ്ങളെക്കുറിച്ചും ഞാൻ ഈ സെമിനാറിൽ സൂചിപ്പിച്ചു. സുദൃഢമായ ഭരണ-നിയമ സംവിധാനമാണ് ആർടിഐയുടെ വിജയത്തിനു കാരണമെന്ന് ആ സെമിനാറിൽ പങ്കെടുത്തവർക്കു മനസിലായി.
ഭരണത്തിൽ എത്തുന്ന സർക്കാരുകൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ നിയമങ്ങൾ മാറ്റിയെഴുതുന്നതു നമുക്കു പരിചിതമാണ്. എന്നാൽ, ആർടിഐ നടപ്പിലാക്കിയതു മൂലം ഭരണം ഞങ്ങൾക്ക് അത്ര എളുപ്പമല്ലായിരുന്നു. അന്നത്തെ പ്രതിപക്ഷമാണ് ഇന്ന് ഭരണത്തിൽ ഇരിക്കുന്നത്. ആർടിഐ ഭരണസംവിധാനത്തെ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ്. അതിനാലാണ് സർക്കാർ വിവരങ്ങളിൽ ആർടിഐയുടെ പരമോന്നത അഥോറിറ്റിയായ ഒരു സ്വതന്ത്ര കമ്മീഷനെ നിയമിച്ചിരിക്കുന്നത്. നിശ്ചിതകാലത്തേക്കാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി. സുപ്രീംകോടതി ജഡ്ജിയുടെ ശന്പളമാണു നൽകുന്നത്. നടപടികൾ സ്വീകരിക്കുന്നതിന് അധികാരവും നല്കി.
അധികാരങ്ങൾ എടുത്തുമാറ്റുന്നു
ഇപ്പോൾ ഭേദഗതി ബില്ലിലൂടെ ആർടിഐ നിയമത്തിലെ 13, 16, 27 വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരത്തിനു സമമായ മുഖ്യ വിവരാവകാശ കമ്മീഷണർ (സിഐസി), സംസ്ഥാനങ്ങളിൽ ചീഫ് സെക്രട്ടറിക്കു സമമായ സംസ്ഥാന വിവരാവകാശ കമ്മീഷണർ എന്നിവരുടെ അധികാരങ്ങൾ എടുത്തുമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭേദഗതികൾ സാധാരണമാണെന്നു ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നു.
വിവരാവകാശ കമ്മീഷണറുടെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാമെന്നാണു മന്ത്രി പറഞ്ഞത്. ഇതു തെറ്റായ യുക്തിയാണ്, രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ തീരുമാനങ്ങൾ നമുക്ക് ഇപ്പോൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം. ഹൈക്കോടതി ജഡ്ജിക്കു സമമാണോ അവർ? ഈ ആർടിഐ ഭേദഗതി ആർടിഐ നിയമത്തിലെ സാങ്കേതിക തിരുത്തൽ അല്ല, അതിനെ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കമാണ്.
എന്റെ സംശയത്തിനു കാരണം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ സർക്കാർ ആർടിഐ നിയമത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്നതാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും വിവരാവകാശ കമ്മീഷണർമാരടക്കം നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ആർടിഐ അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് വൈകുന്നതിന് കാരണമാകും. കോടതിയിൽ കേസ് എത്തുന്നതു വരെ, 2014 ന് ശേഷം കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഈ സർക്കാർ ഒരു നിയമനവും നടത്തിയിട്ടില്ല. 11 അംഗങ്ങളുള്ള സിഐസിയിൽ മൂന്ന് അംഗങ്ങൾമാത്രമേ 2018 ൽ ഉണ്ടായിരുന്നുള്ളൂ. സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്ന് സർക്കാർ കൂടുതൽ നിയമനങ്ങൾ നടത്തി.
