Friday, July 26, 2019 12:38 AM IST
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
എല്ലു മുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം..! പക്ഷേ, എല്ല് ഇങ്ങനെ കഷണം കഷണമായി മുറിച്ചു പണി തന്നാൽ പിന്നെ എങ്ങനെ തിന്നും സഖാവേ... സിപിഐക്കാരുടെ ചോദ്യം വല്യേട്ടനോടാണ്. ലാത്തിച്ചാർജിൽ ലേണേഴ്സ് മാത്രമുള്ള ക്യാന്പിലെ ജൂണിയർ പോലീസുകാരാണ് സിപിഐ നേതാക്കളെയടക്കം ആളറിയാതെ തല്ലിയതെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ, എല്ലാവരെയും അറിയാവുന്ന ലോക്കൽ പോലീസുകാരാണ് തങ്ങളുടെ പുറത്ത് എട്ടും എച്ചും വരച്ചതെന്നാണ് ഇപ്പോൾ സിപിഐക്കാർ പറയുന്നത്.
പോലീസ് ആളും പേരും പാർട്ടിയും നോക്കി തല്ലുന്നതാണല്ലോ നാട്ടുനടപ്പ്. പ്രതിപക്ഷക്കാരെ നേരിടുന്പോൾ പോലീസുകാർ "ഭരത്ചന്ദ്രൻ ഐപിഎസ്' ആയി മാറണം. അടി, തട, വെടി, പുക എല്ലാം ഇഷ്ടംപോലെയാകാം. ഇനി ഭരണപക്ഷക്കാരെയാണ് നേരിടേണ്ടതെങ്കിൽ "വക്കാലത്തു നാരായണൻകുട്ടി' മതിയാകും. സമാധാനം, ഉപദേശം, നിർദേശം, ഒത്തുതീർപ്പ്... ഇതൊന്നും ഫലിച്ചില്ലെങ്കിൽ ക്ഷീണം മാറ്റാൻ ലേശം ഫുൾജാർ ജലപീരങ്കി. അതോടെ ഭരണപക്ഷക്കാർ തുണിയും പിഴിഞ്ഞു പൊയ്ക്കൊള്ളും.
ഇങ്ങനെ പോലീസ് കാര്യങ്ങൾ മുറപോലെ പോകുന്ന നാട്ടിലാണ് ഭരണപക്ഷത്തെ ഒരു എംഎൽഎയുടെ എല്ലിനു തല്ലു വീണതു സർക്കാരിനു പൊല്ലാപ്പായി മാറിയിരിക്കുന്നത്. എന്നാൽ, ഇവിടെ പേരും പാർട്ടിയും നോക്കിത്തന്നെയാണോ തല്ലിയതെന്ന സംശയമാണ് ഇപ്പോൾ പലർക്കുമുള്ളത്. ഒറ്റയടിക്ക് എൽദോ എംഎൽഎയുടെ കൈയിലെ "എല്ല് ദോ' ആകണമെങ്കിൽ പേരു നോക്കിയിട്ടില്ല എന്നു പറയാൻ പറ്റില്ലല്ലോ. പേര് എൽദോ ആയതു നന്നായി, എൽതീനോ എൽചാറോ ഒക്കെ ആയിരുന്നെങ്കിൽ അവർ അടിച്ചുകൂട്ടി അച്ചാറിട്ടേനെ.
"എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്നു പറഞ്ഞപ്പോൾ എല്ല് തല്ലിയൊടിച്ചിട്ടു ശരിയാക്കാനാ വരുന്നതെന്നു തീരെ പ്രതീക്ഷിച്ചില്ല. തല്ലിയൊടിച്ചെങ്കിലെന്താ സർക്കാർ ചെലവിൽ പ്ലാസ്റ്റർ ഇട്ടു തരുന്നില്ലേ!
നിയമസഭയിൽ മന്ത്രിമുഖ്യനെ ചെറുതായൊന്നു തോണ്ടിയ ചരിത്രം എൽദോ എംഎൽഎയ്ക്കുണ്ട്. നാക്കിന് എല്ലില്ലാതിരുന്നതു ഭാഗ്യം, അല്ലെങ്കിൽ അന്നേ ഒടിഞ്ഞേനെയെന്നാണ് തത്പരകക്ഷികൾ പറയുന്നത്.
തങ്ങളുടെ കുട്ടിസഖാക്കളോട് ഇരട്ടച്ചങ്കുള്ള പോലീസ് കാണിച്ച ഇരട്ടത്താപ്പിനെ പല്ലും നഖവും ഉപയോഗിച്ചു നേരിടാൻ ഇറങ്ങിയപ്പോൾ സ്വന്തം എല്ലിന്റെ കാര്യം ശ്രദ്ധിച്ചില്ല എന്നൊരു കുഴപ്പമേ എംഎൽഎയ്ക്കു പറ്റിയുള്ളൂ.
സ്വന്തം സഖാക്കളുടെ എല്ലും തലയും പോലീസ് തല്ലിയൊടിച്ചിട്ടും പാർട്ടിയിലെ എല്ലുമൂപ്പുള്ള നേതാക്കളെല്ലാം കല്ലിനു കാറ്റുപിടിച്ചതു പോലെ ഇരുന്നതേയുള്ളെന്ന പരാതിയും പാർട്ടിയിൽ പലർക്കുമുണ്ട്.
ഒരു എംഎൽഎയെ കണ്ടാൽ തിരിച്ചറിയാത്ത പോലീസുകാരാണോ ഈ നാട്ടിലുള്ളതെന്നാണ് ഇപ്പോൾ പാർട്ടിക്കാരുടെ ചോദ്യം. തന്റെ എല്ലിനു പുല്ലുവില കല്പിച്ച പോലീസിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത തല്ലിന്റെ ചിത്രം പുറത്തുവിട്ടുകൊണ്ട് എംഎൽഎ മല്ലിനു തന്നെയാണെന്ന സൂചന നൽകിക്കഴിഞ്ഞു. എംഎൽഎയ്ക്കു തല്ലുകിട്ടിയതു നിർഭാഗ്യകരമെന്നാണ് സർക്കാർ പറഞ്ഞത്. ശരിയാണ്, തലയായിരുന്നു ലക്ഷ്യം, ഭാഗ്യമില്ലാത്തതുകൊണ്ടു കൈയിലെ എല്ല് ആയിപ്പോയി എന്നു ചുരുക്കം. തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ല എന്നതാണല്ലോ, അതല്പം മാറ്റി വല്യേട്ടൻ ഒടിച്ചാൽ കുഞ്ഞേട്ടനു കേടില്ല എന്നാക്കി സിപിഐക്കാർക്കു സമാധാനിക്കാം.