ഇപ്പോൾ, സിഐസിയിൽ നാല് അംഗങ്ങളുടെ ഒഴിവുണ്ട്. 32,000 ആർടിഐ അപേക്ഷകൾ തീർപ്പാക്കാതെ കിടപ്പുണ്ട്. 9,000ൽ അധികം ഒരു വർഷമായി തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളാണ്. മനുഷ്യാവകാശ കമ്മീഷനെപ്പോലെ പല്ലില്ലാത്ത ഒരു സിംഹമാക്കി വിവരാവകാശ കമ്മീഷനെ മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
സാധാരണക്കാരായ ജനങ്ങൾക്ക് ഭരണത്തിൽ ഇടപെടാനുള്ള അവസരമാണ് ആർടിഐ നിയമം നൽകുന്നത്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നായി 60 ലക്ഷത്തോളം പേർ ഈ നിയമം ഉപയോഗിച്ച് വിവരങ്ങൾ അറിഞ്ഞിട്ടുണ്ട്. റേഷൻ കട മുതൽ റിസർവ് ബാങ്ക് വരെയുള്ള വിഷയങ്ങളിൽ ആളുകൾ ആർടിഐ ഉപയോഗിച്ച് വിവരം തേടി. നോട്ട് നിരോധനം, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം, പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും ഓഫീസിൽനിന്നുള്ള വിവിധ വിവരങ്ങൾ, ലോക് പാൽ നിയമനം വൈകുന്നത് തുടങ്ങിയവയിൽ ആർടിഐ ഉപയോഗിച്ച് ആളുകൾ ഉത്തരം തേടി.
സ്വതന്ത്രാധികാരം ഇല്ലാതാകുമോ?
ഇതിനെല്ലാം മറുപടി ലഭിക്കാൻ കാരണം വിവരാവകാശ കമ്മീഷന്റെ സ്വതന്ത്രാധികാരമാണ്. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ആർടിഐ ഭേദഗതി സാധാരണ കാര്യമെന്നാണു സർക്കാർ പറയുന്നത്. എൺപ തോളം ആർടിഐ പ്രവർത്തകർ ഇതുവരെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ, സിസിവി പോലെയുള്ള ഒരു സ്ഥാപനത്തിനുനിലനിൽക്കാൻ കൃത്യമായ കാലാവധിയും സ്ഥിരമായ ശന്പളവും ആവശ്യമാണ്.
ഇന്ത്യൻ യൂണിയൻ/ മദ്രാസ് ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ. ഗാന്ധി കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ആർടിഐ നിയമപ്രകാരം പാർലമെന്റ് സമിതിയുടെ നിർദ്ദേശപ്രകാരമാണ് വിവരാവകാശ കമ്മീഷണർമാരെ നിയമിക്കുന്നത്. എന്നാൽ, പുതിയ ഭേദഗതി വരുന്നതോടെ ഇത് ഇല്ലാതാകും. സർക്കാർ തോന്നുന്പോൾ ഇവരെ പുറത്താക്കാനും തോന്നുന്ന വേതനം നൽകുന്നതുമാണ് പുതിയ ഭേദഗതി.
ഇതു കമ്മീഷന്റെ സ്വയംഭരണം ഇല്ലാതാക്കും. ഇതുകൊണ്ടാണ് ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഞാൻ പറയുന്നത്; ഇത് ആർടിഐ ഭേദഗതി ബിൽ അല്ല, ആർടിഐയെ ഇല്ലാതാക്കാനുള്ളതാണ് എന്ന്.
നിയമപരമായുള്ള സമിതിക്ക് ഭരണപരമായുള്ള സമിതിയുടെ ശന്പളം ലഭിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ഇതുശരിയല്ല. ട്രൈബ്യൂണൽ ചെയർമാന്റെയും സുപ്രീംകോടതി ജഡ്ജിമാരുടെയും ശന്പളം ഒന്നാണെന്ന് 2017 ലെ വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഇതു സിഐസിയുടെ കാര്യത്തിൽ തുടരുന്നില്ല. സംസ്ഥാനങ്ങളിൽ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക മാനദണ്ഡങ്ങൾ ഇറക്കി. ഇതു സംസ്ഥാനങ്ങളുടെ ഭരണത്തിലുള്ള കടന്നുകയറ്റമാണ്.
ഫെഡറലിസത്തെ തകർക്കുന്നു
ഫെഡറലിസത്തിനു പ്രതിജ്ഞാബദ്ധമാണെന്നു കേന്ദ്രസർക്കാർ പറയുന്പോഴും അതിനെ തച്ചുടയ്ക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. പാർലമെന്ററി സമിതി സമഗ്രമായി പഠിച്ചശേഷം, 2005 ൽ പാർലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായാണ് വിവരാവകാശ നിയമം പാസാക്കിയത്. അന്നത്തെ സർക്കാർ തിടുക്കത്തിൽ പാസാക്കിയ നിയമമാണെന്ന് പറഞ്ഞാണ് ബിജെപി സർക്കാർ ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതു വിരോധാഭാസമാണ്. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പോലും രൂപവത്കരിക്കാതെയാണ് വിവരാവകാശനിയമത്തെ ഭേദഗതി ചെയ്യാൻ ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതു മിനിമം സർക്കാർ, മാക്സിമം ഭരണം അല്ല. ഇതു രാഷ്ട്രീയവിരോധമാണ്.
പൊതുജനാഭിപ്രായം തേടാതെ, അതായത്, പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി രൂപവത്കരിക്കാതെയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാതെയും പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കാതെയുമാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമിക്കുന്നത്. കരടുബില്ലുകൾ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുമെന്ന് 2014ൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. യുപിഎ, എൻഡിഎ മുൻ സർക്കാരുകളുടെ കാലത്ത് കരടുബില്ലുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു പൊതുജനാഭിപ്രായവും തേടാതെയാണ് ഈ ബിൽ ലോക്സഭയുടെ പരിഗണനയ്ക്കു വന്നിരിക്കുന്നത്. ജൂലൈ എട്ടിനാണ് ലോക്സഭാംഗങ്ങൾക്കു ഭേദഗതി ബില്ലിന്റെ പകർപ്പ് ലഭിച്ചത്. ആർടിഐ നിയമത്തിന്റെ 4(1) വകുപ്പിൽ പറയുന്നത്, നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ പൊതുജനങ്ങളെ അറിയിച്ച് അഭിപ്രായം തേടണമെന്നാണ്. ഇക്കാര്യവും ഇവിടെ പാലിച്ചിട്ടില്ല. അതിനാൽ, ആർടിഐ നിയമത്തിന്റെ ലംഘനമാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്.
പാർലമെന്റിനെ റബർസ്റ്റാന്പാക്കുന്നു
സിഐസിയിലെ ഒഴിവ് നികത്തുന്നതിന് 2018 ജൂലൈ 26ന് പഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മുൻ വിജ്ഞാപനങ്ങളിൽനിന്ന് വ്യത്യസ്തമായി അഞ്ചുവർഷം കാലാവധി എന്നത് ആ വിജ്ഞാപനത്തിൽ കണ്ടില്ല. ശന്പളം എത്രയെന്ന് പറഞ്ഞിരുന്നില്ല. സിഐസി നിയമനത്തിന് സ്ഥിരം ശന്പളം ഏർപ്പെടുത്തണമെന്നാണ് ആർടിഐ നിയമത്തിൽ പറയുന്നത്. എന്നാൽ, കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിൽ സിഐസി നിയമനം വൈകുന്നതിനു കാരണം പാർലമെന്റിന്റെ പരിഗണനയിൽ ആർടിഐ ഭേദഗതി ബിൽ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞു.
ഇതു സൂചിപ്പിക്കുന്നത് പാർലമെന്റിനെ ഒരു റബർ സ്റ്റാന്പായാണു കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നാണ്. പാർലമെന്റിന്റെ അധികാരത്തിന് എതിരേയുള്ള നീക്കം പാർലമെന്റ് അലക്ഷ്യമായി പരിഗണിക്കും. എന്നാൽ, പാർലമെന്റ് അലക്ഷ്യ നോട്ടീസുമായി ഞാൻ മുന്നോട്ടു പോകുന്നില്ല. പാർലമെന്റിന്റെ അധികാരത്തിനെതിരേയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ സ്പീക്കർ നടപടി സ്വീകരിക്കണം.
എന്തിനാണു തിടുക്കപ്പെട്ട് ആർടിഐ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്്?. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് സിഐസി ആവശ്യപ്പെട്ടതു കൊണ്ടാണോ. ഈ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ചില പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും ആർടിഐ വിവരങ്ങളും പൊതുജനങ്ങൾ ഒത്തുനോക്കിയിരുന്നു. എന്നാൽ, ചിലരുടെ വിവരങ്ങൾ ആർടിഐ വഴി ലഭിച്ചില്ല. ഇക്കാര്യം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ചില സംഘടനകളും ആർടിഐ പ്രവർത്തകരും ഇതിനെതിരേ ചോദ്യം ഉയർത്തുന്നുണ്ട്.
ജനാധിപത്യത്തിനു ഭീഷണി
ജനാധിപത്യ രാജ്യത്ത് സർക്കാരിനെ പരിശോധിക്കാനുള്ള സ്വതന്ത്രസംവിധാനത്തെ നിയന്ത്രിക്കാതെ, അതിന് അധികാരം നൽകുകയാണ് വേണ്ടത്. അധികാരം ഒരു ഇടത്തുമാത്രം കേന്ദ്രീകരിച്ചാൽ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ്. ഇതിനാൽ, ഈ ആർടിഐ ഭേദഗതി സാധാരണയായുള്ള നടപടിക്രമമായി മാത്രം കാണാൻ സാധിക്കില്ല. ഈ ഭേദഗതി നടപ്പിലാക്കിയാൽ, പ്രധാനമന്ത്രിയുടെ ഓഫീസിനെ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു കേന്ദ്രസർക്കാർ വകുപ്പായി വിവരാവകാശ കമ്മീഷൻ മാറും.
എക്കാലവും ഭരണത്തിലിരിക്കാൻ ഒരു സർക്കാരിനും സാധിക്കില്ല. ഒരിക്കൽ പാർലമെന്റിന്റെ എതിർവശത്ത് ഇരിക്കേണ്ടിവരും. അന്ന് ആർടിഐയുടെ സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാക്കിയതിൽ നിങ്ങൾ പശ്ചാത്തപിക്കും. ഭരണഘടനയുടെ മൂല്യങ്ങളായ സ്വാതന്ത്ര്യത്തിന്റെയും ഫെഡറലിസത്തിന്റെയും ലംഘനമാണ് ഈ ഭേദഗതി. അതിനാൽ ഈ ബിൽ പിൻവലിച്ച്, പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം. ഇതിനായി വൈകാതെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി രൂപവത്കരിക്കണം.
അതിനാൽ, ഞാനും എന്റെ പാർട്ടിയും നേർവഴിക്കല്ലാതെ തിടുക്കപ്പെട്ടുകൊണ്ടുവന്ന ആപത്കരമായ ഈ നിയമനിർമാണാത്തെ എതിർക്കുകയും ഈ ബിൽ പിൻവലിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അതിനാൽ ബഹുമാനപ്പെട്ട മന്ത്രിയോട് ഈ ബിൽ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
(ആർടിഐ ഭേദഗതി ബില്ലിനെ എതിർത്ത് കോൺഗ്രസ് അംഗം ശശി തരൂർ പാർലമെന്റിൽ
നടത്തിയ പ്രസംഗം